ADVERTISEMENT

ലോകമെമ്പാടും ഉള്ള സീരീസ് പ്രേമികളുടെ ശ്രദ്ധ പിടിച്ച് പറ്റിയ ടെലിവിഷൻ സീരിസാണ് ദി ലാസ്റ്റ് ഓഫ് അസ്. ഇതേ പേരിലുള്ള ഒരു വിഡിയോ ഗെയിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സീരിസ് ഒരുക്കിയിരിക്കുന്നത്. മനുഷ്യരുടെ തലച്ചോറിനെ നിയന്ത്രിച്ച് അതുവഴി അവരുടെ പെരുമാറ്റം തന്നെ മാറ്റാൻ കഴിയുന്ന സോംബി വൈറസുകൾക്ക് സമാനമായ സോംബി ഫംഗസിനെക്കുറിച്ചാണ് ഈ സീരിസ് പ്രതിപാദിക്കുന്നത്. സീരിസിൽ മനുഷ്യരെ ബാധിക്കുന്ന ഈ സാങ്കൽപിക ഫംഗസ് യഥാർഥത്തിൽ ഭൂമിയിലുള്ളവ തന്നെയാണ്. പേടിക്കേണ്ട, ഇതുവരെ ഇവ മനുഷ്യരെ ബാധിക്കുമെന്നോ, അവരെ സ്വാധീനിക്കാൻ കഴിയുമെന്നോയെന്നതിന് തെളിവുകൾ ശാസ്ത്രലോകത്തിന് ലഭിച്ചിട്ടില്ല.

സോംബി ഫംഗസ്

ചെറുപ്രാണികളെയും മറ്റും ബാധിക്കുന്ന ഇത്തരം സോംബി ഫംഗസുകൾ പ്രകൃതിയിൽ ധാരാളമായുണ്ട്. തുടക്കത്തിൽ പറഞ്ഞ സീരിസിന് ആസ്പദമായ ഗെയിം ആധാരമാക്കിയതും 2006ൽ പുറത്തിറങ്ങിയ ഡേവിഡ് ആറ്റൻബറോയുടെ ഡോക്യുമെന്ററിയിൽ ഉണ്ടായിരുന്ന വിവരങ്ങളാണ്. ഈ ഡോക്യുമെന്ററിയിൽ ശരീരം മുഴുവൻ ജീർണിച്ചിട്ടും സഞ്ചരിക്കാൻ കഴിയുന്ന പ്രാണികളുടെ ജീവിതം ചിത്രീകരിച്ചിരുന്നു. ഇത്തരത്തിൽ ശരീരത്തിൽ നിന്ന് ജീവൻ പോയിട്ടും ഈ പ്രാണികൾ സഞ്ചരിക്കാൻ കാരണം ഇവയുടെ തലച്ചോറിനെ ബാധിച്ച ഫംഗസാണെന്നാണ് ഡോക്യുമെന്ററിയിൽ വിശദീകരിച്ചത്.

ഓഫിയോകോർഡിസെപ്സ് എന്നു പേരുള്ള ഫംഗസിനെയാണ് ഇത്തരത്തിൽ മറ്റ് ജീവികളുടെ തലച്ചോറിനെ നിയന്ത്രിക്കാൻ ശേഷിയുള്ള ഫംഗസുകളായി ഡേവിഡ് അറ്റൻബറോ പ്ലാനറ്റ് എർത്ത് എന്ന ഡോക്യുമെന്ററി സീരിസിൽ അവതരിപ്പിച്ചത്. സോംബി ഫംഗസുകൾ എന്നറിയപ്പെടുന്ന ഇവയ്ക്ക് മറ്റ് ജീവികളുടെ ശരീരത്തിൽ കടന്നു ചെല്ലാനും അവയുടെ തലച്ചോറിനെ നിയന്ത്രിക്കാനും സാധിക്കും. ഉറുമ്പുകളാണ് പ്രധാനമായും ഓഫിയോകോർഡിസെപ്സുകളുടെ ഇര. ഉറുമ്പുകളെ കൂടാതെ ചില പ്രാണികളെയും ഇവ ഇത്തരത്തിൽ ആക്രമിക്കാറുണ്ട്.

ശരീരത്തെ നിയന്ത്രിക്കുന്ന ഫംഗസ് 

ഒരു ജീവിയുടെ ഉള്ളിൽ കടന്നുചെന്നാൽ അവയുടെ നാഡീവ്യൂഹത്തെ ആക്രമിക്കുകയാണ് ഈ പാരസൈറ്റ് ഫംഗസുകൾ ചെയ്യുക. ഇതോടെ ഈ ജീവിയുടെ ശരീരത്തിന്റെയാകെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ ഫംഗസിന് സാധിക്കും. അതായത് ഈ ജീവിയുടെ ശരീരത്തെ ആകെ നിയന്ത്രിക്കാനുള്ള ശേഷി ഫംഗസിന് കൈവരും. തുടർന്ന് ഫംഗസ് ബാധ വർധിക്കുന്നതോടെ ഈ ജീവിയുടെ ശരീരം പിളർന്ന് ഫംഗസ് പുറത്തേക്ക് കൂടി പടരാൻ തുടങ്ങും. ഇങ്ങനെ മരക്കൊമ്പിലും മണ്ണിലുമെല്ലാം പതിപ്പിച്ചു വച്ച അസ്ഥികൂടം പോലെയാകും ഒടുവിൽ ഈ ജീവികൾ കാണപ്പെടുക.

