നാട്ടുകാരുടെ പ്രിയങ്കരനായിരുന്ന കാട്ടുകൊമ്പന്റെ വേർപാടിൽ വിതുമ്പി ഒരു ഗ്രാമം!
Mail This Article
മൂന്ന് വർഷം മുൻപാണ് അസമിലെ ഹാത്തിമുർ ഗ്രാമത്തിൽ ട്രെയിൻ തട്ടി സാരമായ പരിക്കേറ്റ നിലയിൽ ആ കാട്ടുകൊമ്പനെ കണ്ടെത്തിയത്. അവശനായ കാട്ടുകൊമ്പനെ അന്നു മുതൽ ഗ്രാമവാസികൾ സ്നേഹത്തോടെ പരിചരിച്ചു. മുറിവുകൾ ഉണങ്ങാൻ മരുന്നും മതിയായ ഭക്ഷണവും നൽകി. മെല്ലെ ആ കാട്ടുകൊമ്പൻ ജീവിതത്തിലേക്ക് മടങ്ങി. ഇതോടൊപ്പം അവൻ നാട്ടുകാർക്ക് പ്രിയങ്കരനുമായി. ഏതുനേരവും കാട്ടുകൊമ്പനു ചുറ്റും ഗ്രാമവാസികളുടെ കൂട്ടമുണ്ടാകും. കുട്ടികളും മുതിർന്നവരുമെല്ലാം കൊമ്പന്റെ ചങ്ങാതിമാരായി മാറിയത് പെട്ടെന്നാണ്. ആരേയും ഉപദ്രവിക്കാത്ത പ്രകൃതമായിരുന്നു കൊമ്പന്റേത്. ഇടയ്ക്ക് കൊമ്പൻ കാടുകയറുമെങ്കിലും അധികം വൈകാതെ തന്നെ നാട്ടിലേക്ക് തിരികെയെത്തുമായിരുന്നു.
തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഇൗ ഗ്രാമത്തോടും ഗ്രാമവാസികളോടും നിറഞ്ഞ സ്നേഹമായിരുന്നു കൊമ്പവും. . കുഞ്ഞുങ്ങളും വൃദ്ധൻമാരുമെല്ലാം പേടികൂടാതെ കൊമ്പനരികിൽ എത്തിയിരുന്നു. ഈന്നേവരെ ആരേയും ഉപദ്രവിച്ചിട്ടില്ല. ഒരു കൃഷിനാശവും ഉണ്ടാക്കിയിട്ടില്ല. ഒടുവിൽ ആ മണ്ണിൽ തന്നെ അവൻ ചരിഞ്ഞു. ഗ്രാമത്തോടു ചേര്‍ന്ന് കലിയാബോർ എന്ന സ്ഥലത്താണ് കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വാർധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് ആന ചരിഞ്ഞതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്.
വൃദ്ധ സന്യാസി എന്ന് ഒരുനാട് വിളിച്ച ഈ കാട്ടാന അസമിലെ കലിയാബോര്‍ ഗ്രാമവാസികളുടെ പ്രിയപ്പെട്ടവനായിരുന്നു. ബുര്‍ഹ ബാബ എന്നാൽ വൃദ്ധനായ സന്യാസി എന്നർത്ഥം. ഈ പേരിലാണ് കാട്ടുകൊമ്പൻ അറിയപ്പെട്ടിരുന്നത്. ആന ചെരിഞ്ഞതോടെ ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ഇൗ നാട്.കാട്ടിൽ നിന്നെത്തി നാട്ടുകാർക്കു പ്രിയങ്കരനായ കൊമ്പന്റെ വേർപാട് നികത്താനാകാത്തതാണ്. ഉചിതമായ രീതിയിൽ ആനയുടെ സംസ്ക്കാര ചടങ്ങുകൾ നടത്തിയാണ് ഗ്രാമവാസികൾ പിരിഞ്ഞത്.