ADVERTISEMENT

രാമപുരത്തിനും ആമസോണിനും ഒരു ബന്ധമുണ്ട്. ശക്തമായി ഉയർന്നു കേൾക്കുന്ന ഒരു മലയാളി ശബ്ദമാണ് ആ ബന്ധം. കോട്ടയം രാമപുരം സ്വദേശി ഷാജി തോമസാണ് രണ്ട് പതിറ്റാണ്ടായി ആമസോണിലെ പ്രകൃതി സംരക്ഷണത്തിനും അവിടുത്തെ ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയും പോരാട്ടം നടത്തുന്നത്. ബ്രസീസിലിലെ പാര സ്റ്റേറ്റിലെ സാന്റാറെം സിറ്റിയിൽ സ്ഥിരതാമസമാക്കിയ ഷാജി തോമസ് ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് പാരായിൽ സയന്റിസ്റ്റും റിസർച്ചറുമാണ്. നിയമത്തിലും ബിരുദം നേടിയ അദ്ദേഹം ഗോത്ര വിഭാഗത്തിന്റെയും ആഫ്രിക്കൻ വംശജരുടെയും മനുഷ്യാവകാശ പ്രശ്നങ്ങളിലും സജീവ ഇടപെടൽ നടത്തുന്നു. 

സാന്റാറെം സിറ്റിയിൽ നിന്നു ഷാജി തോമസ് സംസാരിക്കുന്നു

∙ ആമസോൺ ലോകം കാത്തു വയ്ക്കേണ്ട നിധി 

ആമസോൺ ലോകത്തിന്റെ ശ്വാസകോശമെന്നാണു പറയുന്നത്. എന്നാൽ ഇപ്പോൾ കാർബൺ ആഗിരണം ചെയ്യുന്നതിനു പകരം അതു പുറപ്പെടുവിക്കുന്ന സ്ഥലമായി ആമസോൺ മാറുന്നു. ഇതു വലിയ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കും. 

 

∙ ആമസോൺ കത്തില്ല; കത്തിക്കുകയാണ് 

ആമസോൺ വനങ്ങൾ ജലസാന്ദ്രത ഏറെയുള്ള പ്രദേശമാണ്. അവിടെ കാട്ടുതീ സ്വയം ഉത്ഭവിച്ച് പടരുക സാധ്യമല്ല. 99% കാട്ടുതീയും മനുഷ്യ നിർമിതമാണ്. ആമസോൺ കത്തിക്കുകയാണ്. ഇപ്പോഴത്തെ സർക്കാരിന്റെ നയങ്ങൾ വനംകയ്യേറ്റത്തിന് അനുകൂലമാണ്. കയ്യേറ്റത്തിന് എതിരെ നിയമങ്ങളുണ്ട്. പക്ഷെ ഇപ്പോൾ അതു നടപ്പാക്കുന്നില്ല. 

A man from Kerala has Dedicated His Life to the Cause of Amazon Forests

 

∙ അപകടകരമായ ജോലി

എനിക്കൊപ്പം സാമൂഹ്യ സേവനത്തിൽ ഏർപ്പെട്ടിരുന്ന ഒരാൾക്ക് ഭൂമാഫിയയുടെ ആക്രമണത്തിൽ സ്വജീവൻ തന്നെ നഷ്ടപ്പെട്ടു. ഭീഷണിയായി മാഫിയകൾ പലതുണ്ട്. തടിവെട്ട് മാഫിയ, ഡ്രഗ് മാഫിയ, ഭൂ മാഫിയ അങ്ങനെ പലതും. ഇവരുടെ ഭീഷണികൾ വലുതാണ്. പക്ഷെ നല്ലൊരു ലോകത്തിനായി ഞാൻ ഇനിയും പ്രവർത്തിക്കും. 

∙ ആമസോൺ മരുഭൂമിയാകും 

ആമസോണിൽ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ പ്രദേശത്തെ മരുഭൂമിയാക്കും. മേൽപടലത്തിനു താഴെ പൂഴിമണലാണ് ആമസോണിൽ. മേൽപടലം ഇപ്പോഴത്തെ മനുഷ്യ പ്രവൃത്തികൾ മൂലം ഇല്ലാതായാൽ പിന്നെ പ്രദേശം ഒരു മരുഭൂമിയായി മാറും. ആമസോണിലെ ജനങ്ങൾക്ക് ഇതറിയാം. എന്നാൽ പുറത്തു നിന്നെത്തുന്നവർ ആമസോണിനെ ഇല്ലാതാക്കുന്നു. മറ്റ് രാജ്യങ്ങൾ വരെ പ്രദേശത്ത് സ്ഥലങ്ങൾ വാങ്ങിക്കൂട്ടുന്നു. 

∙ പരിസ്ഥിതി മാറ്റം ആപത്ത് 

A man from Kerala has Dedicated His Life to the Cause of Amazon Forests

ആഗോള താപനവും പരിസ്ഥിതിക്കു വരുന്ന മാറ്റവും ലോകത്ത് എല്ലായിടത്തും ഒരുപോലെയാണു സംഭവിക്കുന്നത്. ഈ മേഖലയിൽ ഒരുപാട് പഠനങ്ങൾ നടത്തിയിട്ടുണ്ട്. ചെറിയ ഉദാഹരണം പറയാം. നിമിഷങ്ങൾക്കുള്ളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും ആമസോണിൽ സംഭവിക്കുന്നു. കേരളത്തിലും ഇപ്പോൾ ഇതു തന്നെയാണു നടക്കുന്നത്. 

