ദേശീയോദ്യാനത്തിലേക്കുള്ള യാത്ര മുടങ്ങി; വീട്ടിലിരുന്ന് പക്ഷിനിരീക്ഷകൻ പകർത്തിയത് അപൂർവ ചിത്രങ്ങൾ
Mail This Article
ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തിലേക്ക് എല്ലാ വർഷവും പതിവായി നടത്താറുള്ള യാത്രയ്ക്കായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കാത്തിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ലോക്ഡൗൺ ആയതും വന്യജീവി ഫൊട്ടോഗ്രാഫറും സുവോളജിസ്റ്റുമായ ഡോ. വി. സുന്ദരരാമന് വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നതും. ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചതിനു ശേഷം പക്ഷിനിരീക്ഷണവും വന്യജീവികളുടെയും പക്ഷികളുടെയും പടമെടുക്കലുമൊക്കെയാണ് സുന്ദരരാമന്റെ ഇഷ്ടവിനോദങ്ങൾ. ക്യാമറയുമെടുത്ത് ഒട്ടേറെ അലഞ്ഞിട്ടുമുണ്ട്. എന്നാൽ, അലച്ചിലിന്റെ ആധികളില്ലാതെ അതിമനോഹരമായ ചിത്രങ്ങൾ സ്വന്തം ക്യാമറയിൽ പകർത്താൻ ഈ ലോക്ഡൗൺ കാലത്ത് സുന്ദരരാമനു കഴിഞ്ഞു. അതും സ്വന്തം വീട്ടുമുറ്റത്തു നിന്നു തന്നെ.
ദൂരദേശങ്ങളിൽ പോയി പകർത്തിയ ചിത്രങ്ങളേക്കാൾ മിഴിവാർന്ന അതുസുന്ദര നിമിഷങ്ങൾ ഈ ദിവസങ്ങളിൽ വീട്ടിലിരുന്നു എടുക്കാൻ പറ്റിയെന്ന് ആവേശത്തോടെ ഡോ. സുന്ദരരാമൻ പറയുന്നു. സ്ഥിരമായി തൊടിയിൽ വരാറുള്ള ഈ ഇത്തരിക്കുഞ്ഞൻമാരെ ക്യാമറയിലാക്കുന്നതിനെക്കുറിച്ച് ലോക്ഡൗണിനു മുൻപുവരെ ഡോ.സുന്ദരരാമൻ കാര്യമായി ചിന്തിച്ചിരുന്നില്ല. ഇടയ്ക്ക് അപൂർവമായി മാത്രം ചിലത് എടുത്തെങ്കിലായി. യാത്രാപരിപാടികളെല്ലാം റദ്ദാക്കി വെറുതെ വീട്ടിലിരുന്നപ്പോഴാണ് തൊടിയിലെ ഇലയനക്കങ്ങളിൽ വീണ്ടും ശ്രദ്ധ പതിയുന്നത്. വീട്ടിൽ സ്ഥിരമായെത്താറുള്ള പക്ഷികളെക്കുറിച്ച് ഏകദേശമൊരു അറിവുണ്ടായിരുന്നു. സീസണലായും ചില പക്ഷികൾ എത്തിയിരുന്നു. പറമ്പിലുള്ള മുരിങ്ങ, ചാമ്പ, പിന്നെ, തൊട്ടടുത്ത വീട്ടിലെ ഒടിയമരം എന്നിവ തേടിയാണ് അധികം പക്ഷികളും എത്താറുള്ളത്. വീട്ടിലിരിപ്പ് തുടങ്ങിയതോടെ ഈ നിരീക്ഷണങ്ങൾ ഗൗരവമായി എടുത്തു തുടങ്ങി.
രാവിലെ ടെറസിൽ ക്യാമറയും സെറ്റ് ചെയ്തു അങ്ങനെ ഇരിക്കും. ക്യാമറയുടെ അടുത്തല്ല, ബാൽക്കണിയിൽ മാറി വന്നാണ് ഈ ഇരിപ്പ്. പക്ഷികളുടെ ശബ്ദം കേൾക്കുമ്പോൾ ചുറ്റുപാടുകളിലേക്ക് ശ്രദ്ധയോടെ കണ്ണോടിക്കും. ഫൊട്ടോ എടുക്കും. പക്ഷികളുടെ അതിമനോഹരമായ നിമിഷങ്ങളാണ് ഈ ലോക്ഡൗൺ ദിവസങ്ങളിൽ ഇദ്ദേഹത്തിന് പകർത്താനായത്! ജീവിതത്തിൽ ഇതുവരെ കാണാത്ത ചില പക്ഷികളെ വരെ കണ്ടെന്നു ഡോ.സുന്ദരരാമൻ പറയുന്നു. ചിലതിന്റെ പടങ്ങൾ എടുക്കാൻ കഴിയില്ല. ഏതെങ്കിലും മരത്തിന്റെ ഉച്ചാണിയിലാകും പക്ഷികളുടെ ഇരിപ്പ്. അത്തരത്തിൽ മിസായ പക്ഷിയെക്കുറിച്ച് ഡോ.സുന്ദരരാമൻ പറയുന്നതിങ്ങനെ. "നാട്ടുവേഴാമ്പൽ എന്നു വിളിക്കുന്ന ഇന്ത്യൻ ഗ്രേ ഹോൺബിൽ കഴിഞ്ഞ ദിവസം വന്നിരുന്നു. പെട്ടെന്ന് ശബ്ദം കേട്ടപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണ് വേഴാമ്പലാണെന്നു മനസിലായത്. പക്ഷേ, ഫൊട്ടോ എടുക്കാൻ കഴിഞ്ഞില്ല. ഞാൻ ക്യാമറ എടുക്കുന്നതിനു മുൻപ് അതു പറന്നു പോയി."
തൃശൂർ പൂങ്കുന്നത്താണ് കുടുംബത്തോടൊപ്പം ഡോ.സുന്ദരരാമന്റെ താമസം. പക്ഷിവൈവിധ്യം കൊണ്ടു സമ്പന്നമായ ഒരിടമാണ് ശക്തന്റെ മണ്ണ്. തൃശൂരിലെ കോൾ നിലങ്ങളിൽ എല്ലാ വർഷവും വിവിധ സ്പീഷീസിൽ പെട്ട ദേശാടനപക്ഷികൾ എത്താറുണ്ട്. നാട്ടുപക്ഷികളും ദേശാടനപക്ഷികളും കൊണ്ടു സമ്പന്നമായ സ്വന്തം നാടിന്റെ ജൈവൈവിധ്യത്തെ തിരിച്ചറിയാനും ആ നിമിഷങ്ങളെ അപൂർവ ചിത്രങ്ങളായി സൂക്ഷിച്ചു വയ്ക്കാനും ഈ അടച്ചിടൽ കാലം വഴിയൊരുക്കയതിന്റെ സന്തോഷത്തിലാണ് ഡോ.സുന്ദരരാമൻ.