വൃഷ്ടിപ്രദേശത്ത് മാലിന്യം കുമിഞ്ഞു കൂടുന്നു; മാലിന്യ നിക്ഷേപ കേന്ദ്രമായി മലങ്കര ജലാശയം!
Mail This Article
മലങ്കര ജലാശയത്തിൽ മാലിന്യം നിറയുന്നു. മൂലമറ്റം ത്രിവേണി സംഗമം മുതൽ മുട്ടം വരെ നാട്ടുകാരുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയാണ് മലങ്കര ജലാശയം. പച്ചക്കറി, മത്സ്യ മാംസ മാലിന്യങ്ങളും, അറവുശാല മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം ജലാശയത്തിലും പരിസരങ്ങളിൽ നിറഞ്ഞ് കിടക്കുന്നത്.
കുടിവെള്ള പദ്ധതികളുടെ ശുദ്ധജല സ്രോതസ്സായ മലങ്കര ജലാശയത്തിന് സമീപം വൻതോതിൽ മാലിന്യം തള്ളിയിട്ടും അധികൃതർ നടപടി എടുക്കുന്നില്ല. ഇതോടൊപ്പം ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്ത് മാലിന്യം കുമിഞ്ഞു കൂടുകയാണ്. മുട്ടത്തിനു സമീപം മത്സ്യാവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നതായി പരാതി ഉയർന്നു. ഇതുമൂലം ജലാശയം മലിനമാകുന്നു. കേറ്ററിങ് നടത്തുന്നവരുടെയും മത്സ്യ വ്യാപാരികളുമാണ് ഇവിടെ ചാക്ക് കണക്കിനു മാലിന്യം തള്ളുന്നത്.
മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടി എടുക്കുമെന്ന് മുട്ടം പൊലീസ് ബോർഡ് സ്ഥാപിച്ചെങ്കിലും നടപടി എടുത്തിട്ടില്ല. മത്സ്യ മാലിന്യം അടിഞ്ഞുകൂടി ജലാശയത്തിനു ചുറ്റും ദുർഗന്ധം വമിക്കുന്നു. തൊടുപുഴ, ഈരാറ്റുപേട്ട പ്രദേശങ്ങളിലെ മാലിന്യ
മാണ് ജലാശയത്തിൽ തള്ളുന്നത്. കാഞ്ഞാർ കൂവപ്പള്ളിക്കവല, കുടയത്തൂർ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് സമീപം, ശങ്കരപ്പള്ളി പാലത്തിന് സമീപം, മലങ്കര ബോട്ട് ജെട്ടിക്കു സമീപം, പെരുമറ്റം കുടിവെള്ള ഫാക്ടറി, മലങ്കര ടൂറിസം പ്രദേശം എന്നിവിടങ്ങളിലാണ് പ്രധാനമായും മാലിന്യം സ്ഥിരമായി നിക്ഷേപിക്കുന്നത്.
വൻ തോതിൽ മാലിന്യം കൂടി കിടക്കുന്നത് പകർച്ച വ്യാധികൾക്കും കാരണമാകുമെന്ന് അധികൃതർ തന്നെ പറയുമ്പോഴും ഇതിനെതിരെ നടപടി എടുക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. മലങ്കര ജലാശയത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി അധികൃതരുടെ കണ്ണ് വെട്ടിച്ച് മാലിന്യം തള്ളുന്നത്. ജലാശയത്തിൽ കോളീഫോമിന്റെ തോത് ക്രമാതീതമായ നിലയിൽ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.
7 പഞ്ചായത്തുകളുടെയും തൊടുപുഴ മുനിസിപ്പാലിറ്റി ഉൾപ്പെടെ പതിനായിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്ത്രോതസായ മലങ്കര ജലാശയം മാലിന്യക്കൂമ്പാരം ആകുന്നത് തടയണമെന്ന ആവശ്യം ശക്തമാവുകയാണ്.മഴയില്ലാതായതോടെ മലങ്കര ജലാശയമാണ് ഈ പ്രദേശത്തെ പ്രധാന കുടിവെള്ള സ്ത്രോതസ്സ്.