Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിയിലെ സ്വർണത്തിന്റെ ‘ഉറവിടം’ ? നിർണായക കണ്ടെത്തൽ

Gold

സ്വർണവിലയിലുണ്ടാകുന്ന ഓരോ ഏറ്റക്കുറച്ചിലുകളും രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്വാധീനമാണ് ഉണ്ടാക്കുന്നത്. ‘മഞ്ഞലോഹ’ത്തെ ഇഷ്ടപ്പെടുന്നവർ ഏറെയുള്ള ഇന്ത്യയിൽ പ്രത്യേകിച്ച്. അയ്യായിരം വർഷങ്ങൾക്കു മുൻപ് ഈജിപ്തിൽ വ്യാപാരത്തിലെ വിലയേറിയ വസ്തുവായി സ്വർണം ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്വർണം സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായതിന്റെ ഏറ്റവും പുരാതന തെളിവുകളിലൊന്നാണിത്. ഈജിപ്തിലെ ഫറവോമാരുടെ ശവകുടീരങ്ങളിലും സ്വർണം കൊണ്ടുള്ള വസ്തുക്കളായിരുന്നു സൂക്ഷിച്ചു വച്ചവയിലേറെയും. 

പക്ഷേ എങ്ങനെയാണു ഭൂമിയിൽ ചിലയിടങ്ങൾ മാത്രം കേന്ദ്രീകരിച്ചു സ്വർണമുണ്ടായതെന്നതിൽ ഇപ്പോഴും കൃത്യമായ ഉത്തരം കണ്ടെത്താൻ ഗവേഷകർക്കായിട്ടില്ല. യുദ്ധത്തിനും പലായനത്തിനും ദേശാന്തരഗമനങ്ങൾക്കും കുടിയേറ്റത്തിനുമെല്ലാം കാരണമായ സ്വർണത്തിന്റെ ഭൂമിയിലെ ഉദ്ഭവം എവിടെ നിന്നാണെന്നതിന് വ്യക്തത തേടുന്നത് തുടരുകയാണ് ശാസ്ത്രലോകം ഇന്നും. ഭൂമിയിലെ സ്വർണത്തിന്റെ ‘ഉറവിടം’ തേടിപ്പോയ ഗവേഷകർ ഒടുവിൽ ആ നിർണായക കണ്ടെത്തലിന്റെ റിപ്പോർട്ട് നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയായ ഭൂവൽക്കത്തിലാണ് (ക്രസ്റ്റ്) സ്വർണം കാണപ്പെടുന്നത്. പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണിത്. ഭൂവൽക്കത്തിനു താഴെ ഏകദേശം 2900 കിലോമീറ്റർ കനമുള്ള പാളിയാണ് മാന്റിൽ. മാന്റിലിലുണ്ടായ മാറ്റങ്ങളാണ് ഭൂവൽക്കത്തിലേക്കു സ്വർണമെത്താൻ നിർണായക ഘടകമായതെന്നാണ് ഗവേഷകർ പറയുന്നത്.

Gold

രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങളുടെ കൂട്ടിയിടിയിൽ നിന്നാണ് പ്രപഞ്ചത്തിൽ സ്വർണം രൂപപ്പെടുന്നതെന്നാണ് നിലവിലെ നിഗമനം. അതല്ല, ഒരു തമോഗർത്തം ന്യൂട്രോൺ നക്ഷത്രത്തെ വിഴുങ്ങുന്ന പ്രക്രിയക്കിടെയാണ് സ്വർണത്തിന്റെ ആവിർഭാവമെന്നും കരുതുന്നവരുണ്ട്. ലഘു മൂലകങ്ങൾ കൂടിച്ചേർന്ന് സ്വർണം പോലുള്ള ഘന മൂലകങ്ങളായി മാറാനുള്ള എല്ലാ സാഹചര്യങ്ങളും ഈ രണ്ടു പ്രക്രിയകൾക്കിടയിലുമുണ്ടാകുന്നതാണ് ഇവയ്ക്ക് അനുകൂല ഘടകങ്ങളായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. (ആവർത്തനപ്പട്ടികയിൽ 79–ാം സ്ഥാനത്താണു സ്വർണം) 

അതേസമയം 450 കോടി വർഷങ്ങൾക്കു മുൻപ് ഭൂമി രൂപപ്പെടുമ്പോൾ തന്നെ ഇവിടെ സ്വർണമുണ്ടായിരുന്നുവെന്നാണു കണക്കുകൂട്ടൽ. എന്നാൽ ഭൂമി ആ സമയത്ത് ചുട്ടുപഴുത്ത അവസ്ഥയിലായിരുന്നു. ഘനമൂലകമായതിനാൽത്തന്നെ ഉരുകിയ നിലയിൽ സ്വർണം ഭൂമിയുടെ അടിത്തട്ടിലേക്കു പോകുകയും ചെയ്തു. ഭൂമിയുടെ അത്യഗാധതയിലായിരുന്നു ഇവയുടെ സ്ഥാനം. പിന്നെയെങ്ങനെ ഇവ ബാഹ്യപാളിയിലേക്കു വന്നു എന്നതാണു ചോദ്യം. അതിന് ഉത്തരം നൽകുന്നതാകട്ടെ ഭൂമിയിലേക്ക് കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് പതിച്ചിരുന്ന ഛിന്നഗ്രഹങ്ങളും. 

