ADVERTISEMENT

നീണ്ട ഒൻപതു മാസത്തെ അപ്രതീക്ഷിത ബഹിരാകാശ വാസത്തിനു ശേഷം സുനിതാ വില്യംസും സംഘവും രാജ്യാന്തര സ്പെയ്സ് സ്റ്റേഷനിൽ നിന്നും ഭൂമിയിലേക്ക് എത്തിയിരിക്കുന്നു. ഇന്ത്യൻ സമയം പുലർച്ചെ 3.40 നാണ് ഇവരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ സ്പ്ലാഷ് ഡൗൺ ചെയ്‌തത്

കരയിലിറങ്ങുന്നതിനു പകരം ബഹിരാകാശ യാത്രികർ സമുദ്രത്തിൽ വന്ന് ലാൻഡ് ചെയ്യുന്ന രീതി സ്പ്ലാഷ് ഡൗൺ എന്നാണ് അറിയപ്പെടുന്നത്. ബഹിരാകാശ പേടകമോ വിക്ഷേപണ വാഹനമോ പാരച്യൂട്ടുകളുടെ സഹായത്തോടെ ഒരു ജലാശയത്തിലേക്ക് (സമുദ്രത്തിലേക്ക്) ഇറങ്ങുന്നതാണ് ഈ രീതി.

ബഹിരാകാശ യാത്രികരുടെ സുഗമവും സുരക്ഷിതവുമായ തിരിച്ചുവരവ് ഉറപ്പാക്കാനാണ് സ്പ്ലാഷ് ഡൗൺ തിരഞ്ഞെടുക്കുന്നത്. അതിവേഗതയിൽ യാത്ര ആരംഭിക്കുന്ന പേടകം ഭൂമിയിൽ പതിക്കുന്നതിനു മുൻപായി ആ പതനത്തിൽ ബഹിരാകാശ യാത്രികർക്ക് അതിജീവിക്കാനാവുന്ന വേഗതയിലേക്ക് എത്തണം. പിന്നീട് ഭൂമിയിൽ തൊടുന്ന സമയത്തും അതിന്റെ ആഘാതം ഏറ്റവും കുറഞ്ഞ നിലയിൽ മാത്രം അനുഭവപ്പെടുകയും വേണം. 

പേടകം ഭൂമിയിൽ പതിക്കുന്ന സമയത്ത് കരയിലെ ഉറച്ച പ്രതലത്തെ അപേക്ഷിച്ചു നോക്കുമ്പോൾ സമുദ്രോപരിതലം ഒരു കുഷ്യൻ പോലെ പ്രവർത്തിക്കുന്നുണ്ട്. അതായത്  മൃദുലമായ ഒരു പ്രതലത്തിൽ ലാൻഡ് ചെയ്യുന്ന പ്രതീതി ആഘാതത്തിന്റെ വ്യാപ്തി വലിയതോതിൽ കുറയ്ക്കും. പതിക്കുന്ന ക്യാപ്സൂളിന്റെ വേഗത വളരെ പെട്ടെന്ന് കുറയ്ക്കാൻ ജലത്തിന്റെ സാന്ദ്രത സഹായകമാകും. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗതയിൽ കടന്നെത്തുന്നതിനാൽ സ്പേസ് ക്യാപ്സ്യൂളുകൾ വലിയതോതിൽ ചൂടാകുന്ന സാഹചര്യമുണ്ടാകും. ജലത്തിലേക്ക് സ്പ്ലാഷ് ഡൗൺ ചെയ്യുന്നത് അവ കൂടുതൽ എളുപ്പത്തിൽ തണുക്കാനും അവസരം ഒരുക്കും. ഇതിനുപുറമേ ക്യാപ്സ്യൂളുകൾക്ക് പതന സമയത്ത് ഘടനാപരമായ തകരാറുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനും സ്പ്ലാഷ് ഡൗൺ സഹായിക്കുന്നുണ്ട്. 

നാസ സ്പ്ലാഷ് ഡൗണുകൾക്ക് പ്രധാനമായും തിരഞ്ഞെടുക്കുന്നത് അറ്റ്ലാന്റിക് സമുദ്രമാണ്. കേപ് കാനവെരൽ പോലെയുള്ള വിക്ഷേപണ സൈറ്റുകൾ അറ്റ്ലാന്റിക് സമുദ്രത്തോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് ഇതിനു പിന്നിലെ ഒരു പ്രധാന കാരണം. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പല ഭാഗങ്ങളും പൊതുവേ ശാന്ത ഭാവത്തിലാണ് എന്നതും മറ്റൊരു കാരണമാണ്. പ്രത്യേകിച്ച് ഫ്ലോറിഡയോട് ചേർന്ന് കിടക്കുന്ന അറ്റ്ലാന്റിക് സമുദ്രഭാഗങ്ങൾ അതിശക്തമായ തിരമാലകളോ പ്രക്ഷുബ്ധതയോ ഇല്ലാത്ത നിലയിലാണ് സാധാരണയായി കാണപ്പെടുന്നത്. സ്പ്ലാഷ് ഡൗൺ സമയത്ത് സങ്കീർണതകൾ ഒഴിവാക്കുന്നതിനും സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതിനും ഇത് ശാസ്ത്രജ്ഞരെ സഹായിക്കുന്നുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിലെ കാലാവസ്ഥ കൃത്യമായി ഗവേഷകർക്ക് കണക്കുകൂട്ടാനാവുന്നുണ്ടെന്നതും നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ റിക്കവറി ടീം സമീപമുണ്ട് എന്നതും അറ്റ്ലാന്റിക് സമുദ്രത്തെ ഗവേഷണ കേന്ദ്രത്തിന്റെ പ്രിയപ്പെട്ട ലാൻഡിങ് ഇടമാക്കി മാറ്റുന്നു.

1961ലാണ് ആദ്യമായി ഒരു ബഹിരാകാശ പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ ചെയ്യുന്നത്. ഹാം എന്ന ചിമ്പാൻസിയെ വഹിച്ചുകൊണ്ടുള്ള മെർക്കുറി -റെഡ് സ്റ്റോൺ 2 പേടകത്തിലെ ക്യാപ്സ്യൂളായിരുന്നു അത്. ജനുവരി 31ന് ഈ ദൗത്യം വിജയകരമായി പൂർത്തിയായി. പിന്നീട് അതേവർഷം മെയ് അഞ്ചിനു തന്നെ മനുഷ്യയാത്രികരെ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ക്യാപ്സ്യൂൾ അറ്റ്‌ലാന്റിക് സമുദ്രത്തിൽ വന്നിറങ്ങി. മെർക്കുറി - റെഡ് സ്റ്റോൺ 3 പേടകത്തിലെ ഫ്രീഡം 7 ക്യാപ്സ്യൂളായിരുന്നു അത്. നാസയ്ക്ക് പുറമേ സ്പെയ്സ് എക്സും നിരവധി സ്പ്ലാഷ് ഡൗണുകൾ അറ്റ്ലാന്റിക് സമുദ്രത്തിൽ നടത്തിയിട്ടുണ്ട്.

English Summary:

Sunita Williams' Triumphant Return: A Deep Dive into the Dragon Capsule's Splashdown

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com