നൂറിലധികം താമരകൾ, വിവിധതരം ആമ്പലുകൾ; മുറ്റവും ടെറസും കൃഷിയിടമാക്കി മാറ്റിയ അധ്യാപിക!
Mail This Article
വീട്ടുമുറ്റവും ടെറസും താമര പൂവിന്റെയും ആമ്പല്‍ പൂവിന്റെയും കൃഷിയിടമാക്കി മാറ്റിയ അധ്യാപികയുണ്ട് തൃശൂര്‍ പോര്‍ക്കുളത്ത്. നാടന്‍ താമരയില്‍ തുടങ്ങിയ കൃഷി ഇന്ന് എത്തിനില്‍ക്കുന്നത് നൂറിലേറെ വ്യത്യസ്തയിനം പൂക്കളുടെ കൃഷിയിലാണ്.
തൃശൂര്‍ ഞെമനേങ്ങാട് എല്‍പി സ്കൂളിലെ അധ്യാപികയും പോര്‍ക്കുളം സ്വദേശിയുമായ ഭവ്യയുടെ പൂകൃഷി തോട്ടമാണിത്. ഏഴു വര്‍ഷം മുമ്പാണ് നാടന്‍ താമര നട്ടുവളര്‍ത്തിയത്. പിന്നീട്, മൊബൈല്‍ ഫോണില്‍ കണ്ട നല്ല താമരപൂവിന്റെ ചിത്രം മനസിലുടക്കി. ആ പൂവ് വിദേശയിനമായിരുന്നു. അത് സംഘടിപ്പിച്ച് സ്വന്തം വീട്ടില്‍ വളര്‍ത്തി. തായ്‌ലൻഡില്‍ വരെ കാണുന്ന പ്രത്യേകതരം പൂക്കള്‍ ഇപ്പോള്‍ ശേഖരത്തിലുണ്ട്.
ഇരുന്നൂറു രൂപ മുതല്‍ പതിനയ്യായിരം രൂപ വരെയുള്ള ആമ്പല്‍ പൂക്കള്‍ ഇവിടെ കാണാം. മുന്നൂറ്റിയന്‍പത് രൂപ മുതല്‍ അയ്യായിരം രൂപ വരെ വിലയുള്ള താമര പൂക്കളും ഇവിടെ കൃഷി ചെയ്യുന്നു. 120 ഇനം പൂക്കളാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇതിൽ ഏറ്റവും ആകര്‍ഷകം സഹസ്രദള പുഷ്പം വിരിയിച്ചെടുത്തതാണ്.
English Summary: Cultivation of lotus in terrace garden