ADVERTISEMENT

പ്ലാസ്റ്റിക് മലിനീകരിണത്തിന്റെ കാര്യത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഭയാനകമായ അവസ്ഥയിലാണ് പസിഫിക് സമുദ്രം ഇന്ന്. എണ്‍പതിനായിരം ടണ്‍ പ്ലാസ്റ്റിക് പസഫിക് സമുദ്രത്തില്‍ മാത്രം ഇപ്പോഴുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഫ്രാൻസിന്റെ മൂന്നിരട്ടി വിസ്തൃതിയാണ് ഈ പ്ലാസ്റ്റിക് കൂമ്പാരം ഒരുമിച്ചു ചേര്‍ത്താല്‍ കിട്ടുക. യൂറോപ്പിലെ മിക്ക രാജ്യങ്ങളേക്കാള്‍ വലുപ്പം ഈ പ്ലാസ്റ്റിക് കൂമ്പാരത്തിനുണ്ടാകുമെന്ന് ചുരുക്കം.

ഏതാണ്ട് 1.8 ട്രില്ല്യണ്‍ അഥവാ ആയിരത്തി എണ്ണൂറ് കോടി പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ പസിഫികില്‍ ഒഴുകി നടക്കുന്നുണ്ട് . ഇതില്‍ ഗ്രേറ്റ് പസിഫിക് ഗാര്‍ബേജ് പാച്ച് എന്നറിയപ്പെടുന്ന പ്രദേശത്തെ കാഴ്ചയാണ് ഏറ്റവും ഭീകരം. ഏതാണ്ട് പതിനാറ് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ ഇവിടെ പ്ലാസ്റ്റിക് മാത്രമാണുള്ളത്. അതുകൊണ്ടു തന്നെയാണ് പസിഫികിന്റെ കുപ്പത്തൊട്ടിയെന്ന് ഈ മേഖല അറിയപ്പെടുന്നതും. സമുദ്രപ്രവാഹങ്ങളാണ് ഇവിടെ പ്ലാസ്റ്റിക് ഇത്ര ഭീകരമായ അളവില്‍ ശേഖരിക്കപ്പെടാന്‍ കാരണം.

മുന്‍പ് കണക്കാക്കിയിരുന്നതിലും പതിനാറിരട്ടിയിലധികം പ്ലാസ്റ്റിക് ഇന്ന് പസിഫികില്‍ ഉണ്ടെന്നാണ് കരുതുന്നത്. പസിഫികിലെ പ്ലാസ്റ്റിക് നീക്കം ചെയ്യാന്‍ ശ്രമം ആരംഭിച്ച ഓഷ്യന്‍ ക്ലീനപ് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം പസിഫികിലെ മാലിന്യത്തിന്റെ വ്യാപ്തി മനസ്സിലാക്കിയത്. 2015ല്‍ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ണമായി പ്ലാസ്റ്റിക് നീക്കം ചെയ്യുക എന്നതായിരുന്നു പദ്ധതി ആരംഭിക്കുമ്പോള്‍ ഈ സംഘടനയുടെ ലക്ഷ്യം. എന്നാല്‍ ഇന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ എന്ന് അവസാനിക്കുമെന്നു പോലും പറയാനാകാത്ത അവസ്ഥയിലാണ് ഇവര്‍.

രണ്ട് തരത്തിലാണ് സമുദ്രത്തില്‍ കുന്നുകൂടിയിരിക്കുന്ന ഈ പ്ലാസ്റ്റിക് മാലിന്യം സമുദ്ര ജീവികളെ ബാധിക്കുന്നത്. ഒന്ന് പല ജീവികളുടെയും ശ്വസനത്തെ ഈ പ്ലാസ്റ്റിക് കൂമ്പാരം തടസ്സപ്പെടുത്തുന്നു. രണ്ടാമതായി പ്ലാസ്റ്റിക് ജീവികള്‍ തിന്നുന്നതു മൂലമുള്ള അപകടമാണ്. മൈക്രോ പ്ലാസ്റ്റിക്കുകള്‍ മുതല്‍ പ്ലാസ്റ്റിക് കൂടുകളും പൊട്ടിയ പ്ലാസ്റ്റിക് കഷണങ്ങളും വരെ സമുദ്രജീവികള്‍ തിന്നുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ പ്ലാസ്റ്റിക് കഴിച്ച് വിശപ്പില്ലാതെ പട്ടിണി മൂലം ചത്ത ജീവികള്‍ തീരപ്രദേശങ്ങളില്‍ അടിയുന്നത് ഇപ്പോള്‍ നിത്യസംഭവമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com