ADVERTISEMENT

റുമേനിയയിലെ മൊവൈൽ ഗുഹയിൽ ജീവിക്കുന്ന പഴുതാരയാണു ക്രിപ്‌റ്റോപ്‌സ് സ്‌പെലിയോറെക്‌സ്. ഈ ഗുഹയിൽ ജീവിക്കുന്ന ഏറ്റവും വലുപ്പമുള്ള ജീവിയും ഇതു തന്നെയാണ്. 50 ലക്ഷം വർഷത്തിലേറെയായി സൂര്യപ്രകാശം കടക്കാത്ത ഗുഹയാണു മൊവൈൽ കേവ്. അപൂർവതകൾ ഒട്ടേറെയുള്ള ഈ ഗുഹ സ്ഥിതി ചെയ്യുന്നത് റുമേനിയയിലെ മൻഗാലിയായിലാണ്.

ക്രിപ്‌റ്റോപ്‌സ് സ്‌പെലിയോറെക്‌സ് എന്ന പേരിന്റെ അർഥം ഗുഹയിലെ രാജാവെന്നാണ്. ഈ ഗുഹയിലെ ഭക്ഷണശൃംഖലയിൽ ഏറ്റവും ഉയർന്ന സ്ഥാനത്തു നിൽക്കുന്ന ജീവിയും സ്‌പെലിയോറെക്‌സ് തന്നെ. 46 മുതൽ 52 മില്ലിമീറ്റർ വരെ നീളമുള്ള ഈ കശേരുക്കളില്ലാത്ത ജീവിയെ 2020ൽ ആണു കണ്ടെത്തിയത്. മഞ്ഞ നിറമുള്ള ഈ ജീവി പൊതുവെ കീടങ്ങൾ, ചിലന്തികൾ, മറ്റു ചെറിയ പഴുതാരകൾ എന്നിവയെയാണു ഭക്ഷിക്കുന്നത്. അനേകവർഷമായി സൂര്യപ്രകാശമെത്താത്ത ഈ ഗുഹയ്ക്കുള്ളിൽ തന്റെ നീണ്ട ആന്റിന പോലുള്ള ശരീരഭാഗം ഉപയോഗിച്ചാണു ഈ പഴുതാര ഇരകളെ കണ്ടെത്തുന്നതും തന്‌റെ ചലനം നടത്തുന്നതും.

ഗുഹയ്ക്കുള്ളിൽ സൂര്യപ്രകാശം എത്താത്തതിനാൽ ഇതിൽ സസ്യങ്ങൾ കുറവാണ്.അതിനാൽ തന്നെ മീഥെയ്ൻ, സൾഫർ എന്നീ വാതകങ്ങൾ ഓക്‌സിഡൈസ് ചെയ്ത് ബാക്ടീരിയകളാണു പോഷണങ്ങൾ ഉണ്ടാക്കുന്നത്. കീമോസിന്തസിസ് എന്ന് ഈ പ്രക്രിയ അറിയപ്പെടുന്നു. മറ്റുള്ള ജീവികൾ ഈ പോഷണങ്ങൾ ഭക്ഷിക്കുന്നു. ഈ കീടങ്ങളെ ഭക്ഷിക്കുന്നതിലൂടെ ക്രിപ്‌റ്റോപ്‌സിലേക്കും ഈ പോഷണങ്ങൾ എത്തുന്നു.ഈ ഗുഹയിൽ മാത്രമാണ് ഈ പഴുതാര കാണപ്പെടുന്നത്. പുറത്തൊരിടത്തും ഇതിനെ കണ്ടിട്ടില്ല.

ഗുഹയിൽ ദുർഘടമായ സാഹചര്യങ്ങളാണെങ്കിലും 57 ജീവിവർഗങ്ങളുണ്ട്. ഇതിൽ 37 എണ്ണം ഈ ഗുഹയിൽ മാത്രം കാണപ്പെടുന്നതുമാണ്. 55 ലക്ഷം വർഷങ്ങളായി ഈ ഗുഹയിൽ ജീവികളുണ്ടെന്നാണു കരുതപ്പെടുന്നത്. പൊതുജനങ്ങൾക്ക് ഈ ഗുഹയിലേക്കു പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ചില ഗവേഷകർക്കു മാത്രമാണ് ഇതിനുള്ളിലേക്കു പ്രവേശിക്കാൻ അനുമതി. ഗുഹയിലെ ലോലമായ ജൈവവൈവിധ്യത്തിനു കോട്ടം തട്ടാതെയിരിക്കാനായാണ് ഇത്.

English Summary:

Cryptops Speleorex: The Cave King of Romania's Movile Cave

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com