ADVERTISEMENT

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ അവർ ഏറെ ഓമനിച്ചു വളർത്തിയ നായകൾ ഇനി ആരുടെ സംരക്ഷണത്തിൽ വളരുമെന്നത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ അതിൽ രണ്ടു നായകളെ മകനായ ആൻഡ്രൂ രാജകുമാരൻ ഏറ്റെടുത്ത് വളർത്തുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. മിക്, സാൻഡി എന്നീ നായകളെ ആൻഡ്രൂ രാജകുമാരനും മുൻ ഭാര്യ സാറാ ഫെർഗുസനും ചേർന്നാവും പരിപാലിക്കുക. ഫിലിപ് രാജകുമാരന്റെ മരണശേഷം രാജ്ഞിക്ക് സമ്മാനമായി ലഭിച്ച നായകളാണ് കോർഗി ഇനത്തിൽപ്പെട്ട മിക്കും സാൻഡിയും. വിൻഡ്സറിലെ റോയൽ ലോഡ്ജിലാവും ഇനി ഇവയെ പാർപ്പിക്കുക. ഇവയെ കൂടാതെ കാൻഡി, ലിസി എന്നീ നായകളാണ് അവസാന കാലത്ത് രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നത്. കാൻഡിയുടെ കാര്യത്തിൽ വ്യക്തമായ തീരുമാനമായിട്ടില്ലെങ്കിലും  മിക്കിനും സാൻഡിക്കുമൊപ്പം റോയൽ ലോഡ്ജിലേക്ക് തന്നെ കൊണ്ടുപോകുമെന്നാണ് വിവരം. അല്ലാത്തപക്ഷം കൊട്ടാരത്തിലെ ജോലിക്കാർ ആരെങ്കിലും കാൻഡിയെ ഏറ്റെടുക്കും.

 

ലിസി എന്ന നായ ആവട്ടെ ട്രെയിനറിനൊപ്പമാണ് ഇപ്പോൾ കഴിയുന്നത്. ലിസിയെ ഇനി എവിടെയാണ് പാർപ്പിക്കേണ്ടതെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ ചാൾസ് രാജകുമാരൻ അന്തിമതീരുമാനമെടുക്കും.  തന്റെ പതിനെട്ടാം വയസ്സിലാണ് എലിസബത്ത് രാജകുമാരിക്ക് അച്ഛനായ ജോർജ് ആറാമൻ ആദ്യമായി ഒരു നായയെ സമ്മാനിക്കുന്നത്. കോർഗി ഇനത്തിൽപ്പെട്ട സൂസൻ എന്ന ആ നായയുടെ പത്ത് തലമുറകൾ രാജ്ഞിയ്ക്കൊപ്പം കൊട്ടാരത്തിൽ കഴിഞ്ഞിരുന്നു. ഏഴ് പതിറ്റാണ്ട് നീണ്ട ഭരണകാലത്ത് കോർഗി ഇനത്തിൽപ്പെട്ട 30 നായകളെയാണ് രാജ്ഞി ഓമനിച്ചു വളർത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പുതിയതായി നായകളെ വളർത്തുന്നില്ലെന്ന തീരുമാനത്തിലായിരുന്നു രാജ്ഞി.

 

സ്വന്തമായി പ്രത്യേകം മുറികൾ, ബീഫ് ചിക്കൻ, മുയൽ, കരൾ, ക്യാബേജ് എന്നിങ്ങനെ പോഷക സമ്പന്നമായ ആഹാരം ഇവയ്ക്ക് നൽകുന്നതിനായി പ്രത്യേക പാചകക്കാരും രാജകീയ സൗകര്യങ്ങളും നായകൾക്കായി കൊട്ടാരത്തിൽ ഒരുക്കിയിരുന്നു. ചില അവസരങ്ങളിൽ എലിസബത്ത് രാജ്ഞി നേരിട്ടും നായകൾക്കുള്ള ഭക്ഷണം പാകം ചെയ്തിരുന്നു. എന്നാൽ കൊട്ടാരത്തിൽ പാർപ്പിച്ചിരുന്ന എല്ലാ നായകളും അത്ര മര്യാദക്കാരായിരുന്നില്ല. രാജകുടുംബാംഗങ്ങളെ കടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് 1989ൽ അവയ്ക്ക് പ്രത്യേക ട്രെയിനിങ് നൽകാനായി വിദഗ്ധനെ നിയമിച്ചിരുന്നു. എന്നാൽ രണ്ടു വർഷത്തിനുശേഷം രണ്ടു നായകൾ തമ്മിലുണ്ടായ വഴക്കിനിടയിൽ പിടിച്ചു മാറ്റാൻ ചെന്ന രാജ്ഞിയുടെ കൈയിലും കടിയേറ്റിരുന്നു.

 

English Summary: Queen Elizabeth II's corgis will go to her son Prince Andrew and his ex-wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com