ADVERTISEMENT

തൃത്താല ∙ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മീവൽ പക്ഷിവർഗങ്ങളിൽ പൊതുവേ അപൂർവയിനമായ വയർ ടെയ്ൽഡ് സ്വാളോ (Wire - tailed swallow) കമ്പിവാലൻ കത്രികക്കിളി തൃത്താല വെള്ളിയാങ്കല്ല് ഭാരതപ്പുഴയിൽ സന്ദർശകനായെത്തി. പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാടാണു പക്ഷിയെ കണ്ടെത്തിയതും ചിത്രം പകർത്തുകയും. തൃത്താല മേഖലയിൽ കമ്പിവാലൻ പക്ഷിയെ കാണുന്നത് ആദ്യമായാണ്. ഇ ബേർഡ് വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ജില്ലയിൽ അട്ടപ്പാടിയുടെ വിവിധ പ്രദേശങ്ങളിലും കിഴക്കൻ മേഖലകളിലുമായി വളരെ കുറച്ചു തവണ മാത്രമാണ് ഈ പക്ഷിയെ കണ്ടിട്ടുള്ളത്.

വാലിന്റെ അറ്റത്ത് കമ്പി പോലെയുള്ള നാരുകളുണ്ട്. ശരീരത്തിന്റെ മുകൾവശം നീലനിറമാണ്. തല ചെമ്പിച്ചും അടിവശം വെളുത്തുമിരിക്കും. 18 സെന്റിമീറ്റർ നീളമുണ്ടാവും. ആൺകിളിയും പെൺകിളിയും കാഴ്ചയ്ക്ക് ഒരുപോലെയാണെങ്കിലും പെൺകിളിയുടെ വാലിലെ കമ്പിക്കു നീളം കുറവായിരിക്കും. പറക്കുന്ന പ്രാണികളാണ് ഇവയുടെ ഭക്ഷണം. പാറക്കെട്ടുകളിലും പാലങ്ങൾക്കടിയിലും മറ്റുമായി കൂടുകൾ നിർമിക്കുന്നു.

പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാട് പകർത്തിയ ചിത്രം
പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാട് പകർത്തിയ ചിത്രം

ഇന്ത്യയിൽ കാണപ്പെടുന്ന ഇനങ്ങൾ 5 മുട്ടകൾ വരെ ഇടുന്നവയാണ്. ഭാരതപ്പുഴയിൽ പാലത്തിന് അടിയിലായി കോൺക്രീറ്റ് നിർമിതിയിൽ വിശ്രമിക്കുകയും വെള്ളത്തിനു മുകളിലായി പറന്ന് ഇരതേടുകയും ചെയ്യുന്ന രീതിയിലാണ് കണ്ടത്. രണ്ടെണ്ണമാണ് ഉണ്ടായിരുന്നത്.

കിളികൾ പൊതുവേ തുറന്ന പ്രദേശങ്ങളിലും മനുഷ്യസാന്നിധ്യം ഉള്ളയിടങ്ങളിലും വെള്ളമുള്ള പ്രദേശങ്ങളിലും അധിവസിക്കാൻ ഇഷ്ടപ്പെടുന്നവയാണ്.

ഇ ബേർഡ് വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കേരളത്തിൽ പക്ഷിയെ ഏറ്റവും കൂടുതലായി കണ്ടിട്ടുള്ളത് കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ്. തെക്കൻ കേരളത്തിലെ പല ജില്ലകളിലും കമ്പിവാലൻ പക്ഷിയുടെ സാന്നിധ്യം ഇല്ല.

English Summary:

Rare Wire-tailed Swallow Sighting in Thrithala, Kerala!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com