ADVERTISEMENT

ലോകത്ത് നടക്കുന്ന ഏറ്റവും വലിയ വന്യജീവി കള്ളക്കടത്തുകളില്‍ ഒന്ന് കാണ്ടാമൃഗ കൊമ്പുകളുടേതാണ്. ചൈനും വിയറ്റ്നാമുമാണ് ഈ കൊമ്പുകള്‍ വാങ്ങുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍. ശാസ്ത്രീയമായി സ്ഥിരീതീകരിക്കാത്ത ഔഷധ ഗുണങ്ങള്‍ കാണ്ടാമൃഗത്തിന്‍റെ കൊമ്പുകള്‍ക്കുണ്ടെന്ന ധാരണയാണ് ഈ ജീവിയുടെ കൊമ്പിന് ഇത്രയധികം ആവശ്യക്കാര്‍ ഉണ്ടാവാനുള്ള കാരണം. ആഫ്രിക്കയും, ഇന്ത്യ ഉള്‍പ്പടെയുള്ള ഏതാനും ഏഷ്യന്‍ രാജ്യങ്ങളാണ് ഈ കള്ളക്കടത്തിനാവശ്യമായ കാണ്ടാമൃഗങ്ങളുടെ കൊമ്പുകളുടെ സ്രോതസ്സുകളായി മാറിയിരിക്കുന്നത്.

 

ആഫ്രിക്കയില്‍ മാത്രം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏതാണ്ട് പതിനായിരത്തിലേറെ കാണ്ടാമൃഗങ്ങള്‍ അനധികൃതമായി വേട്ടയാടപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലെ ഇത്തരത്തിലുള്ള കണക്കുകള്‍ ലഭ്യമല്ല. കപ്പല്‍ മാര്‍ഗമാണ് പ്രധാനമായും കാണ്ടാമൃഗ കൊമ്പുകളുടെ കച്ചവടങ്ങള്‍ നടക്കുന്നത്. ഈ വ്യാപകമായ വേട്ട കാരണം ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍അഞ്ച് ലക്ഷത്തോളം കാണ്ടാമൃഗങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മുപ്പതിനായിരത്തില്‍ താഴെ മാത്രം ജീവികളാണ് ഈ വര്‍ഗത്തില്‍ ഭൂമിയിലുള്ളത്

 

Rhino horn use by consumers of traditional Chinese medicine in China
Image Credit: Shutterstock

സമ്പന്നര്‍ക്ക് വേണ്ടിയുള്ള കള്ളക്കടത്ത്

ഔഷധ നിര്‍മാണത്തിന് വേണ്ടിയാണ് കള്ളക്കടത്തെന്ന് പറയുമ്പോഴും ഈ മരുന്ന് എല്ലാവര്‍ക്കും ലഭ്യമാണെന്ന് കരുതണ്ട. കാരണം കാണ്ടാമൃഗത്തിന്‍റെ ഒരു കൊമ്പിന്‍റെ വില മാത്രം ലക്ഷക്കണക്കിന് ഡോളറുകള്‍ വരും. ഒരു കിലോ ഭാരമുള്ള ഒരു ആഫ്രിക്കന്‍ കാണ്ടാമൃഗത്തിന്‍റെ കൊമ്പിന്‍റെ ഭാഗത്തിന് 20000 ഡോളര്‍ മുതലാണ് വില ആരംഭിക്കുന്നത്. ഇതുതന്നെ ഏഷ്യന്‍ കാണ്ടാമൃഗമാണെങ്കില്‍ ഏതാണ്ട് രണ്ട് ലക്ഷം ഡോളറിന് മുകളിലാകും വില. ഇത്രയും വില കൊടുത്ത് ഈ കൊമ്പുകള്‍ ഔഷധ ആവശ്യങ്ങള്‍ക്കും ശേഖരത്തിലേക്കുമായി വാങ്ങിക്കുന്നത് കോടീശ്വരന്‍മാര്‍ മാത്രമാണ്.

