ADVERTISEMENT

പ്രകൃതിയോടുള്ള മനുഷ്യന്റെ പ്രണയത്തിന് കാലത്തിന് മായ്ക്കാനാവാത്ത അടയാളമായി നിലനിൽക്കുകയാണ് അട്ടപ്പാടിയിലെ കൃഷ്ണവനം. മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം മനുഷ്യരുടെ പ്രയത്നത്തിൽ തീർത്ത പച്ചത്തുരുത്ത്. മനുഷ്യാർത്തിയുടെ കോടാലിക്കൈകൾ മരുപ്പറമ്പാക്കി മാറ്റിയ അട്ടപ്പാടിയെ പച്ചപ്പിന്റെ തണലിലേക്കും കുളിർമ്മയിലേക്കും വഴി നടത്തിയ ഇടം. അഗളിയിൽ നിന്നും 16 കിലോമീറ്റർ ദൂരെ ഭവാനിപുഴക്കരയിൽ ഭൂമിക്കൊരു കുടചൂടി നിൽക്കുകയാണ് കൃഷ്ണവനം.

 

Krishnavanam: Once barren mount, now sanctuary

മാതൃകാ വനം

സൈലൻറ് വാലി പ്രക്ഷോഭത്തിന് ശേഷമാണ് സുഗതകുമാരിയുടെ നേതൃത്വത്തിൽ ബൊമ്മിയാം പടിയിലെ മൊട്ടക്കുന്നിനെ മാതൃകാ വനം തീർക്കാൻ തിരഞ്ഞെടുത്തത്. 1985 ൽ വനം വകുപ്പിന്റെ സഹായത്തോടെ ആദ്യം 30 ഏക്കറിൽ മരം നട്ടു. എൻ.വി.കൃഷ്ണവാര്യരുടെ നേതൃത്വത്തിൽ ഒരു സംഘം പരിസ്ഥിതി പ്രവർത്തകരും ആദിവാസികളും ഇതിൽ പങ്കാളികളായി. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സജീവമായിരുന്ന ആർ.വി.ജി മേനോൻ, കെ.വി. സുരേന്ദ്രനാഥ്, അഗളിയിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.എം. അബ്രഹാം തുടങ്ങിയവരെല്ലാം കൃഷ്ണവനത്തിന്റെ സൃഷ്ടിയിൽ അണിചേർന്നു.

Krishnavanam: Once barren mount, now sanctuary

 

30 ഏക്കറിൽ വനവൽക്കരണം

Krishnavanam: Once barren mount, now sanctuary
മാത്തൂർ വയലിലെ ചെറുകുളം വറ്റി വീണ്ടുകീറിയ നിലയിൽ.

3 വർഷത്തിൽ 30 ഏക്കറിൽ ആദ്യഘട്ട വനവൽക്കരണം പൂർത്തിയായി. പിന്നീട് 100 ഏക്കറിൽ വ്യാപിപ്പിച്ചു. വരണ്ട ഭൂമിയിൽ ഉറവകളുണ്ടായി. വറ്റിയ നീർച്ചാലുകളിൽ തെളിനീരൊഴുകി. മാനും മയിലും മുയലും കുറുനരിയും വിരുന്നു വന്നു. പൂക്കളും പൂമ്പാറ്റകളും തേനീച്ചകളും കിളികളും  കുട്ടിവനത്തെ സർഗാത്മകമാക്കി. പരിസ്ഥിതിയെ  ഒരു പരിധിവരെ പുന:സ്ഥാപിക്കാൻ മനുഷ്യന്റെ ഇഛാശക്തിക്കാവുമെന്നതിന്റെ ഉദാഹരണമായി ബൊമ്മിയാംപടിയിലെ ഈ പച്ചത്തുരുത്ത്. 

