ADVERTISEMENT

സംസ്ഥാനത്ത് നിപ്പ വൈറസ് വീണ്ടും പൊട്ടി പുറപ്പെട്ട സാഹചര്യത്തിൽ വൈറസിന്റെ സ്രോതസ് എന്ന് വിലയിരുത്തപ്പെടുന്ന വവ്വാലുകളോട് ഒരു ഭീതി പൊതുവെ ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും വവ്വാലുകളെ ഭയപ്പെടുത്തി അകറ്റാനും നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും കേൾക്കുന്നു. സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടുള്ള നിപ്പ ബാധകളിൽ ഓരോന്നിലും ആദ്യത്തെ രോഗിക്ക് വവ്വാലുകളിൽ നിന്നാണ് വൈറസ് വ്യാപനം ഉണ്ടായത് എന്ന് വിലയിരുത്തുന്ന അനേകം ഗവേഷണ പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നിരുന്നാലും രോഗവ്യാപനം തടയാൻ വൈറസ് വാഹകരായ വവ്വാലുകളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത് പ്രശ്നത്തെ കൂടുതൽ ഗുരുതരമാക്കും എന്ന ശാസ്ത്രവസ്തുത നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

വവ്വാലുകളും നിപ്പയും കേരളവും

കേരളത്തിൽ കോഴിക്കോടും എറണാകുളത്തും 2018, 2019, 2021 വർഷങ്ങളിൽ ഉണ്ടായ രോഗബാധകളിൽ ഒന്നും തന്നെ ആദ്യ രോഗിക്ക് (ഇൻഡക്സ് കേസ്) എവിടെ നിന്ന്, എങ്ങനെ വൈറസ് ബാധയുണ്ടായി എന്ന കാര്യം കൃത്യമായി സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നിപ്പ വൈറസ് മനുഷ്യനിലേക്കു കടന്നുകയറിയ വഴി കൃത്യമായി ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം വലിയ തോതിലുണ്ടെന്നതു വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒട്ടേറെ നമുക്ക് മുന്നിലുണ്ട്. ഇത് തന്നെയാവാം തുടർച്ചയായി നിപ്പ പൊട്ടി പുറപ്പെടാനുള്ള കാരണവും.

ഉന്മൂലനമാണോ പരിഹാരം?

ഇതുവരെ നടന്ന ഗവേഷണപഠനങ്ങളെല്ലാം തന്നെ നിപ വൈറസും വവ്വാലുകളുമായുള്ള സഹവർത്തിത്വത്തിന്റെയും നമ്മുടെ പരിസ്ഥിതിയില്‍ കാണപ്പെടുന്ന പഴംതീനി വവ്വാലുകളില്‍ നിപ്പ വൈറസിന്‍റെ ഉയർന്ന സാന്നിധ്യമുള്ളതിന്റെയും തെളിവുകളും, നിപ്പ പൊട്ടിപ്പുറപ്പെടാമെന്ന മുന്നറിയിപ്പും നമുക്ക് നൽകുന്നുണ്ട്. നിപ്പ വൈറസ് മാത്രമല്ല പരിണാമപരമായി തന്നെ മറ്റനേകം വൈറസുകളുടെ പ്രകൃത്യായുള്ള സംഭരണികളാണ് വവ്വാലുകൾ. എബോള, മെർസ് കൊറോണ അടക്കം മഹാമാരിയായി പടർന്ന പല പകർച്ച വ്യാധികളുടെയും വരവ് വവ്വാലുകളിൽ നിന്നായിരുന്നു. വവ്വാലുകളെ കൂട്ടമായി ഉന്മൂലനം ചെയ്ത് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയില്ല എന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്. വവ്വാലുകളെ അവയുടെ ആവാസ കേന്ദങ്ങളിൽ നിന്ന് ഭയപ്പെടുത്തി അകറ്റുന്നതും വലിയ മരങ്ങൾ ഉൾപ്പെടെയുള്ള അവയുടെ വാസസ്ഥലങ്ങൾ നശിപ്പിക്കുന്നതും രോഗസാധ്യത കൂട്ടാൻ മാത്രമേ ഉപകരിക്കൂ. വവ്വാലുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ശ്രമിക്കുന്നതും കൂടുതൽ അപകടം ചെയ്യും. ഭയപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും വാസസ്ഥാനങ്ങൾ നശിപ്പിക്കുന്നതുമടക്കമുള്ള ഏതൊരു സമ്മർദ്ദവും വവ്വാലുകളിൽ അതുവരെ നിശബ്ദം പാർത്തിരുന്ന വൈറസുകൾ പെരുകാനും അവയുടെ ശരീരസ്രവങ്ങളിലൂടെ പുറത്തുവരാനുമുള്ള സാധ്യതയും സാഹചര്യവും കൂട്ടും. ഇത് രോഗവ്യാപന സാധ്യത കൂട്ടും. 

മലേഷ്യയിൽ ഉണ്ടായ ചരിത്രത്തിലെ ആദ്യ നിപ്പ വ്യാപനത്തിൽ നിന്നു തന്നെ ഇത് വ്യക്തമാണ്. വവ്വാലുകളെ കൂട്ടമായി ഉന്മൂലനം ചെയ്യുന്ന നടപടി പ്രശ്നം കൂടുതൽ രൂക്ഷമാക്കുമെന്ന വസ്തുതയെ ബലപ്പെടുത്തുന്ന വേറെയും ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. 2013ൽ ഗിനിയയിൽ എബോള പൊട്ടിപുറപ്പെട്ടപ്പോൾ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചു പഠിക്കാൻ എത്തിയ ഗവേഷകസംഘത്തോട് പ്രദേശത്തെ കുട്ടികൾ തങ്ങളുടെ ഗ്രാമത്തിൽ ഉണ്ടായിരുന്നതും അടുത്തിടെ തീയിട്ട് നശിപ്പിച്ചതുമായ ഒരു വലിയ മരത്തെ കുറിച്ചായിരുന്നു സംസാരിച്ചത്. വലുതും ചെറുതുമായ വവ്വാലുകൾ ധാരാളമായി ചേക്കേറി പാർത്തിരുന്ന ആവാസവ്യവസ്ഥകളിൽ ഒന്നായിരുന്നു ആ മഹാമരം. ആ മരം തീയിട്ട് നശിപ്പിച്ചതോടെ അതിൽ പാർത്തിരുന്ന വവ്വാലുകൾ വാസസ്ഥാനം നഷ്ടപ്പെട്ട് പലവഴിക്കും പറന്നു. കുറെയെണ്ണം ചത്തുവീണു. ആഹാരവും അഭയസ്ഥാനവും നഷ്ടപ്പെട്ട് ശരീരസമ്മർദ്ദത്തിലായതും ചത്തുവീണതുമായ വവ്വാലുകളിൽ നിന്നും പുറത്തെത്തിയ എബോള വൈറസുകൾ മനുഷ്യരിലേക്ക് പകർന്നതും മനുഷൃരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന അതിതീവ്രരോഗമായി മാറി വൻകരയിലാകെ പടർന്നതും മഹാമാരിയായി രൂപം പൂണ്ടതും വളരെ വേഗത്തിലായിരുന്നു. 

അതുകൊണ്ട് തന്നെ വവ്വാലുകളെ ഉന്മൂലനം ചെയ്യുക എന്നഅപക്വ മാർഗങ്ങളല്ല നിപ്പ പ്രതിരോധത്തില്‍ നമുക്ക് വേണ്ടത്. പരിസ്ഥിതിയുമായുള്ള ഇടപെടലുകളില്‍ ജാഗ്രതയും കരുതലുമാണ് വേണ്ടത്. വവ്വാലുകളില്‍ നിന്നു സുരക്ഷിതമായ അകലം പാലിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. വവ്വാലുകളുടെ വലിയ ആവാസവ്യവസ്ഥകൾ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടമേഖലകളിൽ ഇടപെടുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നതും ഈ അവസരത്തിൽ ഓർക്കണം.

∙ വവ്വാലുകളുടെ ആവാസസ്ഥലങ്ങളില്‍ നിന്ന് അകലം പാലിക്കണം. 

∙ വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിലേക്കും അവ വിഹരിക്കുന്ന പ്രദേശങ്ങളിലേക്കുമുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. 

∙ ഉപേക്ഷിക്കപ്പെട്ട കിണറുകൾ വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിൽ പ്രധാനമാണ്. ഇത്തരം കിണറുകളിൽ ഇറങ്ങുന്നത് ഒഴിവാക്കുക. 

∙വവ്വാലുകളുടെ ഉയര്‍ന്ന സാന്നിധ്യമുള്ള മേഖലകളില്‍ കന്നുകാലി, പന്നി ഫാമുകള്‍ നടത്തുന്നതും കന്നുകാലികളെ മേയാന്‍ വിടുന്നതും ഒഴിവാക്കുക. 

∙ പരിക്കുപറ്റിയതോ ചത്തതോ ആയ വവ്വാലുകളെ ഒരുകാരണവശാലും കൈകൊണ്ട് തൊടരുത്. വവ്വാലുകളുമായും വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളുമായും ഇടപെടേണ്ടിവരുന്ന അടിയന്തിരസാഹചര്യങ്ങളിൽ കയ്യുറ, മാസ്ക് ഉൾപ്പെടെയുള്ള വ്യക്തി സുരക്ഷാമാര്‍ഗ്ഗങ്ങള്‍ മുഖ്യം. 

∙ നിലത്തുനിന്ന് കിട്ടുന്ന പകുതി നശിച്ചതോ പോറലേറ്റതോ ആയ പഴങ്ങൾ ഉൾപ്പെടെ വവ്വാലുകളുമായി സമ്പർക്കത്തിൽ വന്നിരിക്കാൻ സാധ്യതയുള്ള പഴങ്ങൾ തീർച്ചയായും ഒഴിവാക്കുക. അത്തരം പഴങ്ങള്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും നല്‍കാതിരിക്കുക. 

∙ വവ്വാൽ കടിച്ചുപേക്ഷിച്ചവയാവാൻ സാധ്യതയുള്ള പഴങ്ങൾ സ്പർശിക്കാതിരിക്കാനും ശ്രമിക്കേണ്ടതാണ്. അറിയാതെ സമ്പർക്കം ഉണ്ടായാൽ കൈ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക. സോപ്പിന്റെ രാസഗുണത്തിന് ഇരട്ട സ്തരമുള്ള ആർ.എൻ.എ. വൈറസുകളിൽ ഉൾപ്പെട്ട നിപയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. 

∙ ചെടികളിൽ നിന്നും പറിച്ചെടുക്കുന്ന പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകി മാത്രം ഉപയോഗിക്കുക. ഈ ആരോഗ്യസുരക്ഷാ പാഠങ്ങൾ വീട്ടിലെ കുട്ടികളെ പ്രത്യേകം പറഞ്ഞ് മനസിലാക്കുക

English Summary:

The resurgence of Nipah virus in Kerala highlights the crucial need for understanding its transmission and effective prevention strategies. This article debunks the myth that eradicating bats is the solution, emphasizing the importance of safe coexistence and preventative measures to minimize the risk of infection.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com