കനകക്കുന്നിന് മിയവാക്കിയുടെ തണൽക്കുട; 6 സെന്റിൽ എണ്ണൂറിലധികം മരങ്ങളുമായി ‘കുട്ടിവനം’
Mail This Article
മിയാവാക്കിയുടെ തണൽക്കുടയ്ക്കു കീഴിലാണ് കനകക്കുന്ന്. മൂന്നര വർഷം മുൻപു നട്ട വനത്തിന് ഇപ്പോൾ 40 അടിയിലേറെ തലപ്പൊക്കം. സംസ്ഥാനത്തു പൊതുസ്ഥലത്തു വച്ചുപിടിപ്പിച്ച ആദ്യ മിയാവാക്കി വനമാണ് ഇവിടെ. നഗരത്തിന്റെ ശ്വാസനാളം കൂടിയായ കനകക്കുന്നിലെ മിയാവാക്കി വനം സ്ഥിതി ചെയ്യുന്നത് 6 സെന്റിൽ. 120 ഇനത്തിൽപ്പെട്ട 800ൽപ്പരം ചെടികളാണ് ഇവിടെയുള്ളത്. 2019 ജനുവരിയിലാണ് വനം വച്ചു പിടിപ്പിച്ചത്.
ആദ്യം ഒന്നര മീറ്ററോളം ആഴത്തിൽ കുഴിയെടുത്ത് ജൈവമാലിന്യം നിറച്ചു. ഇതിനു മുകളിൽ രണ്ടടിയോളം കനത്തിൽ ചകിരിച്ചോറും ചാണകപ്പൊടിയും ഉമിയും മണ്ണും അടങ്ങിയ മിശ്രിതമിട്ടു. ഈർപ്പം നഷ്ടമാകാതിരിക്കാൻ വൈക്കോൽ പുതപ്പുമൊരുക്കി. ചുറ്റും ചെറുമതിൽ കെട്ടി അതിനു മുകളിൽ കമ്പിവല പടർത്തി മിയാവാക്കിക്കു സുരക്ഷയൊരുക്കി. വളമോ കീടനാശിനികളോ ഉപയോഗിച്ചില്ല.
ഒരു പ്രദേശത്തു സ്വാഭാവികമായി വളരുന്ന സസ്യങ്ങൾ മാത്രം നട്ടുവളർത്തണം എന്നതാണ് മിയാവാക്കി രീതിയുടെ അടിസ്ഥാന തത്വങ്ങളിലൊന്ന്. എന്നാൽ, ഇവിടെ 10% അധിനിവേശ സസ്യങ്ങളുമുണ്ട്. പക്ഷികൾക്കു ഭക്ഷണത്തിനും മറ്റുമായാണിത്. താന്നി, ആര്യവേപ്പ്, രാമച്ചം, നൊച്ചി, നീർമാതളം, എല്ലൂറ്റിപ്പച്ച, അരയാൽ, പേരാൽ, ചമത, അശോകം തുടങ്ങിയവയാണു നട്ടുവളർത്തിയത്. ചതുരശ്ര മീറ്ററിൽ 3 മുതൽ 5 വരെ തൈകൾ.
നട്ട് 17 മാസം കൊണ്ട് 32 അടിയോളം (9 മീറ്ററിലേറെ) വളർന്നു. ഇതു ലോക റെക്കോർഡാണെന്നു ടൂറിസം വകുപ്പു പറയുന്നു. ജപ്പാനിൽ പ്രതിവർഷം പരമാവധി 2 മീറ്റർ വളർച്ച രേഖപ്പെടുത്തുമ്പോഴാണ് കനകക്കുന്നിൽ 17 മാസം കൊണ്ട് 9 മീറ്ററിലധികം വളർച്ച.
