ADVERTISEMENT

ചങ്ങലയ്ക്കിട്ട ദൈവങ്ങൾ എന്ന പേരിൽ, നാട്ടാനകളുടെ നേരെയുള്ള മനുഷ്യരുടെ ക്രൂരതയെ വെളിപ്പെടുത്തുന്ന ഡോക്യുഫീച്ചർ സിനിമ ചെയ്തതോടെയാണ് സംഗീത അയ്യർ എന്ന കനേഡിയൻ മലയാളി ആനപ്രേമികൾക്കിടയിൽ അറിയപ്പെട്ടു തുടങ്ങിയത്.  സംഗീത ഒരുക്കിയ  '  ‘ഏഷ്യൻ എലിഫന്റ്സ് 101’ എന്ന 26 ഭാഗങ്ങളുള്ള ഡോക്യു സീരിസ് ലോക ആനദിനമായ ഓഗസ്റ്റ് 12-ന് നാഷണൽ ജ്യോഗ്രഫിക് ഇന്ത്യ ടിവി ചാനലിൽ പ്രദർശിപ്പിച്ചു തുടങ്ങുകയാണ്. കൂടാതെ നാറ്റ് ജിയോ വൈൽഡ് യുടൂബ് ,നാറ്റ് ജിയോ ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ മാധ്യമങ്ങളിലും ഈ ഡോക്യുഫീച്ചർ ലഭ്യമാകും. കേവലം 7 മിനിട്ട് മാത്രം ദൈർഘ്യമുള്ള ഓരോ എപ്പിസോഡിലൂടെയും സംഗീത പറയാൻ ശ്രമിക്കുന്നതിന്റെ കാതൽ ഇതാണ്, ആനകൾ ഭൂമിയുടെ പരിസ്ഥിതിയിലും ആവാസവ്യവസ്ഥയിലും അതീവ പ്രാധാന്യമുള്ള ജീവികളാണ്. ഭൂമിയിലെ അതിജീവനത്തിനായി ആനകൾ നേരിടുന്ന വെല്ലുവിളികളും വാസസ്ഥാനങ്ങളുടെ നഷ്ടവും മനുഷ്യന്റെ ഇടപെടലുകളും അവയുടെ നിലനിൽപിന് ഭീഷണിയാകുന്ന വർത്തമാന സാഹചര്യങ്ങളുമാണ് ഈ പരിസ്ഥിതിവന്യജീവി ചലച്ചിത്ര പ്രവർത്തക തന്റെ സൃഷ്ടിയിലൂടെ നമ്മുടെ മുൻപിലെത്തിക്കുന്നത്.

ജീവിതദൗത്യം

sangita-iyer-docu-series-on-elephants-nat-geo-world-elephant-day3
Image Credit: Sangita Iyer/Facebook

പ്രഭാഷക, എഴുത്തുകാരി, നാഷണൽ ജിയോഗ്രാഫിക്കിന്റെ പര്യവേഷക, പ്രകൃതിവന്യജീവി സിനിമാ സംവിധായിക, ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ,പരിസ്ഥിതി കേന്ദ്രീകൃത പഠനത്തിലെ അധ്യാപിക തുടങ്ങി സംഗീത അയ്യരുടെ തൊപ്പിയിലെ തൂവലുകൾ ഏറെയാണ്. ഒരു രാജ്യത്തിന്റെ മഹത്വവും ധാർമിക പുരോഗമനവുമറിയാൻ  മൃഗങ്ങളോടുള്ള അവരുടെ സമീപനത്തിന്റെ രീതിയറിഞ്ഞാൽ മതിയെന്ന ഗാന്ധി വചനങ്ങൾ സംഗീതയുടെ ഇമെയിലുകൾക്കൊപ്പം അടിക്കുറിപ്പായുണ്ടാകുന്നു.നാറ്റ് ജിയോയുടെ പര്യവേഷക എന്ന നിലയിൽ ആർജിച്ചെടുത്ത കഥപറച്ചിലിന്റെ സാമർത്ഥ്യവും ജീവശാസ്ത്രകാരി എന്ന നിലയിലുള്ള ശാസ്ത്രബോധവും സംഗീതയ്ക്ക് കരുത്താകുന്നു. പത്രപ്രവർത്തകയും പരിസ്ഥിതി അധ്യാപകയുമായതിനാൽ ഗാഢവും സങ്കീർണമായ ശാസ്ത്രഭാഷയെ സാധാരണക്കാർക്ക് എളുപ്പം മനസിലാകുന്ന ലളിതമായ വാക്കുകളിലൂടെ വിനിമയം ചെയ്യാൻ സാധിക്കുന്നുവെന്നതാണ് സംഗീതയുടെ വിജയം. 'വോയിസ് ഫോർ ഏഷ്യൻ എലിഫൻ്റ്സ് സൊസൈറ്റി ' സ്ഥാപിച്ച് തന്റെ ജീവിതദൗത്യം നിർവഹിക്കാനുള്ള വിപുലമായ പ്രവർത്തനങ്ങളിൽ അവർ  നിരന്തരം ഏർപ്പെടുകയും ചെയ്യുന്നു.

