നോർവേയെ ഞെട്ടിച്ച് 84 അടി ഉയരത്തിൽ പൊങ്ങിയ ‘തെമ്മാടിത്തിര’; ഇന്നും പിടികിട്ടാത്ത പ്രതിഭാസം

Mail This Article
ലോകത്തിൽ സമുദ്രയാത്രയ്ക്ക് ഏറ്റവും വെല്ലുവിളിയുയർത്തുന്ന കടൽ... യൂറോപ്പിലെ നോർത്ത് സീ അറിയപ്പെടുന്നത് ഇങ്ങനെയാണ്. യുകെ, ഡെൻമാർക്ക്, നോർവേ, ജർമനി, നെതർലൻഡ്സ്, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ കടലിന്റെ പ്രക്ഷുബ്ധതയും ഉയർന്നുപൊങ്ങുന്ന തിരകളുമൊക്കെ പല റീലുകളിലും മറ്റും വിഷയമായിട്ടുണ്ട്.
1995ൽ നോർവേയ്ക്ക് സമീപം നോർത്ത് സീയിൽ വലിയ ഒരു തിര പ്രത്യക്ഷപ്പെട്ടു. 84 അടിയായിരുന്നു ഇതിന്റെ പൊക്കം. ഡ്രോപ്നർ എന്ന എണ്ണഖനന പ്ലാറ്റ്‌ഫോമിലെ ലേസർ സംവിധാനമാണ് ഈ തിര കണ്ടെത്തിയത്. മറ്റുള്ള സെൻസറുകളും ഇതു സ്ഥിരീകരിച്ചു. വെറുമൊരു തിരയായിരുന്നില്ല അത്. തെമ്മാടിത്തിര അഥവാ റോഗ് വേവ്സ് എന്ന വിഭാഗത്തിൽപ്പെടുന്ന ഒരു വമ്പൻ തിരയായിരുന്നു ഇത്. തെമ്മാടിത്തിരകൾ സംബന്ധിച്ചുള്ള വലിയ പഠനത്തിനും ഗവേഷണങ്ങൾക്കുമൊക്കെ ഇതു തുടക്കമിട്ടു.
പൊടുന്നനെയുണ്ടാകുന്ന പൊക്കമുള്ള തിരകളെയാണ് തെമ്മാടിത്തിരകളെന്ന് വിളിക്കുന്നത്. ഒരു സമുദ്രമേഖലയിലെ തിരകളുടെ ശരാശരി ഉയരത്തിന്റെ ഇരട്ടിയാകും ഇവയുടെ പൊക്കം. യാതൊരു മുന്നറിയിപ്പുമില്ലാതെ ആക്രമിക്കുന്നതിനാൽ ഇവ വളരെ അപകടകാരികളാണ്.
എങ്ങനെയാണ് ഇവയുണ്ടാകുന്നതെന്നത് ഇന്നും ശാസ്ത്രലോകത്തിന് പൂർണമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ല. എന്നാൽ ചെറുതിരകൾ അന്യോന്യം സംയോജിച്ച് വലിയ തിരകളാകുന്നതാണ് ഇവയ്ക്കു കാരണമാകുന്നതെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നു. സമുദ്രോപരിതലത്തിൽ വലിയ കാറ്റുകളുണ്ടാകുന്നതാണ് ഇവയുടെ പ്രധാന കാരണമെന്നും സംശയിക്കപ്പെടുന്നു. സമുദ്രത്തിൽ അടിക്കടി കൊടുങ്കാറ്റുകളുണ്ടാകുന്നതും മറ്റും ഇവയുടെ ആവിർഭാവത്തിന് വഴിവയ്ക്കും.
2020ൽ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ഉണ്ടായ 58 അടിയുള്ള ഉക്ലുലെറ്റ് തിരയും ധാരാളം പ്രശസ്തി നേടിയ തെമ്മാടിത്തിരയാണ്.