 

കാണ്ടാമൃങ്ങളുടെ കൊമ്പിന്‍റെ കച്ചവടം നിയമവിധേയമാക്കിയാല്‍ ഈ ജീവിവര്‍ഗത്തെ സംരക്ഷിക്കാനാകുമെന്നൊരു ആശയവും ഇതിനിടയ്ക്ക് ഉയര്‍ന്നുവന്നു. എന്നാല്‍ ഈ ആശയം പൂര്‍ണമായും തെറ്റാണെന്ന് തെളിയിക്കുകയാണ് സമീപകാലത്ത് നടത്തിയ ഒരു പഠനം. ചൈനയിലും, വിയറ്റ്നാമിലുമുള്ള സമ്പന്നരായ ആളുകള്‍ക്കിടയിലും പാരമ്പര്യ മരുന്ന് ഉൽപാദകര്‍ക്കിടയിലുമാണ് ഈ പഠനം നടത്തിയത്. ഈ പഠനത്തില്‍ തന്നെ മിക്കവരും ഇഷ്ടപ്പെടുന്നത് കാട്ടില്‍ വളരുന്ന കാണ്ടാമൃഗത്തിന്‍റെ കൊമ്പുതന്നെയാണെന്ന് വ്യക്തമായി. അതും ഇവര്‍ നിയമപരമായി ലഭിക്കുന്ന കൊമ്പുകള്‍ വാങ്ങാന്‍ വലിയ താൽപര്യും പ്രകടിപ്പിക്കുന്നുമില്ലെന്ന് പഠനത്തില്‍ തെളിഞ്ഞു.

 

ആള്‍മാറാട്ടം നടത്തി പൂര്‍ത്തിയാക്കിയ പഠനം

Image Credit: Shutterstock
Image Credit: Shutterstock

ഇത്തരത്തിലുള്ള സമ്പന്നര്‍ക്കിടയില്‍ പഠനം നടത്തുകയെന്നത് ഒട്ടം തന്നെ  എളുപ്പമുള്ള കാര്യമല്ലായിരുന്നു. അതുകൊണ്ട് തന്നെ കാണ്ടാമൃഗത്തിന്‍റെ കൊമ്പ് വില്‍പന നടത്തുന്ന ഇടലനിലക്കാരായി വേഷം മാറിയാണ് ഒരു സംഘം ഗവേഷകര്‍ ഈ സമ്പന്നരെ സമീപിച്ചത്. ഇതിനായി ആഡംബര കാറുകളും വിലകൂടിയ വാച്ചുകളും വരെ വാടകക്കെടുത്താണ് ഗവേഷകര്‍ ഈ സമ്പന്ന വിഭാഗത്തെ സമീപിച്ചത്. അതുകൊണ്ട് തന്നെ വളരെ സ്വാഭാവികമായ പ്രതികരണം ഈ ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കാനും ഈ നീക്കം സഹായിച്ചു.

 

പഠനത്തില്‍ വ്യക്തമായത് കാണ്ടാമൃഗ കൊമ്പ് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച മിക്കവരും തന്നെ ഇഷ്ടപ്പെടുന്നത് വനത്തില്‍ വളരുന്ന കാണ്ടാമൃഗങ്ങളെയാണ് എന്നതാണ്. ഫാമുകളിൽ വളർത്തുന്ന കാണ്ടാമൃഗങ്ങളുടെ കൊമ്പുകളോട് ഇവര്‍ താല്‍പര്യക്കുറവ് വ്യക്തമാക്കി. ഇത്തരം കാണ്ടാമൃഗങ്ങള്‍ക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ശാരീരിക പ്രത്യേകതകള്‍ കാണില്ലെന്നായിരുന്നു ഇവരുടെ വാദം. മാത്രമല്ല ഫാമില്‍ കാണ്ടാമൃഗങ്ങളെ വളര്‍ത്താന്‍ തുടങ്ങിയാല്‍ അത് എല്ലാവര്‍ക്കും കൊമ്പ് ലഭിക്കുന്ന അവസ്ഥയ്ക്ക് ഇടയാക്കുമെനനും. അതുകൊണ്ട് തന്നെ ഫാം കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍ക്ക് മൂല്യം ഉണ്ടാകില്ലെന്നുമാണ് ഇവയെ ആഡംബര വസ്തുവായി കാണുന്നവരുടെ പ്രതികരണം.

