അതിവേഗം 1.5 ഡിഗ്രിയിലേക്ക്, ആഗോളതാപനം രൂക്ഷമാകുന്നു; സൂചന നല്‍കി കാലാവസ്ഥാ ക്ലോക്ക്
Mail This Article
കോവിഡ് 19 എന്ന മഹാമാരി വരുത്തിയ വിപത്തുകള്‍ക്കിടയിലും അത് ഭൂമിയിലുണ്ടാക്കിയ ചില മാറ്റങ്ങള്‍ ആഗോളതാപനത്തിന്‍റെ വേഗം കുറച്ചിരുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍റെ അളവ് കുറഞ്ഞതാണ് ആഗോളതാപനത്തിന്‍റെ തോതിലും മാറ്റംവരാന്‍ സഹായിച്ചത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വാങ്ങുന്നതോടെ അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവും വർധിക്കുകയാണ്. 2021 അവസാനമാകുന്നതോടെ കോവിഡിന് മുന്‍പ് 2019 ല്‍ ഉണ്ടായിരുന്ന അളവിലേക്ക് കാര്‍ബണ്‍ ബഹിര്‍ഗമന തോത് ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ മുന്‍പ് കണക്കാക്കിയിരുന്ന വേഗത്തില്‍ തന്നെ ഒരു പക്ഷേ അതിലും മുന്‍പ് 1.5ഡിഗ്രി സെല്‍ഷ്യസ് എന്ന നിർണായക ഘട്ടത്തിലേക്ക് ആഗോളതാപന നിരക്ക് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തോത് പ്രവചിക്കുന്നതിന്‍റെ ഭാഗമായാണ് 2015 ല്‍ ഗവേഷകര്‍ കാലാവസ്ഥാ ക്ലോക്കിന് രൂപം നല്‍കിയത്. എത്ര വേഗത്തിലാണ് ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിലെത്തുകയെന്ന് സൂചിപ്പിക്കുകയായിരുന്നു ഈ ക്ലോക്കിനു രൂപം നല്‍കിയതിന് പിന്നിലെ ലക്ഷ്യം.ആഗോളതലത്തിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമന തോതും നിലവിലെ കാലാവസ്ഥയും അടിസ്ഥാനമാക്കിയാണ് ഈ ക്ലോക്ക് പ്രവര്‍ത്തിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടയിലെ കാര്‍ബണ്‍ ബഹിര്‍ഗമന തോതാണ് പ്രവചനത്തിനായി കാലാവസ്ഥാ ക്ലോക്ക് പരിഗണിക്കുക. കാര്‍ബണ്‍ ബഹിര്‍ഗമന തോതിലും താപനിലയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് എത്തുന്നതിനുള്ള സമയം ക്ലോക്ക് പ്രദര്‍ശിപ്പിക്കും
തല്‍സമയ ക്ലോക്ക്
ആഗോളതാപന നിരക്കിന്‍റെ തല്‍സമയ തോതാണ് ഈ ക്ലോക്ക് പ്രദര്‍ശിപ്പിക്കുക. കാര്‍ബണ്‍ ബഹിര്‍ഗമന തോതിലുണ്ടാകുന്ന മാറ്റവും താപനിലയിലെ മാറ്റവും ഇതോടൊപ്പം 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് ആഗോളതാപനം എത്തുന്നതിനുള്ള സമയവുമാണ് ക്ലോക്കിലുള്ളത്. കാര്‍ബണ്‍ ബഹിര്‍ഗമന തോതും താപനിലയും വർധിക്കുന്നതിന് അനുസൃതമായി ക്ലോക്കിലെ ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്താനുള്ള സമയവും കുറയുന്നതായി കാണാം. കോവിഡ് നിയന്ത്രണ സമയത്ത് കാര്‍ബണ്‍ ബഹിര്‍ഗമനവും ആഗോളതാപനവും കുറഞ്ഞ ഘട്ടത്തില്‍ 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് ആഗോളതാപനില എത്താനുള്ള സമയം നേരിയ തോതില്‍ വർധിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചതോടെ സമയം വീണ്ടും കുറഞ്ഞ് വരുന്നതായും കാണാന്‍ കഴിയും.
