ADVERTISEMENT

ആഗോളതലത്തിൽ ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി കണക്കാക്കുന്നത്, ആഗോളതപാനവും അതിന്റെ പ്രത്യാഘാതമായുള്ള കാലാവസ്ഥാ വ്യതിയാനവുമാണ്. ആഗോളതാപനത്തിന്റെ നേരിട്ടുള്ള മാറ്റം കാണാൻ കഴിയുന്നത് സമുദ്രനിരപ്പിലെ വർധനവിൽ തന്നെയാണ്. ഭൂമിയിലെ ജനവാസകേന്ദ്രങ്ങളിലെ വലിയൊരു പങ്കും കടൽതീരത്തോ, കടൽ നിരപ്പിൽ നിന്ന് അധികം ഉയരത്തിൽ അല്ലാതെയോയാണ് സ്ഥിതി ചെയ്യുന്നത്.  അതിനാൽ തന്നെ സമുദ്രനിരപ്പിലുണ്ടാകുന്ന നേരിയ മാറ്റങ്ങൾ പോലും ലോകമെമ്പാടും വലിയ ആഘാതങ്ങൾ സൃഷ്ടിച്ച് തുടങ്ങിയിട്ടുണ്ട്.

സമുദ്രജലനിരപ്പ് ഉയരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളവുകളാണ് മുങ്ങുന്ന ജനവാസമേഖലകളായ ദ്വീപുകൾ. ആഗോളതലത്തിൽ ഹെയ്തിയും, തുവാലുവും എല്ലാം ഇതിനുള്ള പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ഇന്ത്യയിൽ തന്നെ ജനവാസമുള്ളതും അല്ലാത്തതുമായ ആയിരത്തിലേറെ ദ്വീപുകൾ ഈ രീതിയിൽ മുങ്ങിക്കൊണ്ടിരിയ്ക്കുകയാണ്. നാസയുടെ ഏറ്റവും പുതിയ പഠനത്തിലാണ് കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ ശരാശരി 9 സെൻറിമീറ്റർ വർധനവ് സമുദ്രജലനിരപ്പിൽ ഉണ്ടായിരിക്കുന്നതായി കണ്ടെത്തിയത്. സാറ്റ്‌ലെറ്റ് ചിത്രങ്ങൾ ഉൾപ്പടെയുള്ളവയുടെ സഹായത്തോടെയാണ് സമുദ്രജലനിരപ്പിലുണ്ടായ വർധനവ് ഗവേഷകർ രേഖപ്പെടുത്തിയത്.

1993 മുതലുള്ള വർധനവിന്റെ കണക്കാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. മൂന്ന് ദശാബ്ദത്തിനിടെ കൃത്യമായി പറഞ്ഞാൽ 9.1 സെന്റിമീറ്റർ വർധനവാണ് സമുദ്രജലനിരപ്പിൽ ഉണ്ടായിട്ടുള്ളത്. ഒരു വർഷത്തിൽ ഏകദേശം .27 സെന്റിമീറ്റിന്റെ വർധനവ്. ഇതിനർത്ഥം എല്ലാ വർഷവും കൃത്യമായി ഇതേ അളവിൽ സമുദ്രനിരപ്പ് വർധിക്കുന്നു എന്നതല്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജലനിരപ്പിലെ വർധനവിന്റെ അളവ് കുത്തനെ ഉയർന്നിട്ടുണ്ട്. ലാ നിനാ പോലുള്ള വർഷങ്ങളുടെ ഇടേവേളയിൽ വരുന്ന കാലാവസ്ഥാ വ്യതിയാന പ്രതിഭാസങ്ങൾ സമുദ്രജലനിരപ്പ് ഉയർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.        

