കാക്കി നിക്കറും പുഞ്ചിരിച്ച മുഖവും; മുതലകളുടെ തോഴൻ: മറക്കില്ല, സ്റ്റീവ് ഇർവിനെ

Mail This Article
കാക്കി ഷർട്ടും നിക്കറുമിട്ട് പുഞ്ചിരിച്ച മുഖവുമായി പാമ്പുകളെയും മുതലകളെയും നിർഭയത്തോടെ കൈയിലെടുക്കുന്ന സ്റ്റീവ് ഇർവിൻ. ആ മനുഷ്യനെ കാണാൻ ഒരു ജനത മുഴുവൻ ടിവി സ്ക്രീനിന് മുന്നിൽ കാത്തിരുന്നിട്ടുണ്ട്. മുതലകളുടെ തോഴൻ എന്ന പേരിൽ മൃഗസ്നേഹികളുടെയും കുട്ടികളുടെയും ഇഷ്ടം നേടിയ സ്റ്റീവിന്റെ അപ്രതീക്ഷിത മരണവും ലോകത്തെ ഞെട്ടിച്ചിരുന്നു. കടലിൽ വച്ച് തിരണ്ടിയുടെ ആക്രമണത്തിലായിരുന്നു മരണം. 2006ൽ സെപ്റ്റംബർ 4ന് ഒരു ഡോക്യൂമെന്ററി ചിത്രീകരണത്തിനിടെയിലായിരുന്നു കടലിൽ വച്ച് തിരണ്ടിയുടെ ആക്രമണത്തിൽ സ്റ്റീവ് മരണപ്പെട്ടത്.
ദി ക്രോക്കഡൈൽ ഹണ്ടർ എന്ന ടെലിവിഷൻ പരമ്പരയിലൂടെയായിരുന്നു ഓസ്ട്രേലിയക്കാരനായ സ്റ്റീവ് ഇർവിൻ ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്. കുഞ്ഞുനാൾ മുതൽ തന്നെ ഉരഗങ്ങളായിരുന്നു അദ്ദേഹത്തിന്റെ കളിക്കൂട്ടുകാർ. സ്റ്റീവിന്റെ മാതാപിതാക്കൾ തുടങ്ങിയ വന്യജീവി സംരക്ഷണ പാർക്കിൽ എന്നുമെത്തിയ സ്റ്റീവ് അവിടത്തെ മൃഗങ്ങളുമായി ഇണങ്ങി. പിന്നീട് മാതാപിതാക്കളുടെ പാതയിലൂടെ സ്റ്റീവും യാത്ര തുടങ്ങി. അറിയപ്പെടുന്ന വന്യജീവി സംരക്ഷകനായി. മൃഗവേട്ട അവസാനിപ്പിക്കാനായി നിരന്തരമായി പോരാടി.

സ്റ്റീവിന്റെ മരണം അപ്രതീക്ഷിതമായിരുന്നു. 2006ൽ ഓഷ്യൻസ് ഡെഡ്‌ലീസ്റ്റ് എന്ന പേരിൽ വെള്ളത്തിനടിയിൽ ഡോക്യുമെന്ററി ചിത്രീകരിക്കുമ്പോൾ തിരണ്ടിയുടെ വാൽ ഹൃദയത്തിൽ തുളച്ചുകയറുകയായിരുന്നു. 44–ാം വയസ്സിൽ ജീവൻ നഷ്ടമായ സ്റ്റീവിന്റെ ഓർമയ്ക്കായി നവംബർ 15 സ്റ്റീവ് ദിനമായി ആചരിക്കുന്നു. 1996 മുതൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘ദി ക്രോക്കഡൈൽ ഹണ്ടർ’ എന്ന പരമ്പര 2007 വരെ തുടർന്നിരുന്നു.

സ്റ്റീവിന്റെ പാതിയിൽ തന്നെയാണ് മകൻ 19കാരനായ റോബർട്ട് ഇർവിനും. 2019ൽ സോഷ്യൽമിഡിയയിൽ റോബർട്ട് പങ്കുവച്ച ഒരു ചിത്രവും അതോടൊപ്പമുള്ള അടിക്കുറുപ്പും ലോകശ്രദ്ധ നേടിയിരുന്നു. ‘മുറേ എന്ന മുതലയ്ക്ക് ഭക്ഷണം നൽകുന്ന ഞാനും അച്ഛനും. അതേ സ്ഥലം, അതേ മുതല, രണ്ടു ചിത്രങ്ങളും തമ്മിൽ 15 വർഷത്തിന്റെ വ്യത്യാസം.’ എന്നാണ് കുറിച്ചത്.

ദിവസങ്ങൾക്ക് മുൻപ് ആണ് ഇർവിന്റെ ഭാര്യ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത്. ഇർവിനെ ചുംബിക്കുന്ന ഒരു ചിത്രമാണ് 59കാരി ആദ്യമായി പങ്കുവച്ചത്.
Content Highlights: Steve Irwin | Crocodile | Animal Lover