400 കോടി വർഷങ്ങൾക്കു മുൻപ് ഛിന്നഗ്രഹങ്ങൾ തുടരെ ഭൂമിയിലേക്കു പതിച്ച ‘ലേറ്റ് ഹെവി ബംബാഡ്മെന്റ്’ എന്ന പ്രതിഭാസം സംഭവിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഭൂമിയുടെ അടിത്തട്ടിൽ നിന്ന് സ്വർണം ഉൾപ്പെടെ മാന്റിലിലേക്കും ഭൂവൽക്കത്തിലേക്കും എത്തുന്നത്. അങ്ങനെ എത്തപ്പെട്ട സ്വർണമാണ് ഇന്നി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കുഴിച്ചെടുക്കുന്നവയിലേറെയും. പുതിയ ഗവേഷണം പൂർണമായും അർജന്റീനിയൻ പാറ്റഗോണിയയെ കേന്ദ്രീകരിച്ചായിരുന്നു. എടുത്താൽ തീരാത്തത്ര സ്വർണമുണ്ടെന്നു കരുതുംവിധം ഇന്നും ഖനനം നടക്കുന്ന മേഖലകളിലൊന്നാണിത്. 

Gold

മാന്റിലിലുള്ള വിള്ളലുകളാണ് ഭൂവൽക്കത്തിലേക്ക് സ്വർണമെത്തിക്കുന്നതെന്ന് ഇവിടത്തെ പരിശോധനയിൽ തെളിഞ്ഞു. എന്നാൽ ഭൂമിയില്‍ എല്ലായിടത്തും മാന്റിലിൽ ഇത്തരം വിള്ളലുകളുണ്ടാകില്ല. വിള്ളലുകളുണ്ടായ ഇടങ്ങളാകട്ടെ സ്വർണഖനനത്തിനു പേരുകേട്ട സ്ഥലങ്ങളാവുകയും ചെയ്തു. ഇതിനു ബലം പകരുന്ന ഒരു തെളിവും ഗവേഷകർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമാണ് ഇന്നു ലോകത്തെ ഏറ്റവും പ്രധാന സ്വർണ ഖനന മേഖലകളുള്ളത്. ഇവ രണ്ടും കൂടിച്ചേർന്ന് വർഷങ്ങൾക്കു മുൻപ് സൂപ്പർ കോണ്ടിനന്റ് ‘ഗോണ്ട്വാന’യുടെ ഭാഗമായിരുന്നു. എന്നാൽ ഇവയ്ക്കിടയിലൂടെ മാന്റിലിലുണ്ടായ കൂറ്റൻ വിള്ളലായിരിക്കാം രണ്ടു വൻകരകളാക്കി മാറ്റാൻ കാരണമായത്. അതുവഴി ഉരുകിയൊലിച്ചെത്തി ഭൂവൽക്കത്തിൽ പരന്ന ലാവയായിരിക്കാം സ്വർണത്തെയും എത്തിച്ചതെന്നും ഗവേഷണത്തിനു നേതൃത്വം നൽകിയ ഗ്രനാഡ സർവകലാശാലയിലെ ഗോൺസാലസ് ജിമെനസ് പറയുന്നു. 

പല തരം മൂലകങ്ങൾ നിറഞ്ഞ ഒരു ‘കെമിക്കൽ ഫാക്ടറി’യായി അതുവഴി മാന്റിൽ മാറിയിട്ടുണ്ടാകാം. ഇവ പിന്നീട് സ്വർണത്തിന്റെ രൂപീകരണത്തിന് സഹായകരമായെന്നും കരുതാനാകും. ടെക്ടോണിക് ഫലകങ്ങളുടെ ചലനത്തിലൂടെയും സ്വർണമുൾപ്പെടെയുള്ള ലോഹങ്ങൾ ഭൂവൽക്കത്തിലേക്കെത്തിച്ചേർന്നിട്ടുണ്ട്. പഠനത്തിന്റ ഭാഗമായി മാന്റിലിൽ നിന്നുള്ള ‘സെനോലിത്’  ഘടകങ്ങൾ ഗവേഷകർ പരിശോധിച്ചു. അഗ്നിപർവത സ്ഫോടനങ്ങളിലൂടെയാണ് ഇവ ഭൂവൽക്കത്തിലേക്കെത്തുന്നത്. അവയിലാകട്ടെ സ്വർണത്തിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. തലമുടി നാരിഴയുടെ വലുപ്പമേ സ്വർണത്തിന് ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇത്രയും നാളും പിടികൊടുക്കാതിരുന്ന ഒരു വലിയ രഹസ്യത്തെ ഇഴകീറി പരിശോധിക്കാനുള്ള തെളിവായിരുന്നു ശാസ്ത്രത്തിന് അവ!