ADVERTISEMENT

അന്തരീക്ഷത്തിൽ താപം വർധിച്ചാൽ കൂടുതൽ മഴ പെയ്യുമെന്നത് നാട്ടറിവാണ്. പകൽ ഭയങ്കര ചൂടാണെങ്കിൽ  വൈകുന്നേരമോ രാത്രിയിലോ മഴ പ്രതീക്ഷിച്ചിരുന്നവരാണ് നമ്മുടെ പ്രായമായ തലമുറ.  സ്കൂൾ തലത്തിൽ ഫിസിക്സ് പഠിക്കുന്ന ആർക്കും പറയാനാവുന്ന കാര്യം. എന്നാൽ ആഗോള താപനഫലമായി കടൽതിളയ്ക്കാൻ തുടങ്ങിയതോടെ  അറബിക്കടലും ചുഴലിക്കാറ്റിന്റെ തട്ടകമായി മാറുന്നു. മേയ് അവസാനവാരം, തീവ്രരൂപം പ്രാപിച്ച് മ്യാൻമറിലും ബംഗ്ലദേശിലും നാശം വിതച്ച  മോഖ ചുഴലിക്കാറ്റിനു പിന്നിൽ ബംഗാൾ ഉൾക്കടലിലെ അതിതാപനമായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ അറബിക്കടലിൽ ബിപർജോയി എന്നപേരിൽ  പുതിയ ചുഴലി രൂപപ്പെട്ടത്. ഒരു സാധാരണ അന്തരീക്ഷ ചുഴിയായി ജൂൺ 5 നു നിരീക്ഷണ റഡാറുകളുടെ കണ്ണിൽപ്പെട്ട മർദവ്യതിയാന മേഖല വെറും 48 മണിക്കൂർ കൊണ്ട് ലക്ഷണമൊത്ത ഒരു ചുഴലിയായി മാറിയെന്നത് അറബിക്കടലിലെ ചൂടിന്റെ ആധിക്യം വിളിച്ചോതുന്നു. 32 ഡിഗ്രി സെൽഷ്യസ് താപമാണ്  ഇപ്പോൾ അറബിക്കടലിലെ ജലത്തിന്. ചുഴലികളുടെ ഈറ്റില്ലമായി അറബിക്കടലും മാറുകയാണെന്നാണ് നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. ഇന്ത്യൻ തീരത്ത് വരാൻ പോകുന്ന കാലാവസ്ഥാമാറ്റത്തിന്റെ പുതിയ ഗതിവേഗം പകരുകയാണ് ബിപർജോയി എന്ന ചുഴലിക്കാറ്റും. 

ചുട്ടുപഴുത്ത മേയ് മാസം 

മൺസൂൺ (Monsoon) വരവറിയിക്കുന്ന മേയ് അവസാനം മുതൽ ജൂൺ ആദ്യവാരം വരെയുള്ള കാലഘട്ടത്തിൽ സ്വാഭാവികമായും അന്തരീക്ഷവും കടലും ചുട്ടുപഴുത്തു നിലയിലാണ്. എന്നാൽ ശക്തമായ തണുത്ത വായുപ്രവാഹം വരുമ്പോൾ ഈ താപം മൺസൂണിനെ കേരള തീരത്തേക്ക് ആകർഷിക്കുന്ന രീതിയായിരുന്നു മുൻകാലങ്ങളിൽ കണ്ടിരുന്നത്. എന്നാൽ അടുത്ത ഏതാനും വർഷങ്ങളായി മൺസൂൺ ആരംഭ വേളയിൽ അറബിക്കടലിൽ ചുഴലിക്കാറ്റുകൾ രൂപപ്പെടുന്ന പ്രവണത ഏറിയിരിക്കുകയാണ്. ഇതുമൂലം കേരളത്തിലൂടെ ദക്ഷിണേന്ത്യയിലേക്ക് കയറി കൃഷിക്കും മണ്ണിനും കുളിരേകേണ്ട മഴ ചുഴലിക്കാറ്റായി ഒമാനിലോക്കോ കറാച്ചിയിലേക്കോ അടിച്ചു കയറി നാശം വിതയ്ക്കുകയാണ്. 

