വംശമറ്റെന്ന് കരുതിയ മരത്തെ 200 വർഷങ്ങൾക്കു ശേഷം കണ്ടെത്തി; സഹായമായി ഡികാപ്രിയോ
Mail This Article
വംശനാശം സംഭവിച്ചെന്ന് കരുതിയ ഒരു മരത്തെ 200 വർഷങ്ങൾക്കുശേഷം കണ്ടെത്തി. പെർണാംബുക്കോ ഹോളി ട്രീ (Ilex Sapiiformis) എന്ന മരത്തെയാണ് ബ്രസീലിന്റെ വടക്ക് കിഴക്ക് പ്രദേശത്തായാണ് കണ്ടത്. ഈ ഇനത്തിൽപ്പെട്ട നാലെണ്ണത്തെയാണ് കാണാനായത്. ഇതിൽ ഒരെണ്ണം പൂർണമായു നശിച്ചിട്ടുണ്ട്. ഇതിനെ സംരക്ഷിക്കാൻ പ്രയാസമാണെന്ന് ഗവേഷക സംഘം അറിയിച്ചു.
40 അടിയിലേറെ ഉയരത്തിൽ വളരുന്ന മരങ്ങളാണ് പെർണാംബുക്കോ ഹോളി ട്രീ. ഉഷ്ണമേഖല അറ്റ്ലാന്റിക് കാടുകളിലാണ് ഇവ ധാരാളമായി കണ്ടിരുന്നത്. 1838ൽ സ്കോട്ടിഷ് ശാസ്ത്രജ്ഞനായ ജോർജ് ഗാർഡിനർ ആണ് ഈ മരങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയത്. പിന്നീട് കാടുകളുടെ വിസ്തൃതി കുറഞ്ഞതോടെ ഈ മരങ്ങളും ഇല്ലാതാവുകയായിരുന്നുവെന്ന് ഗവേഷകർ പറയുന്നു.
ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോ സഹസ്ഥാപകനായ റീവൈൽഡ് എന്ന സംഘടനയുടെ സഹായത്തോടെ നടത്തിയ ഗവേഷണത്തിലാണ് പെർണാംബുക്കോ ഹോളി ട്രീയെ വീണ്ടും കണ്ടെത്താനായത്.