നിലത്തുമുട്ടുന്ന നീണ്ട കൊമ്പുകൾ, കബനിയുടെ അഭിമാനം; ഓർമയായത് അഴകുള്ള കൊമ്പൻ ‘ഭോഗേശ്വര’
Mail This Article
കബനി വനത്തിന്റെ തലയെടുപ്പായ കൊമ്പനാന ഭോഗേശ്വര ചെരിഞ്ഞു. 70 വയസുണ്ടായിരുന്ന ആനയുടെ ജഡം കഴിഞ്ഞ ദിവസമാണ് നാഗളം വനപ്രദേശത്ത് കണ്ടെത്തിയത്. നീണ്ടു വളഞ്ഞ് നിലത്തുമുട്ടുന്ന കൊമ്പുകളായിരുന്നു ആനയുടെ പ്രത്യേകത. ഏഷ്യയിലെ ആനകളിൽ ഏറ്റവും നീളമുള്ള കൊമ്പ് ഭോഗേശ്വരയുടേതായിരുന്നു. 2.54 മീറ്ററും 2,34 മീറ്ററുമായിരുന്നു കൊമ്പുകളുടെ നീളം. ഇതുരണ്ടും സൂക്ഷിക്കാൻ വനംവകുപ്പ് തീരുമാനിച്ചു. ആനയുടേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതായും വനം വകുപ്പ് വ്യക്തമാക്കി.
ബന്ദിപ്പൂർ - നാഗർഹോള കടുവ സങ്കേതങ്ങളിലായി ജീവിച്ച ഭോഗേശ്വര വനാതിർത്തിയിലെ ഗ്രാമിണർക്കും വനപാലകർക്കും സുപരിചിതനായായിരുന്നു. കബനി വനത്തിലെ ഭോഗേശ്വര ക്ഷേത്ര പരിസരത്താണ് ആന കഴിഞ്ഞിരുന്നത്. അങ്ങനെയാണ് വനാതിർത്തിയിലെ ഗ്രാമീണർ കാട്ടാനയ്ക്ക് ഭോഗേശ്വരയെന്ന് പേരിട്ടത്. കബനിയുടെ കരയിൽ എന്നും ഭോഗേശ്വര ഉണ്ടാകും. ഗ്രീമീണർക്കും വനപാലകർക്കും സുപരിചിതൻ.
വനം കാണാനെത്തുന്ന സഞ്ചാരികളുടെ ക്യാമറകൾക്കും ഭോഗേശ്വര മടിക്കാതെ മുഖം കൊടുത്തു. എല്ലാവരെയും വേദനിപ്പിച്ചാണ് ഭോഗേശ്വരയുടെ വിയോഗ വാർത്ത എത്തിയത്. നാഗളം വനപ്രദേശത്ത് ചെരിഞ്ഞ നിലയിൽ ആനയുടെ ജഡം കണ്ടെത്തുകയായിരുന്നു. വനം വകുപ്പിന്റെ ആദരവുകളോടെയാണ് ഭോഗേശ്വരയുടെ സംസ്കാരം നടത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ .
English Summary: Wildlife lovers mourn death of 70-yr-old jumbo with longest tusks