ആഞ്ഞടിച്ചത് 2 ചുഴലിക്കാറ്റുകൾ; കടൽത്തീരത്ത് ഉയർന്നുവന്നത് ‘നിഗൂഢ’ രൂപം
Mail This Article
യുഎസിലെ ഫ്ലോറിഡയിലുള്ള വൊലൂസിയ കൗണ്ടിയിലെ കടൽത്തീരത്ത് പ്രത്യക്ഷപ്പെട്ടത് നിഗൂഢ രൂപം. മണല്‍പ്പരപ്പില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ഈ രൂപം മേഖലയില്‍ വീശിയ ചുഴലിക്കാറ്റിന് ശേഷമാണ് ദൃശ്യമായത്. ഈ രൂപം എന്താണെന്നും എന്തിന്‍റെ ശേഷിപ്പാണെന്നുമൊക്കെയുള്ള തര്‍ക്കങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. രണ്ട് വലിയ ചുഴലിക്കാറ്റകളാണ് സെപ്റ്റംബര്‍- നവംബര്‍ മാസങ്ങളിലായി ഫ്ലോറിഡയില്‍ ആഞ്ഞടിച്ചത്. ഇവയ്ക്ക് ശേഷമാണ് തീരത്ത് അജ്ഞാതരൂപം മണല്‍പ്പരപ്പില്‍ നിന്നുയര്‍ന്ന് കൂടുതല്‍ വ്യക്തമായത്.
പൂര്‍ണമായ ഒരു രൂപമല്ല മണല്‍പ്പരപ്പല്‍ നിന്ന് വെളിയില്‍ കാണുന്നത്. കുറ്റികള്‍ പോലെ ഈ രൂപത്തിന്‍റെ ഭാഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വെളിയിലുള്ളത്. പണ്ടെങ്ങോ തകര്‍ന്നു കരയ്ക്കടിഞ്ഞ ഒരു കപ്പലിന്‍റെ ബാക്കിയാകാം ഈ രൂപമെന്ന് ചിലര്‍ വാദിക്കുന്നു. മറ്റ് ചിലരാകട്ടെ അതിപുരാതന കാലത്ത് പഴയ ഗോത്രവര്‍ഗക്കാര്‍ കളിച്ചിരുന്ന ഏതോ മത്സരത്തിന്‍റെ അടയാളങ്ങളുടെ ശേഷിപ്പാണെന്നും അവകാശപ്പെടുന്നുണ്ട്. തടികൊണ്ടും ലോഹങ്ങള്‍ കൊണ്ടും നിർമിച്ച കുറ്റികളാണ് ഈ രൂപത്തിന്‍റെ ഭാഗമായി മണലില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്നത്. ഏതാണ്ട് 30 മീറ്റര്‍ വരെ നീളവും 24 മീറ്റര്‍ വരെ വീതിയുമാണ് ഈ രൂപങ്ങള്‍ക്കിടയിലുള്ളത്. ഒരാഴ്ച മുന്‍പാണ് തീരത്ത് നടക്കാനെത്തിയവര്‍ ഈ രൂപം കണ്ടെത്തുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒരാഴ്ചയോളം ഈ തീരത്തേക്കുള്ള പ്രവേശം നിരോധിച്ചിരിക്കുകയായിരുന്നു. ചുഴലിക്കാറ്റുകളെ തുടര്‍ന്ന് തീരത്തെ മണല്‍ ഒലിച്ച് പോയതോടെയാണ് ഈ രൂപങ്ങള്‍ പുറത്തേക്ക് ദൃശ്യമായത്. സെപ്റ്റംബര്‍ അവസാനത്തോടെയാണ് കാറ്റഗറി 4 വിഭാഗത്തില്‍ പെടുന്ന ഇയാന്‍ ചുഴലിക്കാറ്റ് ഈ തീരത്തെത്തിയത്. ഏതാനും ആഴ്ചകള്‍ക്ക് ശേഷം നവംബര്‍ ആദ്യവാരം കാറ്റഗറി 1 വിഭാഗത്തില്‍ പെടുന്ന മറ്റൊരു ചുഴലിക്കാറ്റും ഫ്ലോറിഡ തീരത്ത്ആഞ്ഞടിച്ചിരുന്നു. ഇപ്പോള്‍ ചര്‍ച്ചാ വിഷയമായ രൂപം കണ്ടെത്തിയ വെലൂസിയ മേഖലയിലാണ് ഈ രണ്ട് ചുഴലിക്കാറ്റിന്‍റെയും പ്രഭാവം ഏറ്റവുമധികം രൂക്ഷമായിരുന്നത്.
ചുഴലിക്കാറ്റിനൊപ്പം എത്തിയ കനത്ത മഴയും ശക്തമായ തിരകളുമാണ് തീരത്തെ മണ്ണൊലിപ്പ് രൂക്ഷമാക്കിയത്. ഈ തീരത്ത് ഇത്ര രൂക്ഷമായ മണ്ണൊലിപ്പ് ഇതാദ്യമായിട്ടാണെന്ന് പ്രദേശവാസികളും പറയുന്നു. അതുകൊണ്ട് തന്നെയാകാം ഇത്ര നാള്‍ മറഞ്ഞ കിടന്ന ഈ രൂപം ഇപ്പോള്‍ പുറത്തേക്ക് ദൃശ്യമായതെന്നും ഇവര്‍ പറയുന്നു. 25 വര്‍ഷമായ ഈ ബീച്ചിലേക്കെത്തുന്നവര്‍ പോലും ഈ രൂപം ഇതുവരെ കണ്ടതായി ഓര്‍ക്കുന്നില്ലെന്നും സാക്ഷ്യപ്പെടുത്തുന്നു. ഏതായാലും ഈ നിഗൂഢ രൂപത്തിന്‍റെ ദൃശ്യങ്ങള്‍ ഇതിനകം തന്നെ ഫ്ലോറിഡ സംസ്ഥാന പുരാവസ്ത വകുപ്പിന് അയച്ചിട്ടുണ്ട്.. വൈകാതെ തീരത്തേക്കെത്തി ഈ രൂപം പഠനവിധേയമാക്കുമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. ഏതായാലും പുരാവസ്തു വകുപ്പ് യഥാർഥത്തില്‍ ഇത് എന്തിന്‍റെ അവശിഷ്ടമാണെന്ന് കണ്ടെത്തും വരെ ഇതേച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ പ്രദേശവാസികള്‍ക്കിടയില്‍ സജീവമായി നില്‍ക്കും.
English Summary: Hurricanes Reveal Mysterious Structure On Florida Beach, Sparking Theories