ADVERTISEMENT

മക്കൾക്ക് ഒരു ആപത്തുണ്ടായാൽ സ്വന്തം ജീവൻ പണയംവച്ചും അവരെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നവരാണ് മാതാപിതാക്കൾ. എത്ര ഭയപ്പെടുത്തുന്ന സാഹചര്യത്തെയും നേരിടാനുള്ള ധൈര്യവും ആ സമയത്ത് അവർ കൈവരിക്കും. അത്തരത്തിൽ സ്വന്തം സുരക്ഷപോലും ചിന്തിക്കാതെ അതിസാഹസികമായി മകനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു അച്ഛന്റെ വിഡിയോയാണ് അമേരിക്കയിലെ ടെക്സസിൽ നിന്നും പുറത്തുവരുന്നത്. കാളപ്പോരിനിടെ  ആക്രമിക്കാൻ പാഞ്ഞടുത്ത കാളയിൽ നിന്നും മകനെ രക്ഷിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ വിഡിയോ ആണിത്. 

 

ടെക്സസിലെ ബെൽ കൗണ്ടി എക്സ്പോ സെന്ററിലായിരുന്നു സംഭവം. കോഡി ഹുക്സ് എന്ന 18 കാരനു നേരെയായിരുന്നു കാളയുടെ ആക്രമണം. കാളയുടെ പുറത്തുകയറി റിങ്ങിലേക്ക് ഇറങ്ങിയ കോഡിയെ നിമിഷങ്ങൾക്കുള്ളിൽ കാള  കുടഞ്ഞ് നിലത്തെറിഞ്ഞു. നിലത്തുവീണ ഉടൻതന്നെ കോഡി ബോധരഹിതനായിരുന്നു. ഇത് കണ്ട കോഡിയുടെ പിതാവ് ലാൻഡിസ് റിങ്ങിലേക്കെത്തി മകനെ ഉണർത്താൻ ശ്രമം നടത്തി. 

 

ഈ സമയത്ത് കാളയെ വരുതിയിലാക്കാനുള്ള ശ്രമത്തിലായിരുന്നു റിങ്ങിലെ സുരക്ഷാ ഉദ്യോഗസ്ഥർ. എന്നാൽ പിടികൊടുക്കാൻ തയാറാകാതിരുന്ന കാള കുതറി നീങ്ങി. അതിനുശേഷം  നിലത്തുവീണു കിടക്കുന്ന കോഡിയുടെ സമീപത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഇത് കണ്ട ലാൻഡിസ് മകന്റെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കി കോഡിയുടെ ശരീരത്തിലേക്ക് കയറി കിടന്നു. നിമിഷനേരംകൊണ്ട് കോഡിയുടെ തല സ്വന്തം കൈകൊണ്ട് മറച്ചു പിടിക്കുകയും ചെയ്തു. 

 

കാള ഇരുവരെയും ആക്രമിച്ചെങ്കിലും ജീവഹാനി കൂടാതെ രക്ഷപ്പെടാൻ സാധിച്ചു. നിസാരമായ പരുക്കുകൾ മാത്രമാണ് ഇരുവർക്കും സംഭവിച്ചത്.  ഭയാനകമായ സംഭവത്തിന്റെ വിഡിയോ കോഡി തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. തന്റെ അച്ഛൻ  സമയോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു എന്ന് കോഡി പോസ്റ്റിൽ കുറിക്കുന്നു. 

 

ലക്ഷക്കണക്കിനാളുകളാണ് 19 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ കണ്ടത്. സ്വന്തം ജീവൻ നഷ്ടപ്പെട്ടാലും മകന് ആപത്ത് വരരുതെന്ന് കരുതി പ്രവർത്തിച്ച ലാൻഡിസിന് അഭിനന്ദനങ്ങളറിയിച്ചുകൊണ്ടാണ് പ്രതികരണങ്ങളിലേറെയും. ഇതുപോലെ ഒരു അച്ഛനെ കിട്ടിയതിൽ പരം ഭാഗ്യം മറ്റൊന്നില്ല എന്നും പലരും കുറഇക്കുന്നു.

 

English Summary: Dad Saves Son From Raging Bull In Hair-Raising Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com