ലോക കുരുവി ദിനം; ചെറുതെങ്കിലും പരിസ്ഥിതിക്ക് വേണം ഈ കുഞ്ഞൻ പക്ഷികളെ

Mail This Article
ഒരുകാലത്ത് വീട്ടുമുറ്റങ്ങളിലും തൊടികളിലുമൊക്കെ നിത്യേന നമ്മൾ കണ്ടിരുന്ന കുരുവികൾ ഇന്ന് അപൂർവമായ ഒരു കാഴ്‌ചയായി മാറിയിരിക്കുകയാണ്. ചെറുതാണെങ്കിലും ആവാസ വ്യവസ്ഥയിൽ വളരെ പ്രാധാന്യമുളള ഈ പക്ഷികളുടെ എണ്ണം ഇപ്പോൾ ദിനംപ്രതി കുറഞ്ഞുവരുന്നു. വംശനാശത്തിലേക്കടുക്കുന്ന കുരുവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനസിലാക്കുന്നതിനു വേണ്ടിയാണ് എല്ലാവർഷവും മാർച്ച് 20നു ലോക കുരുവി ദിനമായി ആഘോഷിക്കുന്നത്. 2010 ലാണ് ലോകത്താദ്യമായി കുരുവി ദിനം ആഘോഷിച്ചത്. നേച്ചർ ഫോറെവർ സൊസൈറ്റി ഓഫ് ഇന്ത്യയും ഫ്രാൻസിലെ ഇക്കോ–സിസ് ഫൗണ്ടേഷനും ചേർന്നാണ് ലോക കുരുവി ദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ഇന്ത്യയിൽ കുരുവികൾ വെറും പക്ഷികൾ മാത്രമല്ല, സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും കൂടി ഭാഗമാണ് അവർ. തലമുറകളായി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗം കൂടിയാണ് ഈ കുഞ്ഞുപക്ഷികൾ.
പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ചെറിയ കുരുവികൾക്കു നല്ല പങ്കുണ്ട്. വിവിധ പ്രാണികളെയും കീടങ്ങളെയും ഭക്ഷിച്ചുകൊണ്ട് അവയുടെ എണ്ണം നിയന്ത്രിക്കാൻ കുരുവികൾ സഹായിക്കുന്നു. ജൈവവൈവിധ്യം വർധിപ്പിക്കുന്ന പരാഗണത്തിലും വിത്തു വിതരണത്തിലും പ്രധാന പങ്കും ഈ പക്ഷികൾ നിർവഹിക്കുന്നുണ്ട്. എന്നാൽ നഗരവൽക്കരണം കാരണം കുരുവികൾക്കു കൂടുകൂട്ടുന്നതിനുളള സ്ഥലം നഷ്‌ടപ്പെടുകയും, ആധുനിക കെട്ടിടങ്ങൾ അവയ്ക്കു കുഞ്ഞുങ്ങളെ വിരിയിക്കാനും വളർത്താനുമുളള സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്‌തു. കൂടാതെ കൃഷിയിലെ അമിത കീടനാശിനി പ്രയോഗം പ്രാണികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും ഇത് കുരുവികളുടെ ഭക്ഷണത്തെ ബാധിക്കുകയും ചെയ്‌തു.
കാക്കകളുടെയും പൂച്ചകളുടെയും വർധിച്ചുവരുന്ന സാന്നിധ്യവും, പച്ചപ്പ് കുറഞ്ഞതും, ജീവിത ശൈലിയിലെ മാറ്റങ്ങളും കാരണം കുരുവികൾക്കു വളരാൻ പ്രയാസമായിരിക്കുകയാണ്. ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ കണ്ടിരുന്ന കുരുവികൾ നമ്മുടെ ആവാസവ്യവസ്ഥയിൽ നിന്നു തന്നെ അപ്രത്യക്ഷമാവുകയാണ്. ഈ വെല്ലുവിളികൾക്കിടയിൽ അവയെ സംരക്ഷിക്കേണ്ടതും ഭൂമിയിൽ നിലനിർത്തേണ്ടതും ആവശ്യമാണ്. ഇതിനായി ഇന്ത്യയിലുടനീളം നിരവധി പരിസ്ഥിതി സംഘടനകൾ പരിശ്രമിക്കുകയാണ്.