ചങ്ങലയ്ക്കിടപ്പെട്ട ദൈവങ്ങൾ

ഗണപതിയെ ദൈവമായി കാണുന്ന നാട്ടിൽ ആനകളെ ചങ്ങലയ്ക്കിട്ട് പീഡിപ്പിക്കുന്ന മനുഷ്യന്റെ കാപട്യത്തിനെതിരെയുള്ള രോഷമായിരുന്നു ' ഗോഡ്സ് ഇൻ ഷാക്കിൾസ്'  ഡോക്യുമെന്ററിയിലൂടെ സംഗീത പ്രകടമാക്കിയത്. മനുഷ്യരെപ്പോലെ സാമൂഹിക ജീവികളായി കാട്ടിൽ കെട്ടുറപ്പുള്ള കുടുബങ്ങളിൽ ജീവിക്കുകയും പരസ്പരം ബന്ധപ്പെടുകയും കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന ബുദ്ധിയും വൈകാരികതയുമുള്ള ആനകളെ കൂട്ടത്തിൽ നിന്നും കാട്ടിൽ നിന്നും വേർപെടുത്തി നാട്ടാനയാക്കുന്നത് ക്രൂരതയല്ലാതെ മറ്റെന്താണെന്ന് അവർ ചോദിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ സംസ്ക്കാരത്തിന്റെയും മതങ്ങളുടെയും പേരിലാണ് ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ആനകളുടെ ദുരവസ്ഥ.ആനകളെ ബന്ധനത്തിൽ വളർത്തുന്ന ഒരു രീതിയോടും സംഗീതയ്ക്ക് യോജിപ്പില്ല. 

sangita-iyer-docu-series-on-elephants-nat-geo-world-elephant-day
Image Credit: Sangita Iyer/Facebook

ഒരിക്കലും വന്യ സ്വഭാവം നഷ്ടപ്പെടാത്ത ആനകൾ അത്തരം സ്വഭാവം കാണിച്ചാൽ ശിക്ഷയും പീഡനവും നേരിടുകയും ചെയ്യുന്നു.  പരിസ്ഥിതി മാധ്യമ പ്രവർത്തകയായ അവരുടെ ഈ ഡോക്യുമെന്ററി രാജ്യാന്തര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും നിരവധി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തിരുന്നു. 52 രാജ്യങ്ങളിൽ നിന്നുള്ളവരുടെ സഹായത്തോടെയാണ് 92 മിനിട്ട് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി സംഗീത തയ്യാറാക്കിയത്. 2016 ജൂൺ മാസത്തിൽ കേരള നിയമസഭയിൽ ഇത് പ്രദർശിപ്പിച്ചിരുന്നു. കാടിന്റെ വന്യതയിൽ ചുറ്റിത്തിരിയേണ്ട ആനകളെ ചങ്ങലയ്ക്കിടുന്ന ക്രൂരതയ്ക്കെതിരെ ശബ്ദമുയർത്തിയ ഈ ചിത്രം 2016ൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യപ്പെട്ടു. കൂടാതെ മുപ്പതോളം രാജ്യങ്ങളിൽ water bear നെറ്റ് വർക്ക് വഴിയും ഇത് ലഭ്യമാണ്.

 'ഗോഡ് ഇൻ ഷാക്കിൾസ്' കരുത്തുറ്റതും ഹൃദയസ്പർശിയായതിനാലുമാണല്ലോ രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെടുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്തതെന്നാണ് സംഗീതയുടെ വിശ്വാസം. ഐക്യരാഷ്ട്രസംഘടനയുടെ നാമനിർദ്ദേശം ലഭിച്ചതു കൂടാതെ നിരവധി രാജയാന്തര ഫിലിം ഫെസ്റ്റിവലുകളിലും ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കപ്പെട്ടു. നമ്മുടെ സംസ്ക്കാരത്തിൽ അന്തർലീനമായ മിത്തുകളെ ചോദ്യം ചെയ്ത വിവാദമുയർത്തിയ ഇതേ ഡോക്യുമെന്ററിയുടെ പേരിൽ സമൂഹത്തിൽ പരിവർത്തനം വരുത്തുന്ന സ്ത്രീകൾക്ക് ഭാരതം നൽകുന്ന ഉന്നതപുരസ്ക്കാരമായ നാരി ശക്തി പുരസ്ക്കാരം അന്ന് രാഷ്ട്രപതിയായിരുന്ന പ്രണബ് കുമാർ മുഖർജിയിൽ നിന്ന് ഏറ്റു വാങ്ങാനും സംഗീതയ്ക്ക് കഴിഞ്ഞു. അമേരിക്കയുടെ വൈസ് പ്രസിഡണ്ടായിരുന്ന അൽഗോറിന്റെ ക്ലൈമറ്റ് റിയാലിറ്റി പ്രോജക്ടിൽ ഉൾപ്പെടുത്തപ്പെട്ട ആദ്യത്തെ 200 കാനഡക്കാരിൽ ഒരാൾ സംഗീതയായിരുന്നു. ലോക പ്രസിദ്ധ  നരവംശശാസ്ത്രജ്ഞയായ ജയിൻ ഗുഡാൾ സംഗീതയുടെ ഡോക്യുമെൻ്ററിയെ അഭിനന്ദിക്കുകയും സംഗീത എഴുതിയ പുസ്തകത്തിന് അവതാരിക എഴുതുകയും ചെയ്തു.

