ADVERTISEMENT

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം ഇന്നലെ രാവിലെയാണു തീവ്രന്യൂനമര്‍ദമായി മാറിയത്. നിലവില്‍ ചെന്നൈയില്‍ നിന്നു 700 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് പടിഞ്ഞാറു –വടക്കുപടിഞ്ഞാറു ദിശയില്‍ നീങ്ങി,നാളെ രാത്രിയോടെ തീരം തൊടും. തമിഴ്നാട്ടിലും പുതുച്ചേരിയിലും ,ആന്ധ്രപ്രദേശിന്റെ തെക്കന്‍ തീരത്തും ഞായറാഴ്ച വരെ കനത്ത മഴയ്ക്കു ചുഴലിക്കാറ്റ് ഇടയാക്കും. നാഗപട്ടണം,തഞ്ചാവൂര്‍, തിരുവാരൂര്‍,കടലൂര്‍,ചെന്നൈ ,മയിലാടുതുറെ, കാഞ്ചിപുരം,ചെങ്കല്‍പേട്ട് .വില്ലുപുരം ജില്ലകളില്‍ മുന്നൊരുക്കങ്ങള്‍ തകൃതിയാണ്. 

ചെന്നൈയില്‍ 35അംഗ ദേശീയ ദുരന്തനിവാരണ േസനയെ വിന്യസിച്ചു.നാഗപട്ടണത്തു ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനായി 100 കേന്ദ്രങ്ങള്‍ തയാറാക്കി. ആര്‍ക്കോണത്തു നിന്നുള്ള ദേശീയ ദുരന്തനിവാരണ േസനയുടെ ഒരു യൂണിറ്റ് പുതുച്ചേരിയില്‍ വിന്യസിച്ചു. മാന്‍ഡസ് തീരത്തേക്ക് അടുത്തുതുടങ്ങിയതോടെ ചെന്നൈ ഉള്‍പ്പെടുന്ന വടക്കന്‍ തമിഴ്നാടിന്റെ വിവിധയിടങ്ങളില്‍ മഴയ്ക്ക് തുടങ്ങി .2016ല്‍ ആഞ്ഞുവീശിയ വാര്‍ധയെ പോലെ ചെന്നൈ നഗരത്തിലേക്ക് ചുഴലിക്കാറ്റ് എത്തുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

ബംഗാൾ ഉൾക്കടലിൽ ‍രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നു കൊടുങ്കാറ്റ് ഭീതിയിലാണ് ചെന്നൈ നഗരവും സമീപ ജില്ലകളും. അതിതീവ്ര ന്യൂനമർദം ബുധനാഴ്ച രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്നു മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. 2016ൽ നഗരത്തിൽ ‍കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിച്ച വർധ ചുഴലിക്കാറ്റിനു സമാനമാകുമോ ‘മാൻഡോസ്’ എന്നാണ് നഗരവാസികൾ ഉറ്റുനോക്കുന്നത്. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കും ഇടയിൽ ചുഴലി കരതൊടാനുള്ള സാധ്യത പ്രവചിച്ചതോടെയാണു ചെന്നൈയിലേക്ക് കാറ്റ് എത്തുമെന്ന ആശങ്ക ശക്തമായത്.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദം ബുധനാഴ്ച രാവിലെ തീവ്ര ന്യൂനമർദമായി മാറി ചെന്നൈയിൽ നിന്ന് 770 കിലോമീറ്ററും കാരയ്ക്കലിൽ നിന്ന് 690 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്നതായി മേഖലാ കാലാവസ്ഥാ കേന്ദ്രം മേധാവി ബാലചന്ദ്രൻ പറഞ്ഞു.ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി വടക്കൻ തമിഴ്നാട്, ദക്ഷിണ ആന്ധ്രാ തീരത്ത് എത്തുമെന്നാണ് കരുതുന്നത്. ഇന്നു മുതൽ 11 വരെയുള്ള തീയതികളിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയാണു പ്രവചിച്ചിട്ടുള്ളത്.

നാളെ ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, വിഴുപ്പുറം തുടങ്ങിയ ജില്ലകളിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 10ന് പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപെട്ട്, കാഞ്ചീപുരം, കൃഷ്ണഗിരി, ധർമപുരി, തിരുപ്പത്തൂർ, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമല തുടങ്ങിയ ജില്ലകളിൽ ‍അതിശക്തമായ മഴ പെയ്യും. ചെന്നൈ, കടലൂർ, നാഗപട്ടണം തുറമുഖങ്ങളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പിനായുള്ള സൂചകങ്ങൾ ‍സ്ഥാപിച്ചതായി അധികൃതർ പറഞ്ഞു. എൻഡിആർഎഫിന്റെ 6 സംഘങ്ങളെ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് വിമാനത്താവളത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളുടെ യോഗം ചേർന്നു. ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ തയാറായിരിക്കാൻ വിമാനത്താവളത്തിലെ എല്ലാ വിഭാഗങ്ങളോടും നിർദേശിച്ചതായി എയർപോർട്ട് ഡയറക്ടർ പറഞ്ഞു. വിമാനത്താവളത്തിലെ വിവിധ വകുപ്പുകളുടെ മേധാവികൾക്കു പുറമേ വിമാനക്കമ്പനികളുടെയും വ്യോമസേന, തീരസംരക്ഷണ സേന തുടങ്ങിയവയുടെയും പ്രതിനിധികൾ ‍യോഗത്തിൽ ‍പങ്കെടുത്തു.

 

English Summary: Cyclone Mandos: Red alert in 3 districts of Tamil Nadu and Orange alert in 6 districts, Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com