കൊടുംതണുപ്പ്: ഭക്ഷണമായി ടൂത്ത് പേസ്റ്റും മഞ്ഞും; യുവാവ് കൊടുംകാട്ടിൽ അകപ്പെട്ടത് 10 ദിവസം

Mail This Article
വടക്കുപടിഞ്ഞാറൻ ചൈനയിൽ സോളോ ഹൈക്കിങ് സാഹസിക യാത്രയ്ക്ക് പോയ 18കാരൻ കൊടുംകാട്ടിൽ കുടുങ്ങിയത് 10 ദിവസം. അതികഠിനമായ തണുപ്പ് അനുഭവപ്പെടുന്ന ഷാങ്സി പ്രവിശ്യയിലുള്ള ക്വിൻലിങ് പർവത നിരയിലേക്കാണ് സൺ എന്ന യുവാവ് യാത്ര പുറപ്പെട്ടത്. വഴിതെറ്റിയതോടെ മലനിരകളിൽ കുടുങ്ങുകയായിരുന്നു.
സസ്യങ്ങളുടെയും വന്യജീവികളുടെയും വൈവിധ്യമാർന്ന കലവറയാണ് ക്വിൻലിങ്. ഫെബ്രുവരി 8നാണ് യാത്ര തുടങ്ങിയത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാറ്ററി നശിച്ചു. ഇതോടെ കുടുംബത്തെ ബന്ധപ്പെടാനാകാതെ വന്നു. ഇടയ്ക്ക് വഴിതെറ്റുകയും ചെയ്തതോടെ കാട്ടിൽ കുടുങ്ങിപ്പോയി. കൊടുംതണുപ്പിൽ നിന്ന് രക്ഷപ്പെടാനായി പാറയുടെ പിന്നിൽ അഭയം തേടി. ഇലകളും പുല്ലുകളും ഉപയോഗിച്ച് താൽക്കാലിക കിടക്ക നിർമിച്ച് കിടന്നു.
ഭക്ഷണസാധനങ്ങൾ തീർന്നതോടെ ടൂത്ത് പേസ്റ്റും മഞ്ഞും ഭക്ഷണമാക്കി. അരുവിയിലെ വെള്ളം കുടിച്ച് ജീവൻ നിലനിർത്തി. ഈ സമയമെല്ലാം വീട്ടുകാർ സണ്ണിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഫെബ്രുവരി 17ന് വീട്ടുകാരുടെ അഭ്യർഥന പ്രകാരം പ്രാദേശിക അന്വേഷണസംഘം തെരച്ചിൽ നടത്തുകയും സണ്ണിനെ കണ്ടെത്തുകയുമായിരുന്നു. തിരിച്ചുവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് രക്ഷപ്പെട്ട ശേഷം സൺ പറഞ്ഞത്.
ചൈനയിൽ ഏറ്റവും അപകടകരമായ അഞ്ച് ഹൈക്കിങ് പാതകളിലൊന്നാണ് ക്വിൻലിങ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അമ്പതോളം പേർ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്. 2018ൽ ഈ പ്രദേശത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇതുമറികടന്ന് ആളുകൾ എത്തുകയാണ്.