ADVERTISEMENT

പാലക്കാട് കോട്ടായി പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ ചൂലനൂർ മയിൽ സങ്കേതം വേനൽചൂടിൽ വെന്തുരുകുന്നു.ഒട്ടേറെ വൃക്ഷങ്ങൾ കഠിനമായ വേനൽ ചൂടിൽ ഉണങ്ങി. വനമേഖലയിലെ മരങ്ങൾ ആദ്യമായാണ് ഉണങ്ങുന്നത്. പ്രളയത്തിനു ശേഷം തുലാവർഷവും വേനൽ മഴയും ചതിച്ചാണ് കാട് വെന്തുരുകാനിടയായത്. 

തുലാവർഷമാണ് മയിൽ സങ്കേതത്തിൽ ഈർപ്പം നിലനിർത്തുക. മയിൽ സങ്കേതത്തിലെ അരുവികളും മറ്റു ജലസ്രോതസുകളും വറ്റിവരണ്ടു. മയിലുകൾക്കും വെള്ളം ലഭിക്കാതായി. വൃക്ഷങ്ങൾ കുംഭത്തിനു മുൻപേ തളിരിടുന്നതാണ് പതിവ്. ആർദ്ര ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. ജൈവ വൈവിധ്യത്തിൽ സമ്പന്നമാണ് ചൂലനൂർ മയിൽ സങ്കേതം. കാലാവസ്ഥ വ്യതിയാനത്തിൽ സസ്യസമ്പത്തിനു വൻനാശമാണ് സംഭവിച്ചിട്ടുള്ളത്. 

Peacock

അസഹ്യമായ ചൂടിൽ കാട്ടിലെ ജലസ്രോതസ്സുകൾ വരണ്ടതോടെ മയിലുകൾ കൂട്ടത്തോടെ കാടിറങ്ങുന്നതു പതിവാകുന്നു.കാലാവസ്ഥാ വ്യതിയാനം മയിലുകളുടെ ആവസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. കുന്നിൻചെരിവുകളും പാറയിടുക്കുകളുമാണ് മയിലുകളുടെ ആശ്രയം. വേനൽ കാലത്ത് പാലക്കാട് ചുരം വഴി വീശിയടിക്കുന്ന ചൂട് കാറ്റ് മയിലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.

ഇക്കുറി വേനലിന്റെ തുടക്കത്തിൽ തന്നെ 40 ഡിഗ്രി ചൂടാണ്‌. തെക്കുപടിഞ്ഞാറൻ കാലവർഷവും തുലാവർഷവുമാണ് മയിൽസങ്കേതത്തിൽ മഴയെത്തിക്കുന്നത്. തുലാവർഷം ലഭിക്കാത്തതാണ് മയിൽസങ്കേതത്തിലെ കൊടും വരൾച്ചയുടെ കാരണം. മയിലുകളുടെ ആവാസ വ്യവസ്ഥ  സംരക്ഷിക്കാനാണ് ചൂലനൂരിൽ മയിൽ സങ്കേതം സ്ഥാപിച്ചത്. ആർദ്ര ഇലപൊഴിയും വനങ്ങളും പാറയിടുക്കുകളും തുറസായ സ്ഥലങ്ങളും മയിലുകൾക്കു മികച്ച ആവാസ വ്യവസ്ഥ ഒരുക്കുന്നു.

സങ്കേതത്തിന്റെ സാന്നിധ്യം പ്രദേശത്തു പരിസ്ഥിതി സന്തുലിതാവസ്ഥയും മികച്ച കാലാവസ്ഥയും ഉറപ്പാക്കുന്നു. സങ്കേതം വിട്ടിറങ്ങുന്ന മയിലുകൾ മറ്റു ജീവികളിൽ നിന്ന്  ആക്രമണം നേരിടുന്നതു വംശനാശത്തിനിടയാക്കുമെന്ന ആശങ്കയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com