 

മറ്റൊരു കാര്യം ഈ പഠനത്തിലൂടെ വ്യക്തമായത് കൊമ്പുകള്‍ വാങ്ങുന്ന രീതിയാണ്. നിയമപരമായി കൊമ്പുകള്‍ ലഭിച്ചാലും ഇതില്‍ ഏറെ നൂലാമാലകളുണ്ടാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു. കൂടാതെ നികുതി ഉള്‍പ്പടെയുള്ള ചോദ്യങ്ങള്‍ ഉയരും. മറ്റൊരാള്‍ക്ക് മറിച്ച് കൊടുക്കാന്‍ നേരത്തും ബുദ്ധിമുട്ട് നേരിടും. ഈ സാഹചര്യത്തില്‍ കള്ളക്കടത്തിലൂടെയെത്തുന്ന കൊമ്പുകള്‍ മതിയെന്നതാണ് മിക്കവരും ആവശ്യപ്പെട്ടത്.

 

കാണ്ടാമൃഗ ഫാമുകള്‍

പേരില്‍ ഫാമുകള്‍ ഉണ്ടെങ്കിലും വനമേഖലയില്‍ തന്നെ വളരുന്ന കാണ്ടാമൃഗങ്ങളാണ് ഇവയും. എന്നാല്‍ ഈ വനമേഖല ഏതെങ്കിലും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ ഉള്ളതായിരിക്കുമെന്ന് മാത്രം. വിനോദ വേട്ടയുടെ ഭാഗമായാണ് ഇത്തരം ഫാമുകള്‍ ആഫ്രിക്കയിലാരംഭിച്ചത്. എന്നാല്‍ പിന്നീട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഇവയുടെ ശരീരഭാഗങ്ങള്‍ വില്‍ക്കാനുള്ള കേന്ദ്രമാക്കി മാറ്റാന്‍ നീക്കം ആരംഭിച്ചത്.

 

ഇതിന്‍റെ ഭാഗമായി തന്നെയാണ് കാണ്ടാമൃഗത്തിന്‍റെ കൊമ്പുകളും ആനയുടെ കൊമ്പുകളും മറ്റും നിയമപരമായി വില്‍ക്കാനുള്ള സാധ്യതകള്‍ ഉയര്‍ന്നുവന്നത്. ഇതിന് അധികൃതരുടെ ഭാഗത്ത് നിന്ന് കൂടി പിന്തുണ ലഭിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. നിയമപരമായി നടത്തുന്ന ഇത്തരം ഫാമുകളില്‍ നിന്ന് നിയമപരമായി തന്നെ കൊമ്പുകളും മറ്റും വില്‍ക്കുന്നത് മറ്റ് വനമേഖലയിലുള്ള കാണ്ടാമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും വാദം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഗവേഷക സംഘം ഈ വാദത്തിന്‍റെ  പൊരുൾ അന്വേഷിച്ച് പഠനം നടത്തിയത്. 

 

ഏതായാലും ഈ പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത് ഫാമില്‍ വളര്‍ത്തുന്ന കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍ നിയമവിധേയമായി കച്ചവടം നടത്തിയാലും അത് കള്ളക്കടത്ത് കുറയാന്‍ സഹായിക്കില്ലെന്ന് തന്നെയാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് തന്നെ മരുന്ന് ഉൽപാദകരും സമ്പന്നരും ഇഷ്ടപ്പെടുന്നത് കള്ളക്കടത്തിലൂടെ ലഭിക്കുന്ന കൊമ്പുകള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ സ്രോതസ്സിലുള്ള മാറ്റമല്ല മറിച്ച് ഉപഭോക്താക്കളുള്ള രാജ്യങ്ങളില്‍ കടുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തതിലൂടെ മാത്രമെ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനാകൂ എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.  

 

 

English Summary: Rhino horn consumers reveal why a legal trade alone won’t save rhinos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com