അസമിലെ ആത്മഹത്യ ചെയ്യുന്ന പക്ഷികൾ; ഇന്നും വിശദീകരിക്കാനാകാത്ത പ്രതിഭാസം

Mail This Article
അസമിലെ ദിമ ഹസാവോ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഗ്രാമമാണു ജതിങ്ങ. ബൊറൈൽ മലനിരകളാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ കാൽലക്ഷം പേർ മാത്രമാണു താമസിക്കുന്നത്. മഴയുടെയും വെള്ളത്തിന്റെയും വഴിയെന്നാണു ജതിങ്ങയെന്ന പേരിന് അർഥം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇവിടെ വളരെ വിചിത്രമായ ഒരു പ്രതിഭാസം സംഭവിക്കുന്നുണ്ട്. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് ഇതു സംഭവിക്കുന്നത്. ആ സമയം ഗ്രാമത്തിൽ മൂടൽമഞ്ഞു പൊതിയും.
ഇതേ ഘട്ടത്തിൽ ഈ ഗ്രാമത്തിലെ അനേകം പറവകൾ പ്രത്യേകമായ രീതിയിൽ പെരുമാറാൻ തുടങ്ങും. ടൈഗർ ബിറ്റേൺ തൊട്ട് പൊന്മാനുകൾ വരെയുള്ള പക്ഷികൾ ഇരുണ്ട ആകാശത്ത് ലക്കും ലഗാനുമില്ലാതെ കറങ്ങിപ്പറക്കാൻ തുടങ്ങും. ഇതിൽ ചിലതൊക്കെ മരങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും മറ്റു വസ്തുക്കളിലേക്കുമൊക്കെ തെറിച്ചുവന്നിടിക്കുന്നതും കാണാം. ഗ്രാമത്തിലെ ഒന്നരക്കിലോമീറ്റർ നീളമുള്ള ഒരു പ്രത്യേക മേഖലയിലാണ് ഈ പ്രതിഭാസം നടക്കുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിന്റ തുടക്കത്തിൽ നാഗ വിഭാഗക്കാരാണ് ഈ കാഴ്ച ആദ്യം കണ്ടത്. അവർ ഇതു കണ്ട് പേടിച്ച് ഗ്രാമം ഉപേക്ഷിച്ചു പോയി. എന്താണ് ഈ പ്രതിഭാസത്തിനു കാരണമെന്നത് ഇന്നും അറിയില്ല. ഗ്രാമത്തിലെ കാന്തികമണ്ഡലത്തിന്റെ സവിശേഷതകളോ അല്ലെങ്കിൽ പ്രകാശപരമായ പ്രത്യേകതകളോ ആയിരിക്കാം ഇതിനു പിന്നിലെന്ന് ഗവേഷകർ പറയുന്നു.