നാടിനും കാടിനും പ്രിയപ്പെട്ടവൻ, അസാധാരണം ആ മരണം; ജയപാലന്റെ ആത്മഹത്യ ഒരു ഓര്‍മപ്പെടുത്തലാണ്...
Mail This Article
മരിക്കുമ്പോൾ 54 വയസ്സായിരുന്നു ചിറ്റൂർ കുന്നങ്കാട്ടുപതി മണൽത്തോട് അയ്യാവുചള്ളയിൽ കെ.വി. ജയപാലന്. അദ്ദേഹം വിഷംകഴിച്ച് ജീവനൊടുക്കാൻ കാരണം കടബാധ്യതയോ വീട്ടിലെ പ്രശ്നങ്ങളോ വ്യക്തിപരമായ കാര്യങ്ങളോ മാരകരോഗത്തിന്റെ വിഷമമോ അല്ല. ഏതെങ്കിലും സംഘടനയ്ക്കുവേണ്ടിയോ തന്നോടുതന്നെ തോന്നിയ പകയുടെ പേരിലോ അല്ലായിരുന്നു ആ മരണം. ഇന്നോളം അറിഞ്ഞതിൽനിന്ന്, ആ ആത്മഹത്യയ്ക്കു പിന്നിൽ സാധാരണ കണ്ടും കേട്ടും വരാറുള്ള കാരണങ്ങളൊന്നും കണ്ടുപിടിക്കാനുമായിട്ടില്ല. പാടത്തും പറമ്പത്തും നല്ലവണ്ണം അധ്വാനിച്ച് കുടുംബത്തെ നന്നായി നോക്കി ജീവിച്ച സാധാരണ മനുഷ്യനായിരുന്നു, ഒൻപതാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ജയപാലൻ. മറ്റു പ്രശ്നങ്ങളൊന്നും അദ്ദേഹത്തെ അലട്ടിയിരുന്നില്ലെന്ന് അടുത്ത ചങ്ങാതിമാരും പൊലീസും സാക്ഷ്യപ്പെടുത്തുന്നു. ഭാര്യ ലത, മകൻ ജയേഷ്, മകൾ പൂജ, മരുമകൻ ഹരിപ്രസാദ് എന്നിവർക്കും ബന്ധുക്കൾക്കും ഇതേ അഭിപ്രായമാണ്. അപ്പോൾ എന്തായിരുന്നു, ആരായിരുന്നു ജയപാലൻ? കൊഴിഞ്ഞമ്പാറ കുന്നങ്കാട്ടുപതിയിലെ കള്ളുഷാപ്പിൽ 10 വർഷമായി വിൽപ്പനക്കാരനായി ജോലിചെയ്യുന്നയാൾ, ഒരു സാധാരണ കൃഷിക്കാരൻ. സ്നേഹസമ്പന്നനായ കുടുംബനാഥൻ. മക്കളുടെ പ്രിയപ്പെട്ട അച്ഛൻ. ചങ്ങാതിമാർക്കെല്ലാം മാതൃക. നടത്തത്തിൽപോലും പരിസ്ഥിതിക്ക് ദോഷമുണ്ടാകരുതെന്നു വിചാരിച്ചു ജീവിച്ച ഒരാൾ–ഒറ്റനോട്ടത്തിൽ ഇതൊക്കെയായിരുന്നു, ഇങ്ങനെയൊക്കെയായിരുന്നു ജയപാലൻ. എന്നിട്ടും എന്തിനാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്? ആ മരണവുമായി പശ്ചിമഘട്ടത്തിന് എന്താണു ബന്ധം?