14വർഷമായി അന്നം തേടി മട്ടുപ്പാവിലെത്തുന്ന തത്തക്കൂട്ടങ്ങൾ; സ്നേഹത്തോടെ ഭക്ഷണം നൽകി ലക്ഷ്മി നാരായണ റെഡ്‌ഡി!
Mail This Article
ദിവസവും നൂറുകണക്കിന് തത്തകൾക്ക് തീറ്റ നൽകുന്ന ലക്ഷ്മി നാരായണ റെഡ്‌ഡിയെ കാണാം. വിശാഖപട്ടണത്തെ റെഡ്‌ഡിയുടെ ടെറസിൽ 14വർഷമായി ഈ തത്തക്കൂട്ടം അന്നം തേടിയെത്തുന്നു. ഉള്ളം തണുപ്പിക്കുന്ന ഒരുകാഴ്ച. ഇതാണ് ലക്ഷ്മി നാരായണ റെഡ്‌ഡി. ഒരു സാധാരണക്കാരൻ. അദ്ദേഹത്തിന്റെ വീടിന്റെ ടെറസ് കഴിഞ്ഞ 14വർഷമായി അന്നദാനപ്പുരയാണ്.കഴുത്തിൽ വയലറ്റ് നിറമുള്ള നാടൻ തത്തകളാണ് ഭക്ഷണം തേടിയെത്തുന്നത്.
ആദ്യ സംഘം രാവിലെ അഞ്ചര മണിക്ക് റെഡി. റെഡ്‌ഡി വിതറിക്കൊടുക്കുന്ന തൂവെള്ള നിറമുള്ള അരിമണികൾ കൊത്തി തിന്നു അവർ പോകും. പിന്നീടദ്ദേഹം വന്ന് അവിടമാകെ അടിച്ചു വൃത്തിയാക്കും.ഉച്ചയാവുമ്പോഴേക്കും അടുത്ത കൂട്ടമെത്തും. ഒരു കലപിലയുമില്ലാതെ അരിമണി കൊത്തിത്തിന്ന് അവയും പറന്ന് പോകും. വൈകിട്ടോടെ കൂടണയും മുൻപ് അവസാന കൂട്ടവും വന്ന് ഭക്ഷിച്ചു മടങ്ങും. ആദ്യമൊക്കെ പത്തോ പതിനഞ്ചോ എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നെ പടിപടിയായി എണ്ണം കൂടിവന്നു. കണ്ണും മനസും ധന്യമാക്കുന്ന ഈ കാഴ്ച്ച റെഡ്‌ഡിയെപ്പോലെ അദ്ദേഹത്തിന്റെ അയൽക്കാരും ആസ്വദിക്കുന്നു. ഇതുപോലെയുള്ള നിർലോഭമനസ്കരണല്ലോ എന്നും പ്രക്രതിയുടെ രക്ഷകർ.
English Summary: This man feeds lots of parrots everyday