രാജവെമ്പാലയുടെ കടിയേറ്റത് രണ്ടുതവണ; കാഴ്ചശക്തി നഷ്ടമായി, അനുഭവം പങ്കുവച്ച് വിദേശി!
Mail This Article
രാജവെമ്പാലകൾ മനുഷ്യരെ കടിച്ച സംഭവങ്ങൾ പൊതുവെ കുറവാണ്. പക്ഷേ അവയുടെ കടിയേറ്റവരിൽ ഭൂരിഭാഗത്തിനും ജീവൻ നഷ്ടമായിട്ടുമുണ്ട്. എന്നാൽ രണ്ടു തവണ രാജവെമ്പാലയുടെ കടിയേറ്റിട്ടും ജീവൻ തിരികെ പിടിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ഇയാൻ ജോനസ് എന്ന വ്യക്തി. രാജസ്ഥാനിലെ ജോധ്പൂരിൽ 2017 ൽ സ്ഥാപിച്ച സന്നദ്ധസംഘടനയുടെ കേന്ദ്രത്തിൽവച്ചാണ് കോവിഡ് ബാധിതനായിരിക്കെ കഴിഞ്ഞവർഷം നവംബറിൽ ഇയാന് പാമ്പുകടിയേറ്റത്.
കോവിഡ് പോസിറ്റീവായ ശേഷം സ്ഥാപനത്തിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ തന്റെ മുറിയിൽ കഴിയുകയായിരുന്നു ഇയാൻ. ഇടയ്ക്ക് തല ചുറ്റുന്നതായി തോന്നിയതിനെ തുടർന്ന് സോഫയിൽ ഇരുന്ന സമയത്താണ് പാമ്പുകടിയേറ്റത്. സോഫയിൽ ഇയാൻ ഇരിക്കുന്നത് കണ്ട് വളർത്തുനായ പരിഭ്രാന്തനായി കുരച്ചെങ്കിലും ഇയാന് കാര്യം മനസ്സിലാക്കാൻ സാധിച്ചില്ല. സോഫയിൽ ചുരുണ്ടുകൂടി കിടന്ന പാമ്പ് ഇയാൻ ചാരിയിരുന്നതോടെ കൈയുടെ പിൻഭാഗത്തായി രണ്ടുതവണ കൊത്തുകയായിരുന്നു.
പാമ്പുകടിയേറ്റെന്നു മനസ്സിലാക്കിയ ഇയാൻ ഉടൻ തന്നെ തുണിയെടുത്ത് കയ്യിൽ കെട്ടിയ ശേഷം തൊട്ടടുത്തുള്ള പ്രാദേശിക ആശുപത്രിയിലേക്കെത്തി. സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതി വിഷം വാങ്ങി നല്കി ജയ്പൂരിലെ ഏറ്റവും വലിയ ആശുപത്രിയിലേക്ക് ഇയാനെ എത്തിക്കുകയും ചെയ്തു. എന്നാൽ ഇടയ്ക്കിടെ കോമ സ്റ്റേജിൽ ആകുന്ന നിലയിലായിരുന്നു ഇയാൻ. ഹൃദയം നിന്നു പോയ പല അവസരങ്ങളിലും സിപിആർ തുണയായി. എട്ട് ദിവസത്തിന് ശേഷമാണ് ഇയാനെ മറ്റൊരു വാർഡിലേക്ക് മാറ്റിയത്. മൂന്ന് ആഴ്ചയോളം ആശുപത്രിയിൽ തുടരേണ്ടി വന്നു. ആശ്വാസമായിയെന്ന് കരുതുന്നതിനിടെ കാഴ്ച ശക്തി കുറഞ്ഞു വരുന്നതായി തോന്നി. ദിവസങ്ങൾക്കുള്ളിൽ കാഴ്ചശക്തി പൂർണമായും ഇല്ലാതായി.
കാഴ്ചശക്തി നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചുപിടിക്കാനായ സന്തോഷത്തിലാണ് ഇയാൻ. ഒറ്റ കൊത്തിൽ 20 ആളുകളെ കൊല്ലാനുള്ള വിഷമുള്ളവയാണ് കറുത്ത രാജവെമ്പാലകൾ. എന്നാൽ അവയിൽ ഒന്നിന്റെ കടി രണ്ടുതവണ ഏറ്റിട്ടും ജീവനോടെ തിരിച്ചു വരാനായത് മഹാദ്ഭുതമാണെന്ന് ഇയാൻ തന്നെ പറയുന്നു. കാഴ്ച നഷ്ടപ്പെട്ട ശേഷം ഇംഗ്ലണ്ടിലുള്ള കുടുംബത്തിനടുത്തേക്ക് അദ്ദേഹം മടങ്ങിയിരുന്നു. എന്നാൽ ആ സമയം കാലുകൾക്ക് ചലനശേഷി ഉണ്ടായിരുന്നില്ല. ഇപ്പോൾ സാവധാനം കാലുകൾ ചലിപ്പിക്കാൻ സാധിക്കുന്നുണ്ടെന്ന് ഇയാൻ വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി ഇംഗ്ലണ്ടിൽ തന്നെ തുടർന്ന അദ്ദേഹം ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇന്ത്യയിലേക്ക് തിരികെയെത്തിയത്.
English Summary: A British father is battling blindness and paralysis after being bitten by a black king cobra in India