ജീപ്പിടിച്ച് കാലൊടിഞ്ഞ പൂച്ചയ്ക്ക് കാവലായി നാട്ടുകാർ
Mail This Article
ജീപ്പിടിച്ച് പിൻകാലുകൾ ഒടിഞ്ഞ പൂച്ചയെ തെരുവിൽ തള്ളാതെ വിദഗ്ധ ചികിത്സ ലഭ്യമാക്കി തേഞ്ഞിപ്പലം ചേലേമ്പ്ര പാറയിൽ ഗ്രാമവാസികൾ. കഴിഞ്ഞ ദിവസം ജീപ്പിടിച്ച് കാലൊടിഞ്ഞ പൂച്ചയുടെ കരച്ചിൽ കേട്ട് നാട്ടുകാർ കാറിൽ കോഴിക്കോട് വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. മുറിവു തുന്നിക്കെട്ടിയെങ്കിലും പൂച്ച വേദനകൊണ്ട് നിർത്താതെ കരയുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തതോടെ നാട്ടുകാർ വയനാട് വെറ്ററിനറി കോളജിൽ എത്തിച്ചു.
എക്സ് റേ എടുത്ത ശേഷം അവിടെ അഡ്മിറ്റ് ചെയ്ത പൂച്ചയ്ക്ക് ഇന്ന് ശസ്ത്രക്രിയ നടത്തും. അങ്ങാടിയിൽ ചായക്കട നടത്തിയിരുന്ന ചാലിക്കടവ് അബ്ദുൽ റഷീദിന്റെ പരിചരണത്തിലായിരുന്നു ഏറെക്കാലം പൂച്ച. ഇണയായി മറ്റൊരു പൂച്ചയും ഉണ്ടായിരുന്നെങ്കിലും അത് ഏതാനും മാസം മുൻപ് വാഹനം ഇടിച്ചു മരിച്ചു.
2 മാസം മുൻപ് രോഗം ബാധിച്ച് അബ്ദുൽ റഷീദും മരിച്ചതോടെ പൂച്ച ഒറ്റപ്പെട്ടു. പിന്നീട് നാട്ടുകാരാണ് പൂച്ചയ്ക്ക് ഭക്ഷണം നൽകി പരിപാലിച്ചിരുന്നത്. വയനാട്ടിൽ ചികിത്സ കഴിഞ്ഞാൽ പൂച്ചയെ തിരികിയെത്തിച്ച് തുടർന്നും പരിപാലിക്കാനാണ് നാട്ടുകാരുടെ തീരുമാനം.