ഏഷ്യൻ ആനകളെക്കുറിച്ച് പുതിയ ഡോക്യു സീരീസ്

sangita-iyer-docu-series-on-elephants-nat-geo-world-elephant-day2
Image Credit: Sangita Iyer/Facebook

.' ഏഷ്യൻ എലിഫന്റ്സ് 101' എന്ന ഡോക്യു സീരിസ് ലോക ആന ദിനത്തിൽ പ്രദർശനം തുടങ്ങുന്നത് ഏറെ പ്രതീക്ഷയോടെയാണ് സംഗീത കാത്തിരിക്കുന്നത്. നാഷണൽ ജ്യോഗ്രഫിക്കിന്റെ സ്റ്റോറി ടെല്ലിങ്ങ് അവാർഡ് വഴി ലഭിച്ച പണമാണ് സംഗീത ഡോക്യുമെന്ററി നിർമാണത്തിന് ഉപയോഗിച്ചത്. ഭൂഗോളത്തിൽ ജീവിച്ചിരിക്കുന്ന 40,000 ഓളം വരുന്ന ആനകളിൽ 60 ശതമാനവും ഇന്ത്യയിലായതിനാൽ നമ്മുടെ ഉത്തരവാദിത്വം ഏറെയാണെന്ന് സംഗീത ഓർമിപ്പിക്കുന്നു. ഗജമുഖനായ  ഗണപതിയെ ദൈവമായി ആരാധിക്കുന്ന രാജ്യത്ത് ആനകൾക്ക് വംശനാശം സംഭവിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യശരമുയർത്തുകയാണ് അവർ.  

ഏഷ്യൻ ആനകളുടെ അവസാനത്തെ  അഭയസ്ഥാനമായി ഇന്ത്യയെ കണക്കാക്കുന്നവരുണ്ട്. കൊമ്പുകൾക്കായി വേട്ടയാടപ്പെടുന്ന കൊമ്പനാനകളുടെ എണ്ണത്തിൽ അതിദയനീയമായ രീതിയിലാണ് കുറവുണ്ടാകുന്നത്. ഇന്ത്യയിലുള്ള 27,000 കാട്ടാനകളിൽ കൊമ്പനാനകൾ കഷ്ടിച്ച് ആയിരം എണ്ണത്തോളമേയുള്ളൂ. ഇത് ബന്ധുക്കൾ തമ്മിലുള്ള അന്തഃ പ്രജനനത്തിനും തൽഫലമായുണ്ടാകുന്ന വൈകല്യങ്ങൾക്കും രോഗങ്ങൾക്കും  വഴിവയ്ക്കുമെന്നും ആനയെന്ന ജീവജാതിയുടെ ദീർഘകാല നിലനിൽപ് അപകടത്തിലാക്കുമെന്നും ഡോക്യുമെന്ററിയിലൂടെ സംഗീത മുന്നറിയിപ്പ് നൽകുന്നു. 

ഏഷ്യൻ ആനകളുടെ സംരക്ഷണത്തേക്കുറിച്ചുള്ള അവബോധം വളർത്താനാണ് ഈ ചലച്ചിത്രം ലക്ഷ്യമിടുന്നത്. ആനകളുടെ ആവാസവ്യവസ്ഥാ പ്രാധാന്യത്തോടൊപ്പം അവയുടെ സവിശേഷമായ ആശയ വിനിമയ രീതികളും സ്വഭാവസവിശേഷതകളും ഇതിൽ ചലനചിത്രങ്ങളാകുന്നു. ആനയും മനുഷ്യനും തമ്മിലുള്ള നിരന്തര സംഘർഷവും പ്രതിപാദ്യ വിഷയമാകുനുണ്ട്. പാലക്കാട് ജനിച്ചു വളർന്ന സംഗീത ആനകൾക്കായുള്ളതാണ് തന്റെ ജീവിതമെന്ന് ഉറച്ചു വിശ്വസിക്കുന്നു. സഹവർത്തിത്വത്തോടെയുള്ള ജീവിതമെന്ന പ്രകൃതിയുടെ സന്ദേശമാണ് ആനകളോടൊത്ത ജീവിതത്തിൽ നിന്ന് സംഗീത പഠിച്ചിരിക്കുന്നതും.

English Summary: Sangita Iyer’s 26-part docu-series ‘Asian Elephants 101’ will be telecast on World Elephant Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com