ADVERTISEMENT

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിന് സമീപത്തുള്ള മിൽനെർടൺ കടൽത്തീരത്തെത്തിയതായിരുന്നു അലക്സ്, ജുവാനിറ്റ എന്നീ ഫൊട്ടോഗ്രാഫർമാർ. തീരത്തുകൂടി നടക്കുന്നതിനിടെ അത്യപൂർവമായ ഒരു കാഴ്ച ഇവരുടെ കണ്ണിൽപ്പെട്ടു. ആഫ്രിക്കയിൽ മാത്രം കണ്ടുവരുന്ന ആഡ് വാക്ക് എന്ന ജീവികളിലൊന്നിന്റെ ജഡമാണ് തീരത്തടിഞ്ഞ നിലയിൽ ഇവർ കണ്ടെത്തിയത്. പന്നിയുടേതുപോലെ തോന്നിപ്പിക്കുന്ന മുഖവും മുയലിന്റെ ചെവിയും കങ്കാരുവിന്റേതിന് സമാനമായ വാലുമുള്ള ഒരിനം സസ്തനിയാണ് ആഡ്‌വാക്ക്. പൂർണവളർച്ചയെത്തിയാൽ ഇവയ്ക്ക് ഒരു നായയോളം വലുപ്പമുണ്ടാകും.

 

സഹാറാ മരുഭൂമിയുടെ തെക്കുഭാഗത്ത് മാത്രം കാണപ്പെടുന്ന ആഡ്‌വാക്കിനെ കേപ് ടൗണിലെ കടൽതീരത്ത് കണ്ടെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. തീരത്തടിഞ്ഞ ജഡം കണ്ട് ആദ്യം അതൊരു സീൽ ആകുമെന്നാണ് കരുതിയതെന്ന് അലക്സും ജുവാനിറ്റയും വ്യക്തമാക്കി. അടുത്തെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് ആഡ്‌വാക്കിന്റെ ജഡമാണെന്ന് മനസ്സിലായത്. അഴുകുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാത്ത നിലയിലായിരുന്നു ജഡം. അതിനാൽ ജീവി ചത്തിട്ട് ഏതാനും മണിക്കൂറുകൾ മാത്രമേ ആയിരുന്നുള്ളൂ എന്നാണ് നിഗമനം. ജഡം കണ്ടെത്തിയ ഉടൻതന്നെ സമീപത്തുണ്ടായിരുന്ന മറ്റു ചിലരുടെ കൂടി സഹായത്തോടെ അവർ അത് കരയിലേക്ക് നീക്കിയിട്ടു.

 

അതിനുശേഷം സതേൺ ആഫ്രിക്കൻ ഫൗണ്ടേഷൻ ഫോർ ദ കൺസർവേഷൻ ഓഫ് കോസ്റ്റൽ ബേർഡ്സ് എന്ന സംഘടനയെ  വിവരമറിയിക്കുകയായിരുന്നു. സംഘടനയിലെ ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി ജഡം ഏറ്റെടുത്തു. പിറ്റേന്ന് അത് വൈൽഡ് ലൈഫ് സർവീസിന് കൂടുതൽ പരിശോധനകൾക്കായി കൈമാറുകയായിരുന്നു. ഉറുമ്പുകളെയും ചിതലുകളെയും ഭക്ഷണമാക്കി ജീവിക്കുന്ന ആഡ്‌വാക്കുകളിൽ ഒന്ന് എങ്ങനെ കടൽ തീരത്ത് വന്നടിഞ്ഞു എന്നതാണ് ഗവേഷകരെ കുഴക്കുന്നത്.

 

പെൺ വർഗത്തിൽപെട്ട ആഡ്‌വാക്കാണ് തീരത്തടിഞ്ഞത്. ഇതിന്റെ ശരീരത്തിൽ നടത്തിയ പരിശോധനയിൽ വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്നല്ല ജീവൻ നഷ്ടപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെട്ടിയിലോ കൃത്യമായി വായു സഞ്ചാരമില്ലാത്ത എവിടെയെങ്കിലുമോ അടച്ചിട്ടതിനെ തുടർന്ന് ശ്വാസം കിട്ടാതെ വന്നതിനാൽ ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണം. അതിനാൽ ആഡ്‌വാക്കിനെ പിടികൂടി അനധികൃത കടത്ത് നടത്തുന്നതിനിടയിലാവാം അതിന്റെ ജീവൻ നഷ്ടപ്പെട്ടതെന്നതിലേക്കാണ് കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത്.

 

അനധികൃതമായി കടത്തുന്നതിനിടയിൽ ചത്ത ജീവിയെ കടലിൽ ഉപേക്ഷിച്ചതാവാം എന്നാണ് അധികൃതരുടെ നിഗമനം. കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുന്നതിന് വേണ്ടി സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളുമെല്ലാം ശേഖരിച്ചുവരികയാണ്. അപൂർവ ഇനത്തിൽപ്പെട്ട ജീവിയായതിനാൽ തന്നെ കരിഞ്ചന്തയിൽ വൻ ഡിമാൻഡാണ് ആഡ് വാക്കുകൾക്കുള്ളത്. പരമ്പരാഗത രീതിയിലുള്ള മരുന്നുകൾ നിർമിക്കാനായി ഇവയുടെ മാംസം എടുക്കുന്നതിനായാണ് ഇവയെ അനധികൃതമായി കടത്തുന്നത്.

 

പകൽവെളിച്ചത്തിൽ അധികം പുറത്തിറങ്ങാത്ത ആഡ് വാക്കുകളെ കണ്ടെത്തുന്നത് തന്നെ അപൂർവമാണ്. യന്ത്രങ്ങളെക്കാൾ വേഗത്തിൽ ഭൂമിതുരന്ന് ഇരകളെ പിടികൂടാനുള്ള കഴിവ് ഇവയ്ക്കുണ്ട്. മറ്റൊരു ജന്തു വർഗങ്ങളുമായും ബന്ധമില്ലാത്തവയാണെങ്കിലും ആഡ് വാക്കുകൾ ഇന്നോളം വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ പെട്ടിട്ടില്ല. മനുഷ്യന്റെ കണ്ണിൽപ്പെടാതെ ഒളിച്ചു കഴിയാനുള്ള കഴിവ് മൂലമാവാം അവയുടെ എണ്ണത്തിൽ കാര്യമായ കുറവ് വരാത്തതെന്നാണ് ഗവേഷകരുടെ പക്ഷം.

 

English Summary: Aardvark that washed up on Cape Town beach was likely victim of illegal trade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com