പ്രഫ. അകിറ മിയാവാക്കിയുടെ ശിഷ്യരായ ഡോ.ഫ്യൂജിവാര കസ്യുവും ഡോ.യൂജിൻ ബോക്സും 2 വർഷം മുൻപ് ജനുവരിയിൽ കേരളത്തിലെ മിയാവാക്കി വനങ്ങൾ സന്ദർശിച്ചിരുന്നു. ഇവിടത്തെ അഭൂതപൂർവമായ വളർച്ചയ്ക്കു കാരണം ഒരുപക്ഷേ, 6 മാസം നീണ്ടുനിൽക്കുന്ന മഴക്കാലമാവാം എന്നായിരുന്നു അവർ അഭിപ്രായപ്പെട്ടത്. നഗരങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ‘സൈരന്ധ്രി നത്ത്’ ഇരിപ്പുറപ്പിച്ചതോടെ കനകക്കുന്നിലെ വനം പരിസ്ഥിതിപ്രേമികളുടെ ശ്രദ്ധയാകർഷിക്കുന്നു. പ്രഫ. വി.കെ.ദാമോദരൻ ചെയർമാനായ നേച്ചേഴ്‌സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷനാണ് ടൂറിസം വകുപ്പിനു വേണ്ടി കനകക്കുന്നിൽ വനം വച്ചുപിടിപ്പിച്ചത്. ഇൻവിസ് മൾട്ടി മീഡിയ, കൾചർ ഷോപ്പി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹായവുമുണ്ടായിരുന്നു.
മിയാവാക്കി വനങ്ങളേറെ
കനകക്കുന്നിനു പുറമേ ചാല ഗവ.സ്കൂൾ, ശംഖുമുഖം ബീച്ച് പരിസരം, വിളപ്പിൽശാല ഇഎംഎസ് അക്കാദമി, പുളിയറക്കോണം, നെയ്യാർ ഡാം പരിസരം എന്നിവിടങ്ങളിലും മിയാവാക്കി വനങ്ങളുണ്ട്. സ്വകാര്യ വ്യക്തികളും മിയാവാക്കി വനങ്ങൾ സജ്ജമാക്കാൻ മുൻകൈ എടുക്കുന്നു.
മിയാവാക്കി എന്നാൽ...
ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ പ്രഫ.അകിറ മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമാണ മാതൃകയാണിത്. കാലാവസ്ഥാവ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്കു കഴിയുമെന്നാണു വിലയിരുത്തൽ. മൂന്നു വർഷംകൊണ്ട് മരങ്ങൾക്കു 30 അടി ഉയരം, 20 വർഷത്തിനുള്ളിൽ 100 വർഷം പഴക്കമുള്ള മരത്തിന്റെ രൂപം – ഇതാണു മിയാവാക്കിയുടെ മാസ്മരികത.
വെള്ളായണിയിലുണ്ട് വേറിട്ടൊരു പച്ചത്തുരുത്ത്
വംശനാശ ഭീഷണി നേരിടുന്ന അപൂർവയിനം സസ്യങ്ങളെയും ഔഷധ സസ്യങ്ങളെയും ഉൾപ്പെടുത്തി വേറിട്ട പച്ചത്തുരുത്ത് സൃഷ്ടിക്കുകയാണ് വെള്ളായണി കാർഷിക കോളജ്. 5 സെന്റ് വീതമുള്ള രണ്ട് വ്യത്യസ്ത പച്ചത്തുരുത്തുകളായാണ് കോളജ് കാംപസിലെ കായൽത്തീരത്ത് സജ്ജമാകുന്നത്. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള പച്ചത്തുരുത്ത് വ്യാപന പദ്ധതിയിലാണ് ഈ നവകേരളം പച്ചത്തുരുത്തുകൾക്ക് ലോക പരിസ്ഥിതി ദിനത്തിൽ തുടക്കമാകുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ ഇന്നു രാവിലെ 11 ന് തൈകൾ നട്ട് പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്യും. രക്തചന്ദനം, മരോട്ടി, ദന്തപ്പാല തുടങ്ങി 20 ഓളം അപൂർവയിനം സസ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളും ഉൾപ്പെടുത്തിയാണ് ഒരു പച്ചത്തുരുത്ത്. കരിനൊച്ചി, ആടലോടകം, മൈലാഞ്ചി, ചെമ്പരത്തി തുടങ്ങി ഔഷധ സസ്യങ്ങൾ വച്ചു പിടിപ്പിച്ചാണ് ഔഷധ പച്ചത്തുരുത്തുകൾ ഒരുങ്ങുന്നത്. പുൽച്ചെടികളും വള്ളിച്ചെടികളും ചെറുവൃക്ഷങ്ങളും ശാസ്ത്രീയമായും യഥാവിധിയും നട്ടുപിടിപ്പിച്ചാണ് ഈ രണ്ടു പച്ചത്തുരുത്തുകളും സൃഷ്ടിക്കുക. വെവ്വേറെ തീർക്കുന്ന രണ്ട് പച്ചത്തുരുത്തുകൾക്കും ജൈവ വേലികളും സൃഷ്ടിക്കും.
English Summary: Miyawaki forest in Thiruvananthapuram turns three