അറബിക്കടൽ തിളയ്ക്കുന്നു 

ചുഴലിക്കാറ്റ് അതിതീവ്രമായി മാറാൻ അനുകൂലമായ സാഹചര്യമാണ് അറബിക്കടലിലെന്ന് (Arabian sea) സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് വെതർ പ്രസിഡന്റ് ജി. പി. ശർമ പറഞ്ഞു. ഏതാണ്ട് തിരുവനന്തപുരത്തിനു 1500 കിലോമീറ്റർ പടിഞ്ഞാറായി  രൂപപ്പെട്ട് വടക്കോട്ട് സാവകാശം സഞ്ചരിച്ച് തിളച്ചുകിടക്കുന്ന അറബിക്കടലിലെ താപം മുഴുവൻ നീരാവിയായി ആവാഹിച്ചെടുത്ത് ഏകദേശം 3500 കിലോമീറ്റർ  വടക്ക് കറാച്ചി തീരം വരെ എത്തുമ്പോഴേക്കും ഈ ചുഴലി അതിതീവ്രമായി മാറിയിരിക്കും. 

കാലാവസ്ഥാ മാറ്റ ഫലമായി സമുദ്രങ്ങളെല്ലാം ചൂടുപിടിച്ചുകൊണ്ടിരിക്കവേ അറബിക്കടൽ മാർച്ചിനെ അപേക്ഷിച്ച് ശരാശരി 1.2 ഡിഗ്രി സെൽഷ്യസ് താപം വർധിച്ച നിലയിലാണ്. ഇതാണ് ചുഴലിക്കാറ്റ് പതിവിലും വേഗത്തിൽ ശക്തിപ്പെടാൻ കാരണം. സാധാരണ അന്തരീക്ഷച്ചുഴി രൂപപ്പെട്ട് ന്യൂനമർദമായി മാറാൻ ഒരാഴ്ചയും പിന്നീട് ഇത് ചുഴലിയാകാൻ ഒരാഴ്ചയുമൊക്കെ എടുത്തിരുന്ന രീതിക്കു പകരം ഇപ്പോൾ ന്യൂനമർദം രൂപപ്പെട്ട് രണ്ടോ മൂന്നോ ദിവസം കഴിയുമ്പോഴേക്കും ചുഴലിക്കാറ്റായി മാറുന്ന സ്ഥിതിയാണ്. സമുദ്രതാപനം ലോകത്തെ കാലാവസ്ഥയെ തീവ്രമാക്കുന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് അറബിക്കടിലിലെ ഇപ്പോഴത്തെ സ്ഥിതിയെന്ന് മെരിലൻഡ് സർവകലാശാലയിലെയും മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യിലെയും അന്തരീക്ഷ–സമുദ്രപഠന വിഭാഗം പ്രഫസർ ഡോ. രഘു മുർത്തുഗുഡെ പറയുന്നു. 

high-clouds-heat-in-the-arabian-sea-climate-change-in-kerala
ഫയൽചിത്രം.

അറബിക്കടലും ബംഗാൾ ഉൾക്കടലും (Bay of Bengal) ഉൾപ്പെടുന്ന ഉത്തര ഇന്ത്യൻ മഹാസമുദ്ര ഭാഗത്ത് രൂപപ്പെടുന്ന ചുഴലികളുടെ എണ്ണവും തീവ്രതയും അടുത്ത കാലത്തു കാര്യമായി വർധിച്ചിട്ടുണ്ട്. മൺസൂണിന് ശേഷമുള്ള ചുഴലികളുടെ ശക്തി 20 ശതമാനം കണ്ടും മൺസൂണിനു മുൻപുള്ളവയുടെ ശക്തി 40 ശതമാനം കണ്ടുമാണ് അറബിക്കടലിൽ വർധിച്ചിരിക്കുന്നത്. ഒരു വർഷം രൂപപ്പെടുന്ന ചുഴലികളുടെ എണ്ണത്തിൽ 52 ശതമാനത്തിന്റെ വർധനയുണ്ട്. തീവ്രചുഴലികളുടെ എണ്ണത്തിൽ 150 ശതമാനത്തിന്റെ വർധനയും രേഖപ്പെടുത്തിയാതി ഇതു സംബന്ധിച്ച പഠനങ്ങളിൽ പറയുന്നു. ചുഴലികളുടെ പ്രഭാവം നിറഞ്ഞുനിൽക്കുന്ന ദിവസങ്ങളുടെ എണ്ണത്തിൽ 80 ശതമാനവും തീവ്രചുഴലികളുടെ പ്രഭാവം നീണ്ടുനിൽക്കുന്ന ദിവസങ്ങളുടെ എണ്ണത്തിൽ 260 ശതമാനവും വർധനയുണ്ട്. 