 

Krishnavanam: Once barren mount, now sanctuary

മഴ അന്യമായ ഭൂമി

1985 ൽ മൂച്ചിക്കുണ്ടിലെ മരം വെട്ടിനെതിരെ പ്രക്ഷോഭവുമായാണ് സുഗതകുമാരി അട്ടപ്പാടിയിലെത്തിയത്. അന്ന് മരുപ്പറമ്പായിരുന്നു അട്ടപ്പാടി. വെട്ടി വെളുപ്പിച്ച കുന്നുകളുടെ പരിതാപകരമായ കാഴ്ച. മഴ അന്യമായ ഭൂമി. കൃഷിയില്ല. തൊഴിലും വരുമാനവുമില്ലാതെ ഉപജീവനമായ കാലിവളർത്തലിന് പോലും കഴിയാതെ വിശപ്പടക്കാൻ മാർഗം തേടുന്ന ആദിവാസികൾ. സഹിക്കാനാവാത്തതായിരുന്നു ആ കാഴ്ചകൾ. ഇതിനൊരു പരിഹാരം കാണാനായിരുന്നു അടുത്ത ശ്രമം. സുഗതകുമാരിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രകൃതി സംരക്ഷണ സമിതി വനം വകുപ്പുമായി ചേർന്ന് മണ്ണിനും മനുഷ്യനും നഷ്ടമായതെല്ലാം തിരികെ പിടിക്കാൻ ഒരു പദ്ധതിയൊരുക്കി. വെല്ലുവിളികളേറെയായിരുന്നു.

 

തിരിച്ചുപിടിച്ച പച്ചപ്പ്

ആവശ്യമായ പണം സർക്കാർ ഉറപ്പാക്കി. മരിച്ച കാടിനെയും ഗോത്ര ജീവിതത്തെയും തിരിച്ചുപിടിക്കാൻ ഉദ്യോഗസ്ഥരും കരാറുകാരുമില്ലാതെ അട്ടപ്പാടിയിലെ ആദ്യ ജനകീയ പദ്ധതി തുടങ്ങി. ചുറ്റുപാടുകളിൽ നിന്ന് ശേഖരിച്ച മരത്തൈകളാണ് ആദ്യം നട്ടത്. നിറയെ മഴക്കുഴികളും കോണ്ടൂർ ബണ്ടുകളുമെടുത്തു. തോടിന്റെ കരകളിലും ബണ്ടുകളിലും മുളയുടെ തൈകൾ വച്ചുവിടിപ്പിച്ചു. ക്രമേണ മരത്തൈകൾ തളിരിട്ടു. പുല്ല് വളർന്നു. പച്ചപ്പ് തിരിച്ചെത്തി. വനനശീകരണത്തിൽ ഇല്ലതായ ഗോത്ര സംസ്കൃതിയുടെയും പരമ്പരാഗത കൃഷിയുടെയും തിരിച്ചുവരവിനും കളമൊരുക്കി. ഈ പോരാട്ടത്തിനിടയിൽ വീണുമരിച്ച ഒരു പേരു കൂടി പറയാതെ വയ്യ. അഗളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.എം. അബ്രഹാം. അട്ടപ്പാടിക്കാരുടെ അവറാച്ചൻ സഖാവ്. കൃഷ്ണവനത്തിൽ ആരോ മരം വെട്ടുന്നുവെന്നറിഞ്ഞ് തടയാൻ മലകയറുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കാട്ടുതീക്കും വനം കൊള്ളക്കാർക്കും കീഴ്പ്പെടാതെ 37 വർഷത്തിനുശേഷവും സകല വെല്ലുവിളികളേയും അതിജീവിച്ച് നീലാകാശത്തിനു കീഴിൽ പച്ചത്തലപ്പുയർത്തി കൃഷ്ണവനമുണ്ട്.  പേരറിയാത്ത ആദിവാസികൾ ഉൾപ്പടെയുള്ള ഒരു സമൂഹത്തിന്റെ നിലനിൽപിന്റെ പോരാട്ടത്തിന്റെ പേരുകൂടിയാണ് കൃഷ്ണവനം.

 

English Summary: Krishnavanam: Once barren mount, now sanctuary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com