ADVERTISEMENT

മാർജാര കുടുംബത്തിൽ കൂട്ടമായി ജീവിക്കുന്ന ഒരേയൊരു ജീവിയാണു സിംഹം. സിംഹക്കൂട്ടങ്ങളെ പ്രൈഡ് എന്നു വിളിക്കും.കുറച്ച് ആൺസിംഹങ്ങളും അനേകം പെൺസിംഹങ്ങളും സിംഹക്കുട്ടികളും അടങ്ങിയതാണു പ്രൈഡുകൾ. എന്നാൽ ചിലപ്പോഴൊക്കെ ആൺസിംഹങ്ങൾ ഒരുമിച്ച് കൂട്ടായ്മകൾ രൂപീകരിക്കാറുണ്ട്. ഈ കൂട്ടായ്മകൾ കൊയലീഷൻ എന്ന പേരിൽ അറിയപ്പെടുന്നു. ഒരു പ്രൈഡിൽ നിന്നു പുറത്താക്കപ്പെട്ടതോ പ്രൈഡ് ഉപേക്ഷിച്ചുപോയതോ ആയ സിംഹങ്ങളാണ് ഇത്തരം കൂട്ടായ്മകൾ രൂപീകരിക്കുന്നത്. ഇത്തരം സംഘങ്ങളിലെ ഏറ്റവും പ്രസിദ്ധമായ കൂട്ടായ്മയാണു ദക്ഷിണാഫ്രിക്കയിലെ മാപോഗോ ലയൺ കൊയലീഷൻ. 6 സിംഹങ്ങൾ അടങ്ങിയ ഈ കൂട്ടായ്മ ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ വനത്തിൽ 1.7 ലക്ഷം ഏക്കറോളം ഭൂമി തങ്ങളുടെ വരുതിയിലാക്കി ഭരിച്ചു.

2006ൽ ആണ് മാപോഗോ സിംഹസംഘം ആദ്യം പ്രത്യക്ഷപ്പെട്ടത്. മാകുലു, ഡ്രെഡ്‌ലോക്‌സ്, പ്രെറ്റിബോയ്, റാസ്റ്റ, കിങ്കി ടെയ്ൽ, മിസ്റ്റർ ടി എന്നിങ്ങനെയായിരുന്നു സംഘത്തിലെ സിംഹങ്ങളുടെ പേര്. മാകുലു ആയിരുന്നു സംഘത്തലവൻ, മിസ്റ്റർ ടിയായിരുന്നു സംഘത്തിലെ ഏറ്റവും ക്രൂരൻ. മാകുലു ഒഴിച്ച് ബാക്കി 5 സിംഹങ്ങളും സഹോദരന്മാരായിരുന്നു. മാകുലു അവരുടെ അർധസഹോദരനും.

സാധാരണഗതിയിൽ ഒരു മേഖലയിൽ വന്നാൽ വളരെ ശാന്തമായായിരിക്കും അവയുടെ പ്രവർത്തനങ്ങൾ. മേഖലയിലുള്ള മറ്റു പ്രൈഡുകളെയൊക്കെ പേടിച്ചും വിലയിരുത്തിയുമൊക്കെയാകും ഇവ മുന്നോട്ടു പോകുന്നത്. എന്നാൽ മാപോഗോ സംഘം വ്യത്യസ്തരായിരുന്നു. മേഖലയിലുള്ള മറ്റു സിംഹക്കൂട്ടങ്ങളെ തച്ചുതകർത്തും കൊന്നൊടുക്കിയുമായിരുന്നു അവരുടെ മുന്നേറ്റം. ക്രൂഗർ വനത്തിലെ നൂറിലേറെ സിംഹങ്ങളെ ഇവർ കൊന്നിട്ടുണ്ടെന്നാണു കണക്ക്.

വളരെ നിഷ്ഠൂരമായിരുന്നു മാപോഗോ സിംഹങ്ങളുടെ രീതികൾ. വേട്ടയിലും അതീവ ക്രൗര്യം ഇവ പുലർത്തി. ജിറാഫ്, ഹിപ്പോപ്പൊട്ടാമസ് തുടങ്ങിയ വലിയ മൃഗങ്ങളെയും ഇവ ശങ്കയേതുമില്ലാതെ വേട്ടയാടി. തങ്ങൾ കൊല്ലുന്ന സിംഹങ്ങളെ തിന്നുന്നതും ഇവയുടെ രീതിയായിരുന്നു. 2012ൽ സെലാറ്റിസ് എന്ന മറ്റൊരു സിംഹ കൊയലീഷൻ മാപോഗോയെ ആക്രമിച്ചു. ഈ ആക്രമണത്തിൽ മിസ്റ്റർ ടി കൊല്ലപ്പെട്ടു. ഇതോടെ ഈ കൂട്ടായ്മ നശിക്കാൻ തുടങ്ങി. പിന്നീട് മാപോഗോ സംഘത്തിലെ പല സിംഹങ്ങളും ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷരായി. ഒടുവിൽ മാകുലുവും പ്രെറ്റി ബോയും മാത്രം ശേഷിച്ചു.

English Summary:

The Mapogo Lions: A Reign of Terror in Kruger National Park

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com