മൺസൂൺ എത്തിയോ? മാനദണ്ഡങ്ങൾ പലത് 

മൺസൂണ് എത്തി എന്ന് പ്രഖ്യാപിക്കുന്നതിനു മുൻപ് യാഥാർഥ്യമാകേണ്ട ചില അന്തരീക്ഷ ഘടകങ്ങൾക്കായാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് കാത്തിരിക്കുന്നത്. വെറുതെ ജൂൺ ഒന്നിന് മഴയെത്തി എന്നു പറയാനാവില്ല. വേനൽമഴ ശക്തമായി പെയ്താലും മൺസൂൺ തുടക്കം (ഓൺസെറ്റ്) ആകില്ല. മേയ് അവസാന വാരം മുതൽ ഈ നിരീക്ഷണം ആരംഭിക്കും. തിരുവനന്തപുരം മുതൽ മംഗളൂരു വരെയുള്ള കാലാവസ്ഥാ വകുപ്പിന്റെ  14 മഴമാപിനികളിൽ 60 ശമാനത്തിലെങ്കിലും തുടർച്ചയായി രണ്ടു ദിവസം 2.5 മില്ലീമീറ്ററെങ്കിലും മഴ രേഖപ്പെടുത്തണം. ഇതു കൂടാതെ കിഴക്കുനിന്ന് പടിഞ്ഞാറേക്ക് അടിക്കുന്ന കാറ്റ് തെക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് കേരളത്തിനുള്ളിലേക്കു വീശണം. ഉദാഹരണത്തിന്  തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ ദേശീയ പതാക പടിഞ്ഞാറ് ദിശയിലേക്കു വീശുന്നതിനു പകരം വടക്കു–കിഴക്ക് ദിശയിലേക്കു മാറി വീശിയാൽ കാറ്റ് തെക്കു–പടിഞ്ഞാറനായെന്നു പറയാം. ഇതിനു പുറമേ കാറ്റിന്റെ ശക്തിയും നിശ്ചിത വേഗം ആർജിക്കണം. ഇതിനു പുറമെയാണ് ആകാശത്തേക്കു പോകുന്ന ദീർഘദൂര വികിരണത്തിന്റെ തോത്. Outgoing Longwave Radiation (OLR) എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂമിയും കടലും അന്തരീക്ഷവും ബഹിരാകാശത്തേക്ക് തിരികെ വിടുന്ന ഊർജത്തിന്റെ അളവാണിത്.  നിശ്ചിതപരിധിയിലും താഴെയായിരിക്കുക എന്നതു മൺസൂണിന്റെ തുടക്കം പ്രഖ്യാപിക്കാൻ വേണ്ട ഘടകങ്ങളിൽ ഒന്നാണ്.

1248-rain-kerala
ഫയൽചിത്രം.

കനത്ത മേഘപാളികളും മഴയുമാണ് മൺസൂണിന്റെ ആഗമനം വിളിച്ചറിയിക്കുന്നത്. ചുഴലിക്കാറ്റ് ശക്തമാകുന്നതോടെ ഇത് കേരള തീരത്തും മഴ ഏതാനും ദിവസത്തേക്ക് ശക്തമാകും. അതിനാൽ മൺസൂണിന്റെ തുടക്കം പ്രഖ്യാപിക്കാം. എന്നാൽ തുടക്കമിട്ട ശേഷം മൺസൂൺ കാറ്റിന്റെ ചിറകൊടിയാനാണു സാധ്യത. 