∙ ഗോത്രവിഭാഗങ്ങൾക്കു വേണ്ടിയുള്ള അവകാശപ്പോരാട്ടം 

ആമസോൺ മേഖലയിൽ ഏതാണ്ട് മുന്നൂറോളം ഗോത്രവിഭാഗങ്ങളുണ്ട്. ആഫ്രിക്കയിൽ നിന്ന് അടിമകളായി എത്തിച്ചവരുടെ പിന്മുറക്കാരുണ്ട്. ഇവരിൽ പലർക്കും സ്വന്തമായി ഭൂമിയില്ല. മാഫിയകൾ ഇവരെ ചൂഷണം ചെയ്യുന്നു. ഈ ജനവിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണു പോരാട്ടം നടത്തുന്നത്. 

∙ ഇന്ത്യയുമായി അടുത്ത ബന്ധം

A man from Kerala has Dedicated His Life to the Cause of Amazon Forests
മകൻ സന്തോഷിനും മകൾ സോഫിയ ക്കുമൊപ്പം ഷാജി തോമസ് ആമസോൺ നദീ തീരത്ത്

ഇന്ത്യയിലെ പരിസ്ഥിതി സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ആമസോൺ പഠനത്തിനായി പരിസ്ഥിതി–സാമൂഹിക പ്രവർത്തകർ ഇവിടെയ്ക്കും എത്താറുണ്ട്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് എം.എ.ബേബിയും ഇവിടെ എത്തിയിട്ടുണ്ട്.

∙ രാമപുരത്ത് നിന്നൊരു സാവോ പോളോ ടിക്കറ്റ് 

കോട്ടയം രാമപുരം അമനകര മാളിയേക്കൽ വീട്ടിൽ നിന്ന് 1989ൽ സാവോ പോളോയിൽ എത്തിയതാണു ഷാജി തോമസ്. അച്ഛൻ തോമസ് മാളിയേക്കൽ കേരള കോൺഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു. അമ്മ മേരി തോമസ്. മൈസൂർ സർവകലാശാലയിൽ ബിഎയ്ക്ക് പഠിക്കുമ്പോൾ സാവോ പോളോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ സ്റ്റഡീസിന്റെ രാജ്യാന്തര സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായാണു ഷാജി ആദ്യമായി ബ്രസീലിൽ എത്തുന്നത്. 1989ലായിരുന്നു ഇത്. ഒരു വർഷമായിരുന്നു സ്കോളർഷിപ്പ്. ബ്രസീലിലെ ഗോത്രവിഭാഗങ്ങൾക്ക് ഇടയിലുള്ള പഠനം അദ്ദേഹത്തെ സ്വാധീനിച്ചു. പിന്നീടുള്ള പഠനവും ഇവിടെയായി. ലിബറേഷൻ തിയോളജിയിൽ പഠനം പൂർത്തിയാക്കി. നിയമപഠനവും നടത്തി. അർബൻ എൻവിറോൺമെന്റൽ ഡവലപ്മെന്റ് പഠനത്തിൽ പിജിയും പിന്നീട് പിഎച്ച്ഡിയും നേടി. 2015 ൽ ബ്രസീലിയൻ ബാർ അസോസിയേഷനിൽ അംഗത്വം നേടി. 

തുടർച്ചയായി 5 വർഷം ഹൗസ്ബോട്ടിൽ താമസിച്ച് ആമസോണിന്റെ ഉൾപ്രദേശങ്ങളില്‍ എത്തി ഗോത്ര വിഭാഗങ്ങളുമായി ആശയ വിനിമയം നടത്തി. ആഫ്രിക്കയിൽ നിന്ന് കുടിയേറിയവരുടെ പിന്മുറക്കാരുടെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി പോരാടി. 1995 മുതൽ പാര സ്റ്റേറ്റിലെ  സാന്റാറെം സിറ്റിയിലാണ് താമസം. ആമസോണിന്റെ ഹൃദയഭാഗമാണ് ഇതെന്നു ഷാജി തോമസ് പറയുന്നു. 2005 മുതൽ  ബ്രസീൽ സിറ്റിസൺ ആണു ഷാജി തോമസ്. ഭാര്യ ബ്രസിൽ സ്വദേശിയായ എലിസാഞ്ജലിയ. വിദ്യാർഥികളായ സന്തോഷും സോഫിയയുമാണു മക്കൾ. ബ്രസീലുകാരിയാണെങ്കിലും എലിസാഞ്ജലിയക്ക് കേരളവുമായി ബന്ധമുണ്ട്. തന്റെ പിഎച്ച്ഡി തീസിസിൽ കേരളത്തിലെ കണ്ടൽക്കാടുകളുടെ സംരക്ഷണം എന്ന ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പഠനത്തിനായി കേരള കാർഷിക സർവകലാശാലയിൽ താമസിച്ചു പഠനം നടത്തിയിട്ടുണ്ട്. ഗോത്രവിഭാഗങ്ങൾക്കു വേണ്ടി പോരാട്ടം നടത്തുന്നയാളു കൂടിയാണ് എലിസാഞ്ജലിയ. നിയമ ബിരുദം നേടിയ ഇവർ ഗോത്രവിഭാഗങ്ങളുടെ പ്രശ്നങ്ങളുമായി നിയമപോരാട്ടങ്ങൾ നടത്തുന്നതിൽ സജീവമാണ്. 

English Summary: | A man from Kerala has Dedicated His Life to the Cause of Amazon Forests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com