പരമാവധി ജീവികളിലേക്ക് വ്യാപിക്കുകയെന്നതാണ് ഈ ഫംഗസുകളുടെ ചോദന. മിക്കവാറും കാടുകളിലെ നിരപ്പുള്ള പ്രദേശത്ത് ഇലകളിലും മറ്റും പറ്റിപ്പിടിച്ചാണ് ഇവയുണ്ടാകുക. ഇവിടെ നിന്നാണ് ഫംഗസുകൾ തങ്ങൾ ലക്ഷ്യമിടുന്ന ജീവികളുടെ ശരീരത്തിൽ കയറിപ്പറ്റുന്നത്. ഇക്കാരണം കൊണ്ട് തന്നെ ഈ ഫംഗസ് ബാധിച്ച ജീവൻ പോയ ചെറുപ്രാണികളുടെയും മറ്റും ശരീരാവശിഷ്ടവും കാണപ്പെടുന്നത് നിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ലാത്ത മരക്കൊമ്പുകളിലും മറ്റുമായിരിക്കും.

മനുഷ്യർ ഭയക്കേണ്ടതുണ്ടോ?

ജീവികളെ ഈ ഫംഗസ് ബാധിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഇവയുടെ തലയോട് ചേർന്നുള്ള ഭാഗത്ത് കൊമ്പ് പോലുള്ള വസ്തു രൂപപ്പെടുക. ഫംഗസുകളുടെ ഫ്രൂട്ടിങ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഫംഗസുകൾ അടുത്ത ഇരയെ തേടുന്നതിന് മുൻപുള്ള ഘട്ടമായാണ് ഈ ഫ്രൂട്ടിങ്ങിനെ കണക്കാക്കുന്നത്. ഏതായാലും തൽക്കാലത്തേക്കെങ്കിലും സമാനമായ ഒരു ആക്രമണം മനുഷ്യർക്കെതിരെ ഈ ഫംഗസുകളിൽ നിന്ന് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. മനുഷ്യർ മാത്രമല്ല വലുപ്പമുള്ളള ഏതൊരു ജീവിയുടേയും ശരീരത്തിന്റെ താപനില ഈ ഫംഗസുകൾക്ക് താങ്ങാൻ കഴിയുന്ന ഒന്നല്ല. അതുകൊണ്ട് തന്നെയാണ് ചെറുജീവികളിലേക്ക് മാത്രം ഈ ഫംഗസുകൾ ആക്രമണം നടത്തുന്നത്.

പക്ഷേ അതിനർത്ഥം മനുഷ്യരും മറ്റ് വലിയ ജീവികളും എല്ലാ കാലത്തും സുരക്ഷിതരായിരിക്കുമെന്നല്ല. കാലാവസ്ഥാ മാറ്റത്തിന്റെയും ആഗോളതാപനത്തിന്റെയും കാലത്ത് ഇതുവരെ കേട്ട് കേൾവിയില്ലാത്ത ബാക്ടീരിയകളും, ഫംഗസുകളും വൈറസുകളുമാണ്. ഇതിൽ വൈറസുകളും, ബാക്ടീരിയകളുമായുള്ള പോരാട്ടത്തിൽ മനുഷ്യർക്ക് പരിചയത്തിന്റെ ആനുകൂല്യമുണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ട് സൂക്ഷ്മജീവികളെയും മനുഷ്യർക്ക് ഒരു പരിധി വരെ പ്രതിരോധിക്കാനാകും. എന്നാൽ ഫംഗസിന്റെ കാര്യം അങ്ങനെയല്ല. പ്രത്യേകിച്ചും ഒരു ജീവിയെ കൊല്ലാൻ ശ്രമിക്കാതെ അതിന്റെ ഉള്ളിലെത്തി അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫംഗസുകൾ.നിലവിൽ വലിയ ജീവികളിൽ അതിജീവിക്കാൻ കഴിയില്ലെങ്കിലും, ഭാവിയിൽ ഈ ഫംഗസുകളിൽ പരിണാമം സംഭവിച്ചാൽ അത് വെല്ലുവിളി ആയേക്കാം. പ്രത്യേകിച്ചും മാറുന്ന കാലാവസ്ഥയോട് വേഗത്തിൽ ചേർന്നു പോകാൻ കഴിയുന്നവയാണ് ഫംഗസുകൾ. ആഗോളതാനത്തിന്റെ കാലത്ത് ഈ ഫംഗസുകളുടെ ഉയർന്ന താപനിലയെ അതിജീവിക്കാനുള്ള ശേഷി വർധിച്ചാൽ അത് മനുഷ്യരിലും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നതാണ് ഭീതിജനകമായ സത്യം.

English Summary: "The Last Of Us" Fungus Is Real, Could It Cause A Pandemic?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT