ADVERTISEMENT

തിരുവനന്തപുരം ∙ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സർവകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും 'സീറോ വേസ്റ്റ്' ക്യാംപസുകളായി പ്രഖ്യാപിക്കും. അന്നുതന്നെ1000 കലാലയ വിദ്യാർഥികൾ അണിചേർന്ന് തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കും. ജൂൺ അഞ്ചിന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു 'സീറോ വേസ്റ്റ് ക്യാംപസ്' പ്രഖ്യാപനം നിർവഹിക്കും. 

എൻസിസി, എൻഎസ്എസ്, കോളജുകളിലെ മറ്റു ക്ലബുകൾ എന്നിവയെ ഏകോപിപ്പിച്ചാണ് 'സീറോ വേസ്റ്റ് ക്യാംപസ്' സമ്പൂർണ ശുചിത്വ പ്രവർത്തനങ്ങൾ. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റ് മുതൽ വെള്ളയമ്പലം അയ്യങ്കാളി സ്ക്വയർ വരെയുള്ള ഭാഗത്തെ ശുചീകരണപ്രവർത്തനമാണ് 'സീറോ വേസ്റ്റ് ക്യാംപസ്' പ്രചാരണഭാഗമായി തിരുവനന്തപുരത്ത് കലാലയ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഏറ്റെടുക്കുക. വേസ്റ്റ് ഫ്രീ ക്യാമ്പസ് പദ്ധതിയെക്കുറിച്ച് അവബോധമുണർത്താൻ വാർ മെമോറിയൽ-രക്തസാക്ഷി മണ്ഡപം ചത്വരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കി സൂക്ഷിക്കുന്ന സ്ഥിരം ചുമതല എൻസിസി നിർവഹിക്കും. മാനവീയം വീഥിയും അയ്യങ്കാളി ചത്വരവും പ്ലാസ്റ്റിക് വിമുക്തമാക്കി സൂക്ഷിക്കുന്ന സ്ഥിരം ചുമതല എൻഎസ്എസ് ഏറ്റെടുക്കും.

മാലിന്യമുക്ത നവകേരളം ക്യാംപയിനിന്റെ ഭാഗമായാണ് കലാലയങ്ങൾ ശുചീകരണ സംരംഭത്തിൽ ഭാഗമാകുന്നത്. മാലിന്യമുക്ത നവകേരളം ക്യാംപയിനിന്റെ ഭാഗമായി കോളജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, സർവ്വകലാശാലാ രജിസ്ട്രാർമാർ, എൻസിസി-എൻഎസ്എസ് മേധാവികൾ, കോളേജ് പ്രിൻസിപ്പൽമാർ, വകുപ്പുതല കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്ത് വിളിച്ചുചേർത്ത യോഗം, ഇതിനുള്ള വിപുലമായ പദ്ധതിക്ക് രൂപം നൽകി.

ക്യാംപസുകളിൽ സമ്പൂർണ മാലിന്യസംസ്കരണത്തിന് സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കണമെന്നതാണ് പ്രധാനമായി നിർദേശിച്ചിരിക്കുന്നത്. അധ്യാപക-അനധ്യാപക-വിദ്യാർഥി പങ്കാളിത്തത്തിൽ ക്യാംപസുകളിൽനിന്ന് മാലിന്യം സമ്പൂർണമായി നീക്കം ചെയ്തുവെന്നു ഉറപ്പാക്കും. പൊതുജനങ്ങളിൽ അവബോധമുണർത്താൻ വേണ്ട വിദ്യാഭ്യാസ പരിപാടികൾക്ക് വിദ്യാർഥികളെ സന്നദ്ധരാക്കും. തിരഞ്ഞെടുത്ത വിദ്യാർഥികളെ തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ അംബാസഡർമാരായി ക്യാംപയിനുമായി സഹകരിക്കാൻ കലാലയ തലങ്ങളിൽ നടപടികളായി.

മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട സ്റ്റാർട്ട്-അപ്പ് തുടങ്ങാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കും. ലാബുകളിലെ രാസമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനമൊരുക്കും. കോളജുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററും സ്ഥാപിക്കാൻ വേണ്ട നടപടികളെടുക്കും. എൻസിസി, എൻഎസ്എസ്, കോളജിലെ മറ്റു ക്ലബുകൾ, കോളജ് യൂണിയൻ, പിടിഎ എന്നിവയുടെ ഭാരവാഹികളെയും അധ്യാപക-അനധ്യാപക പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രിൻസിപ്പൽമാർ വിളിച്ച യോഗങ്ങളിൽ പദ്ധതി നടത്തിപ്പിനുള്ള ആസൂത്രണം പൂർത്തിയാക്കി.

Content Highlights: Zero waste campus, Environment day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com