സ്ലാബിനടിയിൽ നിന്നും പിടികൂടിയത് കൂറ്റൻ രാജവെമ്പാലയെ; 14 അടിയിലേറെ നീളം, 5 വയസ്സ് പ്രായം
Mail This Article
171–ാം രാജവെമ്പാലയേയും പിടിച്ച് വാവ സുരേഷ്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ സീതത്തോടിനു സമീപമുള്ള ഗുരുനാഥമണ്ണ് എന്ന സ്ഥലത്തു നിന്നാണ് കൂറ്റൻ പാമ്പിനെ പിടികൂടിയത്. റാന്നി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ജോമോൻ കുളത്തപള്ളിയുടെ വീട്ടിനു മുന്നിലെ സ്ലാബിന്റെ അടിയിലാണ് രാജവെമ്പാല പതുങ്ങിയിരുന്നത്. പ്രദേശവാസികൾ വിളിച്ചറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ വാവ സുരേഷ് രാത്രി 7 മണിയോടുകൂടി പാമ്പിനെ പിടികൂടുകയായിരുന്നു. 14 അടിയോളം നീളമുള്ള ആൺ രാജവെമ്പാലയെയാണ് സ്ലാബിനടിയിൽ പതുങ്ങിയിരുന്നത്. കരിയിയിലകളും മറ്റും കൂട്ടിയിട്ട് കത്തിച്ച് പുകച്ച് പാമ്പിനെ പുറത്തു ചാടിക്കാൻ നാട്ടുകാർ ശ്രമിച്ചിരുന്നു. എന്നാൽ ഈ ശ്രമങ്ങളൊന്നും വിജയിച്ചില്ല.
വനമേഖലയായതിനാൽ ഇവിടെ രാജവെമ്പാലകളിറങ്ങുന്നത് സ്വാഭാവികമാണെന്ന് വാവ സുരേഷ് പറഞ്ഞു. നീളമുള്ള കമ്പുപയോഗിച്ച് കുത്തിയാണ് സ്ലാബിനടിയിൽ നിന്നും രാജവെമ്പാലയെ പുറത്തിറക്കിയത്. ആദ്യം മറുവശത്തുകൂടി പുറത്തേക്കു തലനീട്ടിയ രാജവെമ്പാല വീണ്ടും സ്ലാബിനടിയിലേക്കുതന്നെ തിരിച്ചു കയറുകയായിരുന്നു.ഏറെനേരത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ പിടികൂടാനായത്.
ഏകദേശം 5 വയസ്സു പ്രായമുള്ള 14 അടിയിലേറെ നീളമുള്ള ആൺ രാജവെമ്പാലയാണിത്.170 ാമത്തെ രാജവെമ്പാലയെ കൊല്ലം ജില്ലയിലെ തെന്മലയിൽ നിന്നുമാണ് പിടികൂടിയത്. ഏകദേശം 10 അടിയിലേറെ നീളമുള്ള പെൺ രാജവെമ്പാലയായിരുന്നു ഇത്. കടുവാകലങ്ങിലെ കിണറിനുള്ളിൽ നിന്നാണ് ഈ രാജവെമ്പാലയെ പിടികൂടിയത്.
English Summary: Vava Suresh rescues 171st King Cobra from Ranni