ADVERTISEMENT

മറ്റു ജീവജാലങ്ങളോട് മനുഷ്യൻ കാണിക്കുന്ന ക്രൂരതകൾക്ക് അറുതിയില്ല. സംരക്ഷിത വിഭാഗത്തിൽപ്പെട്ട ജീവികളെ പോലും വെറുതെ വിടാൻ മനുഷ്യർ കൂട്ടാക്കാറില്ല. ഇക്കാര്യം ഒരിക്കൽക്കൂടി തെളിയിക്കുന്ന ഒരു സംഭവമാണ് പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ശരീരഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിൽ കടൽതീരത്ത് കിടക്കുന്ന സോഫിഷ് വിഭാഗത്തിൽ പെട്ട മത്സ്യങ്ങളുടെ ജഡങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നീണ്ട ആകൃതിയിലുള്ള വായ ഭാഗം മുറിച്ചുമാറ്റപ്പെട്ട നിലയിൽ നാല് ജഡങ്ങളാണ് തീരത്ത് കണ്ടെത്തിയത്. 

വലിയ ഇനത്തിൽപ്പെട്ട സോഫിഷ് മത്സ്യങ്ങൾക്ക് കാർപെൻഡർ ഷാർക് എന്നും വിളിപ്പേരുണ്ട്. നാലു മത്സ്യങ്ങളുടെയും നീണ്ട വായഭാഗം പൂർണമായും അറുത്തുമാറ്റപ്പെട്ട നിലയിലായിരുന്നു. ജഡങ്ങൾ ആദ്യം കണ്ടെത്തിയവർ വിവരമറിയിച്ചതിനെ തുടർന്ന് പ്രദേശത്തെ ഫിഷറീസ് ആൻഡ് മറൈൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി. സ്രാവുകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മാഡിസൺ സ്റ്റുവർട്ട് എന്ന വനിതയാണ് ദാരുണമായ സംഭവത്തിന്റെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ  പങ്കുവച്ചത്. സോഫിഷ് മത്സ്യങ്ങളുടെ തന്നെ ഉപവിഭാഗമായ ഗ്രീൻ സോഫിഷുകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം.

ആനകളെ വേട്ടയാടി കൊമ്പ് ശേഖരിക്കുന്നതിന് സമാനമായ രീതിയിൽ വിനോദത്തിനുവേണ്ടിയാവാം ഇവയുടെ വായഭാഗം മുറിച്ചു നീക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. സാധാരണ സ്രാവുകളുടേതിന് സമാനമായ രൂപമാണ് ഈ മത്സ്യങ്ങൾക്ക്. പരന്ന തല ഭാഗത്തുനിന്നും നീണ്ടു കൂർത്തു നിൽക്കുന്ന മൂക്കും വായയും ചേർന്ന ഭാഗമാണ് ഇവയുടെ പ്രത്യേകത. 24 മുതൽ 28 വരെ പല്ലുകളും ഇവയ്ക്ക് ഉണ്ടാവും. ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ള അഞ്ച് സോഫിഷ് മത്സ്യ ഇനങ്ങളിൽ നാലെണ്ണവും ഓസ്ട്രേലിയയിൽ തന്നെയാണുള്ളത്. ഇവയിൽ തന്നെ ഗ്രീൻ സോഫിഷ് രാജ്യാന്തരതലത്തിൽ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഓസ്ട്രേലിയയുടെ വടക്കൻ തീരം മുതൽ പടിഞ്ഞാറൻ മേഖല വരെയും ക്വീൻസ്‌ലൻഡിന്റെ വടക്കു കിഴക്കൻ തീരങ്ങളുമാണ് ഇവയുടെ സ്വാഭാവിക വാസസ്ഥലം എന്ന് ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ കാലാവസ്ഥ പരിസ്ഥിതി വിഭാഗം അറിയിക്കുന്നു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലാകട്ടെ സോഫിഷ് മത്സ്യഇനങ്ങളെ വാണിജ്യ-വിനോദ ആവശ്യങ്ങൾക്കായി പിടികൂടുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അനധികൃത വേട്ടയാടലും കാലാവസ്ഥ വ്യതിയാനവും മൂലം സോഫിഷ് മത്സ്യങ്ങളുടെ നിലനിൽപ് തന്നെ അങ്ങേയറ്റം ഭീഷണിയിലായിരിക്കുകയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അതേസമയം സോഫിഷ് മത്സ്യങ്ങളെ പിടികൂടി കൊലപ്പെടുത്തി ക്രൂരത കാണിച്ച വ്യക്തികളെക്കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. കൃത്യം നടത്തിയവരെ കണ്ടെത്തിയാൽ 25,000 ഓസ്ട്രേലിയൻ ഡോളർ (13.45 ലക്ഷം രൂപ) വരെ പിഴ ഈടാക്കാനാണ് തീരുമാനം. സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നതോടെ അങ്ങേയറ്റം രോഷത്തോടെയാണ് ആളുകൾ പ്രതികരണം അറിയിക്കുന്നത്. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും പിഴ ചുമത്തുക മാത്രം ചെയ്യാതെ കനത്ത ശിക്ഷ തന്നെ നൽകണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം.

സോഫിഷ് 

പ്രിസ്റ്റിസ് പെക്റ്റിനാറ്റ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന സോഫിഷ് തീരത്തോടു ചേര്‍ന്നുള്ള സമുദ്രമേഖലയില്‍ കാണപ്പെടുന്ന ജീവികളാണ്. 100 മുതല്‍ 350 മീറ്റര്‍ വരെ ആഴത്തിലാണണ് ഇവയുടെ വാസം. ശരാശരി 4.5 മീറ്റര്‍ നീളത്തിലാണ് ഇവയെ കണ്ട് വരുന്നത്. ഭൂമിയിലെ എല്ലാ സമുദ്രമേഖലയിലും ഈ ജനുസ്സിലുള്ള വ്യത്യസ്ത സോഫിഷുകളുടെ സാന്നിധ്യമുണ്ട്. സോ അഥവാ അറക്കവാള്‍ എന്ന ആയുധത്തിന്‍റെ അതേ മാതൃകയിലുള്ള ചുണ്ടാണ് ഈ മത്സ്യത്തിന് ആ പേരു നേടിക്കൊടുത്തത്. പേരിലെ ഭീകരതയൊന്നും ഈ ജീവികള്‍ക്കില്ല.

 

English Summary: Australian Authorities Investigate the Killing of Critically Endangered Sawfish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com