ADVERTISEMENT

ജപ്പാനിലെ പടിഞ്ഞാറൻ ദ്വീപായ ക്യൂഷുവിലെ സകുരാജിമ എന്ന അഗ്നിപർവതം കഴിഞ്ഞദിവസം വിസ്‌ഫോടനം നടത്തി. ഈ വർഷം അഗ്നിപർവതം നടത്തിയ 44ാം പൊട്ടിത്തെറിയായിരുന്നു ഇത്. 8200 അടി ഉയരത്തിലേക്ക് അഗ്നിപർവതത്തിന്റെ പുകയും ചാരവും ഉയരുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം ശ്രദ്ധ നേടി.

ജപ്പാനിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിൽ ഒന്നാണ് സകുരാജിമ. സ്ട്രാറ്റോവോൾക്കാനോ എന്ന ഗണത്തിൽ പെടുന്ന ഇതിന് മൂന്ന് കൊടുമുടികളുണ്ട്. മിനാമി ഡാക്കേ എന്നറിയപ്പെടുന്ന തെക്കൻ കൊടുമുടിയാണു സജീവമായതും അഗ്നിമുഖമുള്ളതും.

സകുരാജിമയുടെ പൊട്ടിത്തെറി കാരണം വലിയ അളവിൽ ലാവാപ്രവാഹമുണ്ടാകാറുണ്ട് . കാഗോഷിമ എന്ന വലിയ നഗരവും അഗ്നിപർവതത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്. അഗ്നിപർവതമേഖലയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിൽ അൽപം ദൂരെമാറി സെൻഡായി ന്യൂക്ലിയർ പവർ പ്ലാന്റ് എന്ന ആണവനിലയവും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനാൽ തന്നെ സകുരാജിമ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത് അധികാരികളെ ജാഗരൂകരാക്കാറുണ്ട്.

1914ൽ സകുരാജിമ അഗ്നിപർവതം പൊട്ടിത്തെറിച്ചത് 58 പേരുടെ മരണത്തിനിടയാക്കി. വലിയ തോതിലുള്ള ലാവാപ്രവാഹവും ഭൂചലനങ്ങളും തുടർഭൂചലനങ്ങളും ഇതിന്റെ ഭാഗമായി ഉടലെടുത്തു.1955 മുതൽ കൃത്യമായ ഇടവേളകളിൽ ഈ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നുണ്ട്. 1991ൽ യുഎൻ സംഘങ്ങൾ ഈ അഗ്നിപർവതത്തെപ്പറ്റി പഠനം നടത്തിയിരുന്നു.

English Summary:

Sakurajima Volcano Erupts Again: 44th Eruption in Japan This Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com