2020 ല്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ കുറവുണ്ടായതോടെ 1.5 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് ആഗോളതാപനം എത്താനുള്ള സമയത്തില്‍ 1 വര്‍ഷത്തോളം വര്‌ധനവുണ്ടായിരുന്നു. ഇതില്‍ നിന്ന് തന്നെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിൽ ആഗോളതാപനത്തില്‍ ചെലുത്തുന്ന സ്വാധീനം വ്യക്തമാണ്. അതേസമയം 2020ലെ കാര്‍ബണ്‍ ബഹിര്‍ഗമന തോതിലെ കുറവ് മൂലം നീട്ടി കിട്ടിയ ഒരു വര്‍ഷം സമയം 2021 ല്‍ ഇല്ലാതായി. നിയന്ത്രങ്ങള്‍ നീങ്ങിയതോടെ കാര്‍ബണ്‍ ബഹിര്‍ഗമന തോത് വർധിച്ചതാണ് ഈ കുറവിന് കാരണം,
ഈ വര്‍ഷം കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് ക്ലോക്ക് പുതുക്കിയിരുന്നു. ആഗോളതാപന നിലയിലെ വർധനവ്, ഹരിതഗൃഹ വാതകങ്ങളുടെ ആകെ ബഹിര്‍ഗമന തോത് ഇവയുടെ കണക്കുകള്‍ ചേര്‍ത്താണ് കാലാവസ്ഥാ ക്ലോക്ക് പുതുക്കിയത്. ഈ കണക്കുകള്‍ പ്രകാരം വ്യവസായവിപ്ലവത്തിന് ശേഷമുള്ള താപനിലയിലെ വർധനവ് നവംബര്‍ 2021 ന് 1.24 ഡിഗ്രി സെല്‍ഷ്യസാണ്. അതായാത് 1.30 ഡിഗ്രി സെല്‍ഷ്യസിലേയ്ക്കെത്താന്‍ വെറും 0.6 ഡിഗ്രി സെല്‍ഷ്യസിന്‍റെ വർധവ് കൂടി മാത്രം മതിയാകും. എന്നാല്‍ 10 വര്‍ഷത്തിനുള്ളില്‍ 0.6 ഡിഗ്രി സെല്‍ഷ്യസ് വർധനവെന്നത് ഇതുവരെയുള്ള ആഗോളതാപന വർധനവ് നിരക്കിനെ അപേക്ഷിച്ച് നോക്കിയാല്‍ അതിവേഗത്തിലാണെന്ന് കാണാം.
കാര്‍ബണ്‍ ബഹിര്‍ഗമനത്തിലെ വർധനവ്
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് മുന്‍പുള്ള സ്ഥിതിയിലേക്ക് കാര്‍ബണ്‍ ബഹിര്‍ഗമനം തിരികെ പോകുന്നു എന്നതാണ് പുതിയ കണക്കുകള്‍ തെളിയികികുന്നത്. 2019 ലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തേക്കാള്‍ കണക്കുകള്‍ പ്രകാരം ഏതാണ്ട് 5.4 ശതമാനം കുറവാണ് കോവിഡ നിയന്ത്രണങ്ങള്‍ മൂലം 2020 ല്‍ ഉണ്ടായത്. എന്നാല്‍ 2020 ല്‍ നിന്ന് 2021ലേക്കെത്തുമ്പോള്‍ ഇതിനകം തന്നെ ഏകദേശം 4.9 ശതമാനം വർധനവുണ്ടായതായി കണക്കാക്കുന്നു. അതും 2021 ല്‍ പോലും ലോകത്തെ പല രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ തുടര്‍ന്നിരുന്നു എന്നതും ശ്രദ്ധേയമാണ്. അത് കൊണ്ട് തന്നെ കാര്‍ബണ്‍ ബഹിര്‍ഗമന തോത് നിയന്ത്രിക്കാനുള്ള രാജ്യാന്തര ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2016 പാരിസ് ഉച്ചകോടിയിലാണ് ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ നിലനിര്‍ത്താനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. എന്നാല്‍ അംഗരാജ്യങ്ങള്‍ക്കിടയിലെ ഭിന്നത മൂലം ഇതില്‍ അന്തിമ തീരുമാനം ഉണ്ടായത് 2019 ലാണ്. കഴിഞ്ഞ ആഴ്ച അവസാനിച്ച ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടിയിലും സമാനമായ ലക്ഷ്യമാണ് മുന്നോട്ടു വച്ചിട്ടുള്ളത്. എന്നാല്‍ ഇത് പൂര്‍ണമായും അപ്രാപ്യമാണെന്ന് ഗവേഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. നിലവിലെ തോതില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിച്ച് നിര്‍ത്തിയാലും ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസ് മറികടക്കുന്നത് തടയുക അസാധ്യമാണ്.
English Summary: Global 'Climate Clock' Suggests We're Now Only a Decade Away From Hitting 1.5 C