അസാധാരണമായി ചൂടുപിടിച്ച അറബിക്കടൽ, ദുർബലമായ മൺസൂ‍ൺ തുടക്കം, അനുകൂലമായ ആഗോള മഴപ്പാത്തി –Madden Julian Oscillation (MJO), എന്നിവയെല്ലാം ചേർന്ന് ബിപർജോയി എന്ന ചുഴലിക്ക് അനുകൂാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ കേരള തീരത്തിനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും നഷ്ടമാകുന്നത് ആയിരക്കണക്കിനു വർഷങ്ങളായി കാലം തെറ്റാതെ എത്തുന്ന കാലവർഷ ആഗമനമെന്ന പ്രതിഭാസമാണ്. തീരത്ത് മഴ പെയ്താലും പശ്ചിമഘട്ട മലയോരത്തേക്കും കർണാടക–മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ഉൾപ്രദേശങ്ങളിലെ വയലേലകളിലേക്കും മഴ എത്തില്ല എന്നത് മൺസൂണിന്റെ പരാജയമായി കരുതേണ്ടി വരും. 

മൺസൂൺ കാലത്ത് തെക്കു ദക്ഷിണ ധ്രുവത്തിൽ നിന്നെത്തുന്ന തണുത്ത വായു കരയിലേക്കു കയറുന്നതിന് ഒപ്പം വടക്കുകിഴക്കു ദിശയിൽ നിന്നുള്ള വായുപ്രവാഹവും ഉണ്ടാകും. തെക്കു നിന്നെത്തുന്ന തണുത്ത വായുവിനെ അന്തരീക്ഷത്തിലേക്ക് ഉയർന്ന് കൂമ്പാരമാകാൻ അനുവദിക്കാതെ വടക്കൻ വായുപ്രവാഹം ഒരു എതിർചുഴലി സൃഷ്ടിച്ച് അന്തരീക്ഷ സംതുലനം കാക്കും. ഇത്തരം സ്ഥിതിവിശേഷത്തിൽ ചുഴലിക്കാറ്റുകൾ രൂപമെടുക്കുകയേയില്ല. എന്നാൽ കാലാവസ്ഥ മാറുകയും ചൂടേറുകയും ചെയ്യുന്നതോടെ ആഗോള തലത്തിൽ മൺസൂണുകളുടെയും മഴയുടെയും താളം തെറ്റുകയാണെന്ന് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) റിപ്പോർട്ട് തയാറാക്കിയ സമിതിയിലെ അംഗവും പുണെ ട്രോപ്പിക്കൽ മെറ്റിരിയോജി മലയാളി ശാസ്ത്രജ്ഞനുമായ ഡോ. റോക്സി മാത്യു പറഞ്ഞു. 

kerala-rain
ഫയൽചിത്രം.

ചുഴലി പിറക്കാൻ വേണ്ടത് 26 ഡിഗ്രി 

ചുഴലിക്കാറ്റുകൾ രൂപമെടുക്കാൻ ആവശ്യമായ സമുദ്രോപരിതല താപനില ശരാശരി 26 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ ഇപ്പോൾ ഇത് 32 ഡിഗ്രി വരെ ഉയർന്നുനിൽക്കുന്നതിന്റെ ഫലമായി ചുഴലി രൂപമെടുക്കുന്നു എന്നു മാത്രമല്ല, അതി തീവ്രമാവുകയും മഴമേഘങ്ങളെ മൊത്തമായി നടുക്കടലിലേക്കു വലിച്ചെടുക്കുകയും ചെയ്യുന്നു. കൂടുതൽ ഈർപ്പവും മേഘവും കനത്ത മഴയ്ക്കു കാരണമാകും. ഇന്ത്യയിലേക്കു കയറാതെ ഗൾഫ് മേഖലയിലേക്കു മഴയെ വഴിമാറ്റുന്ന സമുദ്രതാപം  മൺസൂണിന്റെ താളം തന്നെ ഭാവിയിൽ  തെറ്റിക്കും.  മഴയെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്ന ഇന്ത്യയിലെ കാർഷിക മേഖലയ്ക്ക് തിരിച്ചടിയാവും. 

