ADVERTISEMENT

അപൂർവയിനം ജീവികളെ കൊണ്ട് സമ്പന്നമാണ് ഓസ്ട്രേലിയ. അവിടെനിന്നുള്ള ഒരു കണ്ടെത്തലാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വടക്കൻ ക്വീൻസ്‌ലൻഡിലെ കൊൺവേ ദേശീയ പാർക്കിലാണ് സംഭവം. ഇവിടെ നിന്ന് കണ്ടെത്തിയത് 2.7 കിലോഗ്രാം ഭാരമുള്ള കൂറ്റൻ വിഷത്തവളയെയാണ്. പാർക്ക് റേഞ്ചറായ കെയ്‌ലി ഗ്രേ ആണ് പാര്‍ക്കിലൂടെ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിൽ കൂറ്റൻ തവളയെ കണ്ടത്. റെഡ് ബെല്ലീഡ് ബ്ലാക്ക് പാമ്പ് മുന്നിലൂടെ ഇഴഞ്ഞു പോകുന്നതു കണ്ടാണ് കെയ്‌ലി വാഹനം നിർത്തിയത്. അത് ഇഴഞ്ഞുപോയതിനു പിന്നാലെയാണ് കേൻ ടോഡ് വിഭാഗത്തിൽപ്പെട്ട വിഷത്തവള മുന്നിലെത്തിയത്. തവളയുടെ വലുപ്പം കണ്ട് അമ്പരന്ന കെയ്‌ലി ഉടൻതന്നെ അതിനെ പിടികൂടി ബോക്സിനുള്ളിൽ അടച്ചു. 25 സെന്റീമീറ്റർ നീളവും 2. 7 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു പെൺ വിഷത്തവളയ്ക്ക്. ഓസ്ട്രേലിയയിലെ അധിനിവേശ ജീവികളാണ് കേൻ ടോഡുകൾ. അതുകൊണ്ട് തന്നെ പിടികൂടിയ തവളയെ പിന്നീട് ദയാവധത്തിന് വിധേയമാക്കി. ഇതിന്റെ ശരീരം ക്വീൻസ്‌ലൻഡിലെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനാണ് തീരുമാനം.

കനത്ത വിഷം ശരീരത്തിൽ വഹിക്കുന്ന തവളയിനങ്ങളാണു കേൻ ടോഡുകൾ. അമേരിക്കൻ വൻ കരകളിൽ പെറു മുതൽ ടെക്സസ് വരെയുള്ള മേഖലയാണ് ഇവയുടെ ജന്മനാട്. എന്നാൽ കപ്പൽവഴിയുള്ള ചരക്കുനീക്കത്തിന്റെ ഭാഗമായി അമേരിക്കൻ വൻകരകളിൽ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇരുപതാം നൂറ്റാണ്ടിൽ ഇവ എത്തിപ്പെട്ടു. ഓസ്ട്രേലിയ, കരീബിയൻ പ്രദേശങ്ങൾ തുടങ്ങിയിടങ്ങളിൽ ഇവ ഇന്നൊരു പ്രശ്നമായി മാറിയിരിക്കുകയാണ്. കേൻ ടോഡുകൾക്ക് ആറിഞ്ചോളം വലുപ്പം വയ്ക്കും. മഞ്ഞ, ബ്രൗൺ നിറത്തിലാണ് ഇവ കാണപ്പെടുന്നത്. ഏതെങ്കിലും അപകടാവസ്ഥ തോന്നിയാൽ തലയുടെ പിൻഭാഗത്തു നിന്നു പാൽപോലെയുള്ള ഒരു വിഷവസ്തു കേൻ ടോഡുകൾ പുറപ്പെടുവിപ്പിക്കും. മിക്ക മൃഗങ്ങൾക്കും അപകടമുണ്ടാക്കുന്നതാണ് ഇവയുടെ വിഷം. 15 വർഷം വരെയാണ് ഇവയുടെ ആയുസ്സ്.

കേൻ ടോഡ് എന്നറിയപ്പെടുന്ന ഈ ഇനം തവകളുടെ വിഷം മനുഷ്യർക്ക് ദോഷം ഉണ്ടാക്കുന്നതല്ല. മധ്യ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. 1930 നും1950 നും ഇടയിൽ കാർഷിക വിളകൾക്ക്‌ ഭീഷണി ഉയർത്തുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനുവേണ്ടിയാണ് കേൻ ടോഡുകളെ എത്തിച്ചു തുടങ്ങിയത്. പിന്നീട് അവ പെറ്റുപെരുകി. കൃഷിയിടങ്ങളിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും ചതുപ്പു നിലങ്ങളിലുമെല്ലാം ഈ തവളകൾ മാളങ്ങളൊരുക്കാറുണ്ട്. മറ്റുള്ള തവളകളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഇവയുടെ പ്രജനനമെന്നതും വ്യാപനത്തിനു വഴി വയ്ക്കുന്നു. പെൺ കേൻ ടോഡുകൾക്ക് ഒറ്റത്തവണ മുപ്പതിനായിരം മുട്ടകൾ വരെ നിക്ഷേപിക്കാൻ കഴിയും. മറ്റുള്ള ടോഡ് ഇനം തവളകൾ ഇരപിടിക്കുന്നവയാണ്. എന്നാൽ കേൻ ടോഡുകൾ അവശിഷ്ടങ്ങൾ ഭക്ഷിക്കാനും തയാറാണ്. ഇതും ഇവയ്ക്കു ഭക്ഷണപരമായ മേൽക്കൈ നൽകുന്നു. 

ലോകത്തിലെ ഏറ്റവും വിനാശകാരികളായ അധിനിവേശ ജീവികളിൽ (മറ്റു സ്ഥലത്തു നിന്നു വന്ന് ഒരു അന്യസ്ഥലത്ത് വ്യാപിക്കുന്ന ജീവികൾ) മുൻനിരയിലാണ് കേൻ ടോഡുകളുടെ സ്ഥാനം. ഓസ്ട്രേലിയിയലും മറ്റും കരിമ്പുകൃഷിക്കാരുടെ ആവശ്യപ്രകാരമാണ് കേൻ ടോഡുകളെ കൊണ്ടുവന്നതെന്ന് അഭ്യൂഹമുണ്ട്. അന്ന് കരിമ്പുകൃഷിക്ക് നാശമുണ്ടാക്കിക്കൊണ്ടിരുന്ന കുറേ വിട്ടിലുകളെ ഒതുക്കാൻ കേൻ ടോഡുകൾ കർഷകർക്ക് സഹായകമായി. എന്നാൽ പിന്നീട് കേൻ ടോഡുകൾ തന്നെ വലിയ നാശമായി മാറി ഓസ്ട്രേലിയയിൽ പരിസ്ഥിതിപരമായ പ്രത്യാഘാതങ്ങളുണ്ടാക്കി.

 

English Summary: Giant Cane toad “Toadzilla” weighing 2.7 kilograms found in Australia, euthanized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com