മെക്സിക്കൻ തീരത്തടിഞ്ഞത് അപൂർവ ഓർ മത്സ്യം; വരാനിരിക്കുന്ന വിപത്ത് എന്ത്?

Mail This Article
പ്രകൃതിയിലെ മാറ്റങ്ങൾ മുൻകൂട്ടി അറിയാനുള്ള കഴിവ് ഭൂമിയിലെ പല ജീവജാലങ്ങൾക്കുമുണ്ട്. ദുരന്തങ്ങൾക്കു മുന്നോടിയായി പക്ഷികൾ വലിയ ശബ്ദത്തിൽ കൂട്ടമായി പറക്കുന്നതും ചില മൃഗങ്ങൾ വിചിത്ര ശബ്ദങ്ങൾ ഉണ്ടാക്കുന്നതുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. അത്തരത്തിൽ ദുരന്ത സൂചന നൽകിക്കൊണ്ട് അത്യപൂർവമായി മനുഷ്യന് മുന്നിൽ പ്രത്യക്ഷപ്പെടുന്നവയാണ് ഓർ മത്സ്യങ്ങൾ. ആഴക്കടലിൽ മാത്രം വസിക്കുന്ന ഇവ തീർത്തടിഞ്ഞാൽ വലിയ വിപത്തുകൾ വരാനിരിക്കുന്നു എന്നാണ് വിശ്വാസം. കഴിഞ്ഞദിവസം അപ്രതീക്ഷിതമായി ഒരു ഓർ മത്സ്യം മെക്സിക്കൻ തീരത്തടിഞ്ഞത് ഏറെ ആശങ്കയുണ്ടാക്കുകയാണ്.
കടലിൽ 650 അടി മുതൽ 3200 അടിവരെ ആഴമുള്ള പ്രദേശങ്ങളിലാണ് സാധാരണയായി ഓർ മത്സ്യങ്ങൾ ജീവിക്കുന്നത്. പരിക്കേറ്റ നിലയിലോ അല്ലെങ്കിൽ ജീവനറ്റ അവസ്ഥയിലോ ഇവ തീരത്തുവന്നടിഞ്ഞ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയെല്ലാം രാത്രിയിലാണ് എത്തുന്നത്. എന്നാലിപ്പോൾ മെക്സിക്കോയിൽ പകൽ സമയത്ത് ജീവനോടെയാണ് ഓർ മത്സ്യം പ്രത്യക്ഷപ്പെട്ടത്.
മെക്സിക്കോയിലെ പ്ലായ എൽ ക്വെമാഡോയിലെ ഒരു ബീച്ചിൽ സന്ദർശനത്തിന് എത്തിയവരാണ് ആദ്യം കാണുന്നത്. അപൂർവ മത്സ്യമാണെന്ന് തിരിച്ചറിഞ്ഞ ഇവർ അതിന്റെ ദൃശ്യങ്ങളും പകർത്തി. അബദ്ധത്തിൽ ആഴം കുറഞ്ഞ ഭാഗത്തേക്ക് എത്തിയ മത്സ്യം തിരിച്ചു പോകാനാകാതെ തീരത്ത് തുടരുകയാണെന്ന് മനസ്സിലായ സഞ്ചാരികൾ തിരിച്ചുപോകാൻ സഹായിച്ചു. വെട്ടിത്തിളങ്ങുന്ന ശരീരവുമായി കരയിലെത്തി വിശ്രമിക്കുന്ന മത്സ്യത്തിന്റെ വിഡിയോ വൈറലാവുകയായിരുന്നു.
ഭൂകമ്പം, സുനാമി തുടങ്ങിയവയുടെ മുന്നറിയിപ്പയാണ് ഓർ മത്സ്യത്തിന്റെ വരവിനെ സാധാരണ കാണുന്നത്. ജപ്പാൻകാർക്കിടയിൽ സർവനാശത്തിന്റെ സന്ദേശവാഹകരായാണ് ഓർ മത്സ്യങ്ങളെ വിശേഷിപ്പിക്കുന്നത്. 2011 ൽ ഇരുപതിനായിരത്തിലധികം ആളുകളുടെ ജീവനെടുത്ത ടോഹോകു ഭുകമ്പത്തിനും സുനാമിക്കും മുൻപ് 2009 ലും 2010ലുമായി 20 ഓർ മത്സ്യങ്ങളെയാണ് ജപ്പാൻ തീരത്ത് കണ്ടത്തിയത്. 2024 നവംബറിൽ കലിഫോർണിയയിലെ ഗ്രാൻഡ്‌വ്യൂ ബീച്ചിൽ ഒരു ഓർ മത്സ്യത്തെ കണ്ടെത്തിയിരുന്നു. ഒരു മാസത്തിനുശേഷം 7.0 തീവ്രതയുള്ള ഭൂകമ്പവും സുനാമി മുന്നറിയിപ്പും ഉണ്ടാവുകയും ചെയ്തു.