മൂന്നിരട്ടി താപവുമായി അറബിക്കടൽ

അറബിക്കടലിന്റെ ശാന്തസ്വാഭാവം തന്നെ മാറുകയാണെന്നാണ് നിരീക്ഷകർ പറയുന്നത്. കടലിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന താപോർജം പഴയതിലും മൂന്നു മടങ്ങായി. ഒരു ചുഴലി രൂപപ്പെട്ട് അവസാനിക്കുന്നതു വരെയുള്ള നാലോ അ‍ഞ്ചോ ദിവസത്തെ കൊടുങ്കാറ്റിന്റെ ഊർജത്തെ അടിസ്ഥാനമാക്കിയാണ് ഒരു ചുഴലിയുടെ ശക്തി അളക്കുന്നത്. 

പഴയതിലും സാവകാശമാണ് ശക്തിയാർജിച്ച ചുഴലികൾ ഇപ്പോൾ നീങ്ങുന്നത്. ഇതിനർഥം കൂടുതൽ സമയം നടുക്കടലിൽ കിടന്ന് തീവ്രത പ്രാപിക്കാൻ ചുഴലിക്ക് അവസരം ലഭിക്കുന്നു എന്നാണ്. കരയിലേക്കു കയറുമ്പോൾ കാറ്റും മഴയും വൻ നാശം വിതയ്ക്കും. 

cyclonic-storm-brewing-in-arabian-sea-kerala-to-get-more-rain
ഫയൽചിത്രം.

ബംഗാൾ ഉഴൾക്കടലിനേക്കാൾ ചൂടേറ്റം അറബിക്കടലിൽ അടുത്തകാലത്തായി അനുഭവപ്പെടുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഒമാനും യെമനും ഉൾപ്പെടെ അറബിക്കടലിന്റെ വൃത്തപരിധിയിൽ കിടക്കുന്ന രാജ്യങ്ങളിൽ നിന്ന് മനുഷ്യപ്രവർത്തികളുടെ ഫലമായി അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന ചൂടിനെ വലിച്ചെടുക്കുന്നതിനാലാണ് അറബിക്കടൽ തിളയ്ക്കുന്നത്. വരും വർഷങ്ങളിൽ ഈ പ്രവണത വർധിക്കുമ്പോൾ കൂടുതൽ ചുഴലികളും മഴയും മറ്റ് തീവ്രകാലാവസ്ഥയുമായിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നത്. വേണ്ട സമയത്ത് വേണ്ട അളവിൽ മഴ കിട്ടിയില്ലെങ്കിൽ കാർഷിക–ഭക്ഷ്യസുരക്ഷാ–ജലസുരക്ഷാ രംഗത്തും ജലവൈദ്യുതി ഉൽപ്പാദന രംഗത്തും തിരിച്ചടികളാവും നമ്മെ കാത്തിരിക്കുക. 

1850– 1900 കാലത്ത് സമുദ്രോപരിതല താപനില 0.08 ഡിഗ്രി വർധിച്ചതായി ഐപിസിസി റിപ്പോർട്ടിൽ പറയുന്നു. 2081 ആകുമ്പോഴേക്കും ഇത് 0.86 ഡിഗി കൂടി വർധിക്കും. ലോകത്ത് തന്നെ സമുദ്രതാപനില ഏറ്റവുമധികം വർധിച്ചത് ഇന്ത്യൻ മഹാസുദ്രത്തിലാണെന്നും ഐപിസിസി റിപ്പോർട്ടിൽ സൂചനയുണ്ട്. 

 

English Summary: World oceans day, Kerala rain updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com