ജനുവരിയിൽ പിടികൂടിയത് 5 രാജവെമ്പാലകളെ; 179 ാമത്തെ രാജവെമ്പാല പതുങ്ങിയിരുന്നത്? ദൃശ്യങ്ങൾ!
Mail This Article
179 ാമത്തെ രാജവെമ്പാലയും വാവ സുരേഷിന്റെ മുന്നിൽ കീഴടങ്ങി. തിരുവനന്തപുരം ജില്ലയിലെ ബോണക്കാടു നിന്നാണ് ഇതിനെ പിടികൂടിയത്. ഇവിടെയുള്ള എസ്റ്റേറ്റിലെ ജീവനക്കാരാണ് തോടിനു സമീപം കിടക്കുന്ന പാമ്പിനെ കണ്ടത്. ഇവർ ഉടൻതന്നെ പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇവർ ഉടൻതന്നെ വിവരം വാവസുരേഷിനു കൈമാറി. ഉടൻ തന്നെ വാവ സുരേഷ് സംഭവസ്ഥലത്തെത്തി.
ഇവിടെയെത്തുമ്പോൾ തോടിന്റെ വശങ്ങളിലുള്ള പാറക്കെട്ടിനുള്ളുള്ളിൽ പതുങ്ങിയ നിലയിലായിരുന്നു രാജവെമ്പാല. ഏറെ പണിപ്പെട്ട് കൽക്കെട്ടിനുള്ളിൽ നിന്നും രാജവെമ്പാലയെ പുറത്തു ചാടിച്ചത്. ഏകദേശം പത്തടിയോളം നീളമുള്ള പെൺ രാജവെമ്പാലയെയാണ് ഇവിടെ നിന്നും പിടികൂടിയത്. 4 വയസ്സോളം പ്രായമുള്ള രാജവെമ്പാലയുടെ ശരീരത്തിൽ മുറിവുകളേറ്റതിന്റെ പാടുമുണ്ടായിരുന്നു. പിടികൂടിയ രാജവെമ്പാലയെ ഏറെ പണിപ്പെട്ടാണ് ചാക്കിനുള്ളിലാക്കിയത്. ബോണക്കാട് എസ്റ്റേറ്റിനുള്ളിൽ നിന്നും പിടികൂടിയ ഈ രാജവെമ്പാലയെ പിന്നീട് ഉൾവനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു.
ജനുവരി 23ാം തീയതിയാണ് കൊല്ലത്തു നിന്നും 15 അടിയിലേറെ നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടികൂടിയത്. പൂനലൂരിനടുത്ത് ചാലിയക്കര ഉപ്പൻ കുഴിയിൽ നിന്നുമാണ് ഇതിനെ പിടികൂടിയത്. 178ാമത്തെ രാജവെമ്പാലയായിരുന്നു ഇത്. ഈ മാസമാദ്യം പത്തനംതിട്ടയിൽ നിന്നും പിടികൂടിയ പെൺ രാജവെമ്പാലയ്ക്കും 15 അടിയിലേറെ നീളമുണ്ടായിരുന്നു. കോന്നി കൊക്കാത്തോട് വിനയൻ ശശിധരന്റെ വീടിനു സമീപത്തുനിന്നുമാണ് 177ാമത്തെ രാജവെമ്പാലയെ പിടികൂടിയത്. ജനുവരി 6ന് കൊല്ലം ജില്ലയിലെ അച്ചൻകോവിലിലുള്ള കെഎസ്ഇബി കോർട്ടേഴ്സിൽ നിന്നാണ് 176ാമത്തെ രാജവെമ്പാലയെ പിടികൂടിയത്. 13 അടിയിലേറെ നീളമുണ്ടായിരുന്നു ഈ രാജവെമ്പാലയ്ക്ക്.
പാമ്പുകള്‍ക്കിടയിലെ രാജാവാണ് രാജവെമ്പാല. ഇവയുടെ അസാധാരണമായ വലുപ്പവും മറ്റു പാമ്പുകളെ ആഹാരമാക്കുന്ന ശീലവുമെല്ലാമാണ് ഈ പേരു വരാൻ കാരണം.പത്തനംതിട്ട ജില്ലയിലെ കോന്നി ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ വരുന്ന ഹാരിസൺ മലയാളം ലിമിറ്റഡ് എസ്റ്റേറ്റിന്റെ ഡിസ്പൻസറിയിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ജനുവരി 5നാണ് ഇവിടെ നിന്നും രാജവെമ്പാലയെ കണ്ടെന്ന ഫോൺ സന്ദേശമെത്തിയത്. ഇവിടെയെത്തിയ വാവ സുരേഷ് വരാന്തയിൽ ചാരി വച്ചിരുന്ന ബോർഡിന്റെ പിന്നിൽ നിന്നാണ് പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടിയത്. 12 അടിയിലേറെ നീളമുണ്ടായിരുന്നു പെൺ രാജവെമ്പാലയ്ക്ക്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു.
വലുപ്പത്തില്‍ രാജവെമ്പാലയെ മറികടക്കുന്ന രണ്ടേരണ്ടു പാമ്പുകളേ ലോകത്തുള്ളൂ. പെരുമ്പാമ്പും അനക്കോണ്ടയും. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മഴക്കാടുകളിലുമാണ് രാജവെമ്പാലയെ കൂടുതലായും കണ്ടു വരുന്നത്. ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും. എല്ലാ കടികളും മരണത്തിനു കാരണമാവാൻ സാധ്യതയുണ്ട്. പക്ഷേ, രാജവെമ്പാല കടിച്ച സംഭവങ്ങൾ കുറവാണ്.
English Summary: Vava Suresh caught 179th king cobra