ADVERTISEMENT

കൊടുംചൂടിൽ ഉരുകി രാജ്യതലസ്ഥാനം. ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസ് തൊട്ടതോടെ കടുത്ത വേനലിൽ വേവുകയാണ് ഡൽഹി.  വേനലിന് ആശ്വാസമായി ഉടൻ മഴയെത്തുമെന്ന പ്രതീക്ഷയും മങ്ങുകയാണ്. ഡൽഹിയിൽ കാലവർഷമെത്താൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പശ്ചിമ രാജസ്ഥാനിൽ കാലവർഷം പെയ്യുന്നുണ്ടെങ്കിലും ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷമെത്താൻ വൈകുമെന്നാണ് സൂചന. കാറ്റിന്റെ ഗതിമാറിയതാണു മൺസൂൺ ഡൽഹിയിലെത്താൻ വൈകുന്നതിനു കാരണമെന്നാണ് അധികൃതർ പറയുന്നത്. ജൂൺ 27നാണ് സാധാരണ ഡൽഹിയിൽ കാലവർഷത്തിനു തുടക്കമാവുന്നത്. കഴിഞ്ഞ വർഷം ജൂൺ 25നു ഡൽഹിയിൽ കാലവർഷം പെയ്തു തുടങ്ങിയിരുന്നു.

മഴയെത്താൻ വൈകിയതോടെ ഡൽഹിയിലെ ചൂട് ദിനംപ്രതി കടുക്കുകയാണ്. രാവിലെ 10 മണിക്കുപോലും പുറത്തേക്കിറങ്ങാൻ സാധിക്കാത്ത തരത്തിലാണ് ചൂട് അനുഭവപ്പെടുന്നത്. കടുത്ത ചൂട് കാരണം മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. സൈക്കിൾ റിക്ഷകൾ ഉച്ചസമയങ്ങളിൽ യാത്രയ്ക്കു മടിക്കുന്നത് നഗരവാസികൾക്കു ബുദ്ധിമുട്ടാവുന്നുണ്ട്.

ചൂട് കൂടിയതോടെ എസി, കൂളർ, ഫാൻ എന്നിവയുടെ ഉപയോഗം കൂടിയത് വൈദ്യുതി ഉപയോഗം കുതിച്ചുയരാൻ കാരണമായി. സംസ്ഥാന സർക്കാർ 200 യൂണിറ്റുവരെ വൈദ്യുതി സൗജന്യം അനുവദിച്ചിട്ടുണ്ടെങ്കിലും കടുത്ത ചൂടിൽ വൈദ്യുതി ഉപയോഗം വർധിച്ചതോടെ പലർക്കും ഭീമമായ ബിൽ നൽകേണ്ട സ്ഥിതിയാണ്. കൊടും വേനലിനിടെ യമുനാ നദിയിൽ വലിയതോതിൽ വെള്ളനിറത്തിലുള്ള പത നിറഞ്ഞത് മലിനീകരണം രൂക്ഷമാവുന്നതിന്റെ സൂചനയാണെന്ന് ആശങ്കയുയർന്നിട്ടുണ്ട്. ഇന്നലെ രാവിലെയാണ് പലയിടത്തും നദിക്കു മുകളിൽ പതയുയർന്നത്. യമുനയുടെ മലിനീകരണം തടഞ്ഞില്ലെങ്കിൽ ഡൽഹിയിലെ ശുദ്ധജല വിതരണം അവതാളത്തിലാവുമെന്ന ആശങ്കയിലാണ് ഡൽഹി ജല ബോർഡ്. 

 

മൃഗശാലയിലും കരുതൽ

കടുത്ത വേനൽ വന്യമൃഗങ്ങൾക്ക് ദുരിതമാകാതിരിക്കാൻ മുൻകരുതലുകളുമായി ഡൽഹി മൃഗശാല അധികൃതർ. തടിയും മുളയും ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തികൾ നിർമിച്ചും മേൽക്കൂരകൾ തയാറാക്കിയുമാണ് മൃഗങ്ങൾക്കു സംരക്ഷണം നൽകുന്നത്.കൂടുതൽ ജലാശയങ്ങൾ നിർമിക്കുകയും മോട്ടർ പമ്പ് ഉപയോഗിച്ച് ആനകളെ ഇടയ്ക്കിടെ കുളിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മൃഗശാല ഡയറക്ടർ രമേശ് പാണ്ഡെ പറഞ്ഞു. ശരീരത്തിലെ ജലാംശം നിലനിർത്താൻ കഴിയുന്ന പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടർ അറിയിച്ചു.. 

 

English Summary: At 44 Degrees, Delhi Witnesses First Heat Wave This Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com