ജപ്പാനിലെ നിഗൂഢ മത്സ്യ കന്യകയുടെ രഹസ്യം കണ്ടെത്തി ഗവേഷകർ
Mail This Article
ജപ്പാനിലെ എഞ്ചുയിൻ ക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി ആരാധിച്ചുകൊണ്ടിരുന്ന മത്സ്യ കന്യകയുടെ രഹസ്യം പുറത്ത്. ഇത് മനുഷ്യ നിർമിതമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കറുത്ത നിറമുള്ള മമ്മി കുരങ്ങനും മത്സ്യ കന്യകയും തമ്മിലുള്ള സങ്കരം എന്ന നിലയിലാണ് നിർമിച്ചിരിക്കുന്നത്.
മമ്മിയുടെ തലയിൽ ചുരുളൻ മുടിയുണ്ട്. പല്ലുകളും ഇരു കൈകളിലും 5 വിരലുകൾ വീതവും ഇതിനുണ്ട്. മീനുകളെ പോലെയുള്ള ചെതുമ്പലുകൾ അതിന്റെ പുറത്തു നിന്നു വാൽഭാഗം വരെ എത്തി നിൽക്കുന്നു. ഈ മമ്മി എന്താണെന്നോ ഇത് ക്ഷേത്രത്തിൽ എങ്ങനെ വന്നെന്നോ ആർക്കുമറിയില്ലായിരുന്നു. എന്നാൽ അടുത്തിടെ ഇതിന്റെ രഹസ്യം മനസിലാക്കാൻ ജാപ്പനീസ് ശാസ്ത്രജ്ഞരുടെ ശ്രമം ഉണ്ടായി.
മമ്മിയുടെ താഴ്ഭാഗത്തുള്ള ശരീരത്തിൽ ഏതോ മീനുകളുടെ എല്ലുകൾ ഉണ്ട്. അതിന്റെ വായ, പല്ലുകൾ എന്നിവ ഉണ്ടാക്കിയിരിക്കുന്നത് സ്രാവ് പോലെയുള്ള വലിയ ഏതോ മത്സ്യത്തിൽ നിന്നാണെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.ജപ്പാനിലെ ഓകയാമ പ്രവിശ്യയിലുള്ള കുറഷികി സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
മമ്മിയുടെ മുകൾ ശരീരത്തിൽ കയ്കൾ, തോളുകൾ, കഴുത്ത്, കവിളുകൾ എന്നീ ഭാഗങ്ങളിൽ പഫർ ഫിഷ് എന്ന മീനിന്റെ തോലും ഉപയോഗിച്ചിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഒരു വർഷം നീണ്ട ഗവേഷണത്തിന് ശേഷമാണ് ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. മീനിന്റെ തോലിൽ തീർത്ത പുറം ശരീരത്തിനുള്ളിൽ കുരങ്ങന്റെ ശരീരം ഉണ്ടോയെന്നു ശാസ്ത്രജ്ഞർക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ അങ്ങനെ ഇല്ല എന്നാണ് ഇപ്പോൾ അറിയുന്നത്.
English Summary: The truth behind the 300-year-old 'Mermaid mummy' 'caught in the Pacific Ocean