ADVERTISEMENT

സാധാരണയായി വേയ്ൽ വാച്ചിങ് എന്നോക്കെ പറഞ്ഞാൽ വിനോദസഞ്ചാരികളെ ബോട്ടിൽ കയറ്റി കടലിലൂടെ ഒരു കറക്കം കറങ്ങി തിരിച്ചു വിടുകയാണ് പതിവ്. തിമിംഗലം പോയിട്ട് ഒരു ചെറിയ മത്സ്യത്തെയെങ്കിലും കാണാൻ സാധിച്ചാൽ ഭാഗ്യം. എന്നാൽ ഈ ധാരണയൊക്കെ കാറ്റിൽ പറത്തുന്ന കാര്യമാണ്  ഈ മാസം ആദ്യം സിഡ്നിൽ വേയ്ൽ വാച്ചിങ്ങിനിറങ്ങിയ സംഘത്തിനു പങ്കുവയ്ക്കാനുണ്ടായിരുന്നത്. തിമിംഗലത്തെ കാണണമെന്ന അടങ്ങാത്ത ആഗ്രഹവുമായി ബോട്ടിൽ കയറിയവരായിരുന്നു സഞ്ചാരികളേറെയും.

കാലാവസ്ഥ അനുകൂലമായിരുന്നില്ല ഇവരുടെ ബോട്ട് കടലിൽ ഇറങ്ങിയപ്പോൾ. കടൽ പതിവിൽ കൂടുതൽ ക്ഷോഭിച്ചിരുന്നു. ഇതൊന്നും സാരമാക്കാതെയാണ് സ്തീകളും കുട്ടികളുമൊക്കെ ഉൾപ്പെടുന്ന സാഹസിക സഞ്ചാരികൾ തിമിംഗലത്തെ കാണാൻ പുറപ്പെട്ടത്. ഇവരെ തെല്ലും നിരാശപ്പെടുത്താതെയാണ് ബോട്ടിന് തൊട്ടുമുന്നിലായി വലിയ കൂനൻ തിമിംഗലം പ്രത്യക്ഷപ്പെട്ടത്. സഞ്ചാരികൾക്കു മുന്നിൽ തകർപ്പൻ അഭ്യാസപ്രകടനമാണ് തിമിംഗലം കാഴ്ച വച്ചത്.

humpback-whale-breaching-sydney1
Image credits: Whale Watchers Sydney

ഏകദേശം 90 മിനിട്ടോളം ഇവരുടെ ബോട്ടിനു സമീപത്തായി കൂനൻ തിമിംഗലം കരണം മറിഞ്ഞു. ബ്രീച്ചിങ് എന്നാണ് തിമിംഗലത്തിന്റെ ഈ അഭ്യാസ പ്രകടനം അറിയപ്പെടുന്നത്. കടലിലെ പല ജീവികളും ജലോപരിതലത്തിലേക്കെത്താറുണ്ടെങ്കിലും അവയെല്ലാം പെട്ടെന്നുതന്നെ കടലിലേക്ക് മറയുകയാണ് പതിവ്. എന്നാൽ തിമിംഗലങ്ങൾ ജലോപരിതലത്തിൽ അൽപസമയം ചിലവഴിക്കാറുണ്ട്. ഇതിൽ തന്നെ കൂനൻ തിമിംഗലങ്ങളാണ് കൂടുതൽ സമയം ജലോപരിതലത്തിൽ ചിലവഴിക്കുന്നത്. മറ്റ് തിമിംഗലങ്ങളുമായി ആശയവിനിമയം നടത്താനും ഇണയെ ആകർഷിക്കാനുമൊക്കെയാണ് ഇവ ഇങ്ങനെ ഇങ്ങനെ പെരുമാറുന്നതെന്നാണ് നിഗമനം. എന്നാൽ കൃത്യമായ വിശദീകരണം നൽകാൻ ഗവേഷകർക്കും സാധിച്ചിട്ടില്ല.

ഏകദേശം 60 അടിയോളം നീളവും 40 ടണ്ണോളം ഭാരവും വയ്ക്കുന്നവയാണ് കൂനൻ തിമിംഗലങ്ങൾ. അതിന്റെ പകുതിയോളം വലുപ്പമേയുള്ളൂവെങ്കിലും തൊട്ടുമുന്നിലുള്ള തിമിംഗലത്തിന്റെ പ്രകടനം ഒട്ടൊന്നുമല്ല കാണികളെ അമ്പരപ്പിച്ചത്. ശ്വാസമടക്കിപ്പിടിച്ച് നിന്നാണ് കാണികളിൽ പലരും ഈ രംഗങ്ങൾ ആസ്വദിച്ചത്. എന്തായാലും തിമിംഗലത്തിന്റെ തകർപ്പൻ പ്രകടനം നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സഞ്ചാരികൾ. ഇവർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com