ADVERTISEMENT

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്ക ചൈനയിലേക്ക് വ്യത്യസ്തമായൊരു കയറ്റുമതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയിൽ അധിവസിക്കുന്ന ടോക് മക്കാക്ക് എന്ന വംശനാശ ഭീഷണി നേരിടുന്ന കുരങ്ങൻമാരെ ചൈനയിലേക്ക് അയയ്ക്കാനാണു പദ്ധതി. ഒരുലക്ഷം കുരങ്ങൻമാരെ ചൈനയിലേക്ക് അയയ്ക്കാനാണു തങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നതെന്ന് ശ്രീലങ്ക കൃഷിമന്ത്രി മഹിന്ദ അമരവീര പറഞ്ഞു കഴിഞ്ഞു.

വലിയ അളവിലുള്ള പ്രകൃതിനാശത്തിന്റെയും ചൂഷണത്തിന്റെയും ജീവിക്കുന്ന രക്തസാക്ഷികളാണു മക്കാക്ക് കുരങ്ങൻമാർ. 1956 മുതൽ 1993 വരെയുള്ള കാലയളവിൽ ശ്രീലങ്കയുടെ വനഭൂമിയിൽ 50 ശതമാനം ഇടിവുണ്ടായത് മക്കാക്കുകളെ നന്നായി ബാധിച്ചിരുന്നു. ശ്രീലങ്കൻ ആഭ്യന്തരയുദ്ധസമയത്ത് വെടിവയ്പ് പരിശീലിക്കാനായി ശ്രീലങ്കൻ സൈന്യവും തമിഴ്പുലികളും ഈ കുരങ്ങൻമാരെ വ്യാപകമായി ഉപയോഗിച്ചിരുന്നു. അനധികൃത വേട്ടയും ഇവയെ നന്നായി ബാധിച്ചിട്ടുണ്ട്.

 

ഈ കുരങ്ങൻമാരെ ചൈനയിലേക്കെത്തിക്കാൻ താൽപര്യമുണ്ടെന്ന് ചൈനീസ് അധികൃതർ ശ്രീലങ്കയെ അറിയിച്ചുകഴിഞ്ഞു. അവിടത്തെ മൃഗശാലകളിൽ വളർത്താനായാണ് ഇത്. പദ്ധതി നടപ്പായാൽ ചൈനയിലെ ആയിരക്കണക്കിനു മൃഗശാലകളിലേക്കു ശ്രീലങ്കൻ മക്കാക്കുകൾ എത്തും. എത്രയാണു ഇതിന്റെ വിലയായി ശ്രീലങ്കയ്ക്കു ലഭിക്കുകയെന്ന് അറിവായിട്ടില്ല. മക്കാക്കുകളെ ശ്രീലങ്കയിലേക്കു കൊണ്ടുപോകുന്നതിന്റെ ഭാഗമായി ലങ്കൻ അധികൃതർ തമ്മിൽ ചർച്ച നടത്തി. രാജ്യാന്തര മാനദണ്ഡപ്രകാരം വംശനാശം നേരിടുന്നവയാണെങ്കിലും ഈ മക്കാക്ക് കുരങ്ങൻമാരുടെ എണ്ണം ശ്രീലങ്കയിൽ 30 ലക്ഷത്തിനപ്പുറം കടന്നെന്നും ഇവ രാജ്യത്തെ കർഷകർക്ക് വലിയ ശല്യമുണ്ടാക്കുന്നുണ്ടെന്നുമാണ് ചർച്ചയിൽ ഉയർന്ന വാദം.

 

ശ്രീലങ്കയിൽ നിന്ന് എല്ലാത്തരത്തിലുമുള്ള മൃഗ കയറ്റുമതികളും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. അതിനാലാണു പുതിയ നടപടികൾ ശ്രദ്ധേയമാകുന്നത്. സംരക്ഷിത പട്ടികയിൽ നിന്ന് ശ്രീലങ്ക അടുത്തിടെ 3 വിഭാഗത്തിലുള്ള കുരങ്ങൻമാരെ ഒഴിവാക്കിയിരുന്നു. ഇതോടൊപ്പം തന്നെ മയിലുകളെയും കാട്ടുപന്നികളെയും ഒഴിവാക്കി. കർഷകർക്ക് ഇവയെ കൊല്ലാനുള്ള അവകാശമുണ്ട്. ലോകത്ത് പല രാജ്യങ്ങളിൽ നിന്നും ചൈന മൃഗങ്ങളെയും മൃഗ ഉൽപന്നങ്ങളെയും ധാരാളമായി ഇറക്കുമതി ചെയ്യാറുണ്ട്. കഴിഞ്ഞവർഷം പാക്കിസ്ഥാനിൽ നിന്ന് കഴുതകളെയും നായകളെയും  ഇറക്കുമതി ചെയ്യാൻ ചൈന പദ്ധതിയിട്ടിരുന്നു കഴുതകളുടെ ശരീരഭാഗങ്ങൾ ചൈനീസ് പരമ്പരാഗത മരുന്നുകളിൽ ഉപയോഗിക്കാറുണ്ട്. എയ്ജാവോ എന്നറിയപ്പെടുന്ന ജെൽ ഉണ്ടാക്കാനായാണു കഴുതകളുടെ ശരീരഭാഗങ്ങൾ ഉപയോഗിക്കുന്നത്. അതിനു മുൻപ് നൈജർ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ നിന്നും ചൈന കഴുതകളെ ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഈ രാജ്യങ്ങൾ പിന്നീട് മൃഗ കയറ്റുമതി നിരോധിച്ചു.

 

ചുവപ്പുകലർന്ന ബ്രൗൺ നിറമുള്ള കുരങ്ങുകളാണു ടോക് മക്കാക്ക്. ശ്രീലങ്കയിൽ ഇവ റിലാവ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശ്രീലങ്കയിലെ വിവിധ മേഖലകളിലായി സിനിക, ഓറിഫ്രോൺസ്, ഒപിസ്തോമേലസ് എന്നീ 3 ഉപവിഭാഗങ്ങളിൽ മക്കാക്കുകളുണ്ട്. ഇവയുടെ തലയുടെ നിറം നോക്കിയാണ് ഏതു വിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നതെന്ന് കണ്ടെത്തുക. സാധാരണ കുരങ്ങുവംശങ്ങളെ പോലെ തന്നെ ശക്തമായ അധികാരക്രമം നിലനിൽക്കുന്ന ഗ്രൂപ്പുകളായാണു മക്കാക്കുകൾ കഴിയുന്നത്.എട്ട് മുതൽ 40 വരെ അംഗങ്ങൾ ഇതിൽ കാണും. അക്രമവും അടിപിടിയുമൊക്കെ ഇടയ്ക്ക് ഇത്തരം ഗ്രൂപ്പുകളിൽ ഉണ്ടാകാറുണ്ട്. അപ്പോൾ ചില അംഗങ്ങൾ കൂട്ടം ഉപേക്ഷിച്ചു പോകും.പഴങ്ങൾ, കൂണുകൾ തുടങ്ങിയവയാണ് ഇവയുടെ പ്രധാനഭക്ഷണം. പുലികൾ, കാട്ടുപൂച്ചകൾ, പെരുമ്പാമ്പുകൾ തുടങ്ങിയവ ടോക് മക്കാക്കുകളെ ആക്രമിക്കാറുണ്ട്.

 

English Summary: Monkey Business: Why Sri Lanka wants to export 100,000 endangered toque macaques to China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com