ADVERTISEMENT

ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗര്‍ഭ ശുദ്ധജലാശയങ്ങളില്‍ ജീവിക്കുന്ന അപൂര്‍വയിനം വരാല്‍ മത്സ്യത്തെ ലോകത്ത് ആദ്യമായി കേരളത്തില്‍ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) ഗവേഷകനായ ഡോ.രാജീവ് രാഘവന്‍ ഉള്‍പ്പെട്ട പഠന സംഘമാണ് ഗൂഡമായ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന സ്‌നേക്ക്‌ഹെഡ് (വരാല്‍) കുടുംബത്തില്‍പ്പെട്ട പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്. ബ്രിട്ടീഷ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞനും പ്രമുഖ ഫിഷ് ടാക്‌സോണമിസ്റ്റുമായ ഡോ.റാല്‍ഫ് ബ്രിറ്റ്‌സ് നയിക്കുന്ന പഠന സംഘത്തില്‍ കുഫോസിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ വി.കെ.അനൂപും അംഗമാണ്.

പുതിയ വരാല്‍ മത്സ്യ ഇനത്തെ കണ്ടെത്തിയ വിവരം ന്യൂസീലൻ‍‍ഡില്‍ നിന്നു പുറത്തിറങ്ങുന്ന ഇന്ററര്‍നാഷണല്‍ അനിമല്‍ ടാക്‌സോണമി ജേര്‍ണലായ സൂടാക്‌സയുടെ പുതിയ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോലം സ്‌നേക്ക്ഹെഡ് എന്നാണ് പുതിയ മത്സ്യ ഇനത്തിന് പേരിട്ടിരിക്കുന്നത്. ശാസ്ത്രനാമം അനിക്മാചന ഗോലം. ഇതൊരു പുതിയ മത്സ്യയിനം മാത്രമല്ല, വരാല്‍ കുടുംബത്തിലെ പുതിയൊരു വര്‍ഗം കൂടിയാണ് എന്ന പ്രത്യകത കൂടിയുണ്ടെന്ന് ഡോ.റാല്‍ഫ് ബ്രിറ്റ്‌സ് പറയുന്നു.

മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള അജീറിന്റെ നെല്‍വയലില്‍ നിന്നാണ് പുതിയ മത്സ്യയിനത്തെ കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ സ്വഭാവിക ആവാസ്ഥ വ്യവസ്ഥയായ ഭൂഗര്‍ഭ ജലഅറയില്‍ നിന്ന് മത്സ്യം പുറത്തെത്തിയതാകാനാണ് സാധ്യതയെന്ന് ഡോ.രാജീവ് രാഘവന്‍ പറഞ്ഞു. കണ്ടെത്തിയ മത്സ്യത്തിന് 9.2 സെന്റി മീറ്റര്‍ നീളമുണ്ട്.

കേരളത്തില്‍ പൊതുവേ കാണപ്പെടുന്ന വരാല്‍ ഇനങ്ങള്‍ ഉള്‍പ്പടെ സ്‌നേക്ക്ഹെഡ് വര്‍ഗത്തില്‍ ഇതുവരെ 50 ഇനം മത്സ്യങ്ങളെയാണ് ലോകത്താകമാനം കണ്ടെത്തിയിട്ടുള്ളത്. നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യാ ഭൂഖണ്ഡങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. ജലോപരിതലത്തില്‍ നിന്നു വായു ശ്വസിക്കുന്ന പ്രകൃതമാണ് ഇവയ്ക്ക്. അതുകൊണ്ട് തന്നെ വെള്ളമില്ലാത്ത അവസ്ഥയില്‍ കരയില്‍ ആഴ്ചകളോളം ജീവിക്കാന്‍ വരാല്‍ മത്സ്യങ്ങള്‍ക്കു കഴിയും.

കുളങ്ങളും വയലുകളിലെ നീര്‍ച്ചാലുകളും ഉള്‍പ്പെടുന്ന ഉപരിതല ജല ആവാസവ്യവസ്ഥയിലാണ് ഇവ ജീവിക്കുന്നത്. എന്നാല്‍ ഇതിനു വിപരീതമായി ഇപ്പോള്‍ കണ്ടെത്തിയ പുതിയ ഇനം വരാല്‍ ഭൂഗര്‍ഭജല അറകളും ഭൂഗര്‍ഭജലാശയങ്ങളും ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ള മത്സ്യമാണ്. അതുകൊണ്ടു തന്നെ ഇവയ്ക്ക് ജലോപരിതലത്തില്‍ നിന്ന് ശ്വസിക്കാനുള്ള കഴിവുമില്ല. ശുദ്ധജല മത്സ്യങ്ങളുടെ വര്‍ഗവും ഇനവും തിരിച്ചുള്ള പഠനത്തില്‍ നിര്‍ണായകമായ വഴിത്തിരിവാണ് പുറം ലോകത്തിന്റെ കണ്ണില്‍ പെടാതെ, ഭൂഗര്‍ഭ ജലാശയങ്ങളില്‍ ഒളിച്ചു ജീവിക്കുന്ന ഭുഗര്‍ഭജല വരാല്‍ മത്സ്യ വിഭാഗത്തിന്റെ കണ്ടെത്തെലെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com