2050 ആകുമ്പോഴേയ്ക്കും വർഷത്തിൽ 0.68 സെന്റിമീറ്റർ എന്ന തോതിൽ സമുദ്രജലനിരപ്പ് ഉയരുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ഈ കണക്കനുസരിച്ച് 2050 ആകുമ്പോഴേക്കും അമേരിയ്ക്കൻ തീരമേഖലയിൽ മാത്രം ഏതാണ്ട് 30 സെന്റിമീറ്ററോളം സമുദ്രജലനിരപ്പ് ഉയരും. ഭൂമിയിലെ മറ്റ് പ്രദേശങ്ങളിൽ സമുദ്രജലനിരപ്പ് ഉയരുന്നത് ഇതിലും അധികമായിരിക്കുമെന്നും നാസയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ചും ഭൂമധ്യരേഖാ പ്രദേശത്തോട് ചേർന്നുള്ള മേഖലകളിൽ വരും വർഷങ്ങളിൽ ഈ പ്രതിഭാസം വലിയ നാശനഷ്ടവും മറ്റ് അനുബന്ധ പ്രതിസന്ധികളുമുണ്ടാക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

സമുദ്രനിരപ്പ് ഉയരുന്നതിന് പിന്നിൽ?

ഭൂമിയിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് ക്രമാതീതമായി ഉയരുന്നത് തന്നെയാണ് സമുദ്രജലനിരപ്പ് ഉയരുന്നതിലേക്കും നയിക്കുന്നത്. മനുഷ്യ ഇടപെടൽ മൂലമാണ് ഇത്തരത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുത്തനെ ഉയരുന്നതിനും അതുവഴി കാലാവസ്ഥാ വ്യതിയാനവും സംഭവിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം നിശ്ചത ഇടവേളകളിൽ ഭൂമിയിൽ സംഭവിക്കുന്ന ഒന്നാണ്. എന്നാൽ ഹരിതഗൃഹ വാകകങ്ങൾ നിമിത്തം ഇപ്പോൾ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാലം തെറ്റിയെത്തുന്ന പ്രതിഭാസങ്ങളാണ്. ഇക്കാരണം കൊണ്ട് തന്നെയാണ് ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തെ മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനമെന്ന് വിളിക്കുന്നതും.

പ്രധാനമായും മനുഷ്യഇടപെടലിലൂടെ അന്തരീക്ഷത്തിലേക്കെത്തുന്ന കാർബൺ തന്നെയാണ് കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുന്ന മുഖ്യ ഘടകം. ഇത് മൂലം കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മാറ്റങ്ങൾ സൃഷ്ടിക്കാത്ത ഒരു മേഖല പോലും ഇന്ന് ഭൂമുഖത്ത് ബാക്കിയില്ല. അന്റാർട്ടിക് മുതൽ എവറസ്റ്റ് വരെ ആഗോളതാപനം മൂലമുള്ള ആഘാതമേറ്റ് മാറിക്കൊണ്ടിരിക്കുകയാണ്. ഇതിൽ അന്റാർട്ടിക്കിലെയും ആർട്ടിക്കിലേയും മഞ്ഞുപാളികൾ ഇപ്പോൾ തന്നെ ഗണ്യമായി ഉരുകി ഒലിക്കുകയാണ്. ഇതാണ് സമുദ്രജലനിരപ്പ് കുത്തനെ ഉയരുന്നതിന് ഇപ്പോൾ കാരണമാകുന്നതും.

ആകാശത്ത് നിന്ന് അളക്കുന്ന സമുദ്രനിരപ്പ്

ലോകമെമ്പാടുമുള്ള സമുദ്രങ്ങളിലെ ജലനിരപ്പ് ഒരേ പോലെ ആളന്ന് തിട്ടപ്പെടുത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വിവിധ സമുദ്രങ്ങളിലെ ജലനിരപ്പുയരുന്നത് തന്നെ വ്യത്യസ്തമായ തോതിലായിരിക്കും. അതിനാൽ കരയിൽ നിന്ന് സമുദ്രനിരപ്പിലെ വർധനവ് അളക്കുകയെന്നത് കൃത്യമായ കണക്കുകൾ ലഭിക്കുന്നതിന് തന്നെ തടസ്സമായേക്കാം. ഈ സാഹചര്യത്തിലാണ് ശൂന്യാകാശത്ത് നിന്ന് തന്നെ സമുദ്രജലനിരപ്പിലുണ്ടാകുന്ന വർധനവിനെക്കുറിച്ച് മനസ്സിലാക്കാൻ ഗവേഷകർ ശ്രമിച്ചത്.

യുഎസ്, ഫ്രാൻസ് സംയുക്ത ബഹിരാകാശ സംരഭമാണ് 1993ൽ ഈ ശ്രമത്തിന് തുടക്കം കുറിച്ചത്.  റഡാർ അൾട്ടിമീറ്റർ പോലുള്ള ഉപകരണങ്ങളുടെ കണ്ടെത്തൽ കൃത്യമായ സമുദ്രജലനിരപ്പ് രേഖപ്പെടുത്തുന്നതിന് സഹായകവുമായി. ഇന്ന് വിവിധ സാറ്റ്‌ലെറ്റുകൾ തന്നെ സമുദ്രജലനിരപ്പിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഈ വിശദാംശങ്ങളെല്ലാം ചേർത്തുവച്ചുകൊണ്ടാണ് കഴിഞ്ഞ മുപ്പത് വർഷത്തെ സമുദ്രജലനിരപ്പിലെ വർധനവ് ഗവേഷകർ കണക്കാക്കിയത്.

സമുദ്രജലനിരപ്പിലെ വർധനവിന്റെ പ്രതിസന്ധികൾ

തുടക്കത്തിൽ പറഞ്ഞത് പോലെ ഭൂമിയിലെ വലിയ ജനവാസമേഖലകളിൽ ഏറിയ പങ്കും സ്ഥിതി ചെയ്യുന്നത് തീരപ്രദേശങ്ങളോട് ചേർന്നാണ്. അതുകൊണ്ട് തന്നെ സമുദ്രജലനിരപ്പിലെ വർധനവ് ഈ തീരദേശ സമൂഹങ്ങളെ ആകെ കുടിയിറക്കാൻ പോന്നതാണ്. ഇത് ചരിത്രത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധമുള്ള മനുഷ്യകുടിയേറ്റത്തിന് തന്നെ കാരണമാകുമെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നത്. അര മീറ്റർ അഥവാ അൻപത് സെന്റിമീറ്റർ പോലും സമുദ്രനിരപ്പിൽ വർധനവുണ്ടായാൽ ഏകദേശം 8 കോടി ജനങ്ങൾക്ക് അവരുടെ വാസസ്ഥലം നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്.

അമേരിക്ക പോലുള്ള രാജ്യങ്ങളിൽ അവരുടെ ജനസംഖ്യയിൽ പകുതിയും തീരപ്രദേശത്തോട് ചേർന്നാണ് അധിവസിക്കുന്നത്. ഇത് മാത്രമല്ല ലോക വ്യാപാര ശൃംഖലയെ തന്നെ താറുമാറാക്കാനുള്ള ശേഷിയും ഈ സമുദ്രജലനിരപ്പ് വർധനവിനുണ്ട്. കപ്പൽ ഗതാഗതം പൂർണമായും പുനർനിർമാണം നടത്തേണ്ടി വരും. മഹാനഗരങ്ങൾ പലതും ആളുകൾ കുടിയൊഴിഞ്ഞ് അനാഥമാകുമെന്നും ഗവേഷകർ പറയുന്നു. ഇപ്പോഴത്തെ പദ്ധതികൾ ആവിഷ്കരിച്ച് വലിയ പ്രതിസന്ധി ഒഴിവാക്കുകയാണ് അധികൃതർ ചെയ്യേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

English Summary: NASA Assessment Finds Sea Levels Have Risen Over 9 Centimeters in Just 30 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com