ADVERTISEMENT

അമേരിക്കയിലെ ഒറിഗൺ തീരത്ത് കടലിനടിയിലുള്ള ആക്സിയൽ സീമൗണ്ട് എന്ന അഗ്നിപർവതം ഈ വർഷം അവസാനത്തോടെ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ. വടക്കുകിഴക്കൻ പസഫിക്കിൽ കാനൻ ബീച്ചിന് സമീപം 1.4 കിലോമീറ്റർ അടിയിൽ സ്ഥിതി ചെയ്യുന്ന ഈ അഗ്നിപർവതം പൊട്ടിത്തെറിക്കാനുള്ള ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 1918, 2011, 2015 വര്‍ഷങ്ങളില്‍ പൊട്ടിത്തെറിച്ച സജീവ അഗ്നിപര്‍വതമാണിത്. 1,100 മീറ്റർ ഉയരവും 2 കിലോമീറ്റർ വ്യാസവുമുള്ള ആക്സിയൽ സീമൗണ്ട് സമുദ്രനിരപ്പിൽ നിന്ന് 1,400 മീറ്റർ താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്.

അഗ്നിപർവതത്തിന്റെ ഉപരിതലം കൂടുതൽ വികസിച്ചുവരുന്നതിനാൽ ഭൂകമ്പങ്ങളുടെ ആവൃത്തി അടുത്തിടെ ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇത് ഒരു പൊട്ടിത്തെറിക്കായി അടുത്തിരിക്കാമെന്നാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആയിരത്തോളം ഭൂചലനങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് ഗവേഷകർ പറയുന്നു. ഈ വർഷം അല്ലെങ്കിൽ 2026 ന്റെ തുടക്കത്തിൽ ഈ അഗ്നിപർവതം പൊട്ടിത്തെറിക്കാനാണ് സാധ്യതയെന്ന് വാഷിങ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഓഷ്യാനോഗ്രഫിയിലെ മറൈൻ ജിയോഫിസിസിസ്റ്റും പ്രഫസറുമായ വില്യം വിൽകോക്ക് പറഞ്ഞു. 2015 ഏപ്രിലിൽ അഗ്നിപർവതം അവസാനമായി പൊട്ടിത്തെറിച്ചപ്പോൾ 24 മണിക്കൂറിനുള്ളിൽ ഏകദേശം 10,000 ചെറിയ ഭൂചലനങ്ങൾ ഉണ്ടായതായും വിൽകോക്ക് പറഞ്ഞു.

മുൻ സ്ഫോടനങ്ങളിൽ കടലിലെ ചെറിയ സസ്യങ്ങൾ ലാവാ പ്രവാഹങ്ങളാൽ കത്തിനശിച്ചിരുന്നു. എന്നാൽ മൂന്ന് മാസത്തിനുള്ളിൽ തഴച്ചുവളരുകയായിരുന്നുവെന്ന് വാഷിങ്ടൺ സർവകലാശാലയിലെ മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് പ്രഫസറായ ഡെബ്ബി കെല്ലി പറഞ്ഞു. മത്സ്യങ്ങൾ, തിമിംഗലങ്ങൾ, നീരാളികൾ തുടങ്ങിയ സമുദ്രജീവികൾക്ക് ഭൂകമ്പ വ്യതിയാനത്തിന്റെ ചൂടും മുഴക്കവും അനുഭവപ്പെടാമെങ്കിലും അവയ്ക്ക് പരിക്കേൽക്കാൻ സാധ്യതയില്ലെന്നും കരയിലുള്ള ആളുകളെ പൊട്ടിത്തെറി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

2015 മുതൽ 2023 വരെ നിര്‍ജീവമായിരുന്നു അഗ്നിപര്‍വതം 2023 അവസാനത്തോടെയാണ് വീണ്ടും സജീവമാകാന്‍ തുടങ്ങിയത്. 2024ന്‍റെ തുടക്കത്തോടെ അഗ്നിപര്‍വത്തിലെ സൂചനകള്‍ തീവ്രമായി. ലോകത്ത് സ്ഥിരമായും സൂക്ഷമമായും നിരീക്ഷിക്കപ്പെടുന്ന സമുദ്രാന്തര അഗ്നിപര്‍വതങ്ങളിലൊന്നാണ് ആക്സിയൽ സീമൗണ്ട്. അതിനാൽ തന്നെ വിപുലമായ മുന്നറിയിപ്പ് സംവിധാനമാണ് ഈ അഗ്